എട്ടുനോമ്പ് പെരുന്നാളിന് ഒരുങ്ങി മണർകാട് പള്ളി: ഇന്ന് കൊടികയറും, പ്രധാന പെരുന്നാള്‍ എട്ടാം തിയതി

Spread the love

മണർകാട്: ആഗോള മരിയൻ തീർഥാടനകേന്ദ്രമായ മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ കന്യകാമറിയത്തിന്റെ എട്ടുനോമ്ബ് പെരുന്നാളിന് ഇന്ന് കൊടിയേറും.

video
play-sharp-fill

എട്ട് ദിവസങ്ങളിലായുള്ള നോമ്പാചരണത്തിലും പെരുന്നാളിലും ഏകദേശം 50 ലക്ഷത്തിലേറെ വിശ്വാസികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

നിലംതൊടാതെ വെട്ടിയെടുക്കുന്ന കൊടിമരം ഘോഷയാത്രയായി പള്ളിയിലെത്തിച്ച്‌ വൈകീട്ട് നാലരയോടെ കല്‍ക്കുരിശിനുസമീപം ഉയര്‍ത്തും. സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പൊലീത്തായുടെ കാര്‍മികത്വത്തിലാണ് കൊടിമരം ഉയര്‍ത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എട്ടുദിവസത്തെ ചടങ്ങുകളില്‍ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠകാതോലിക്ക മോര്‍ ബസേലിയോസ് ജോസഫ് ബാവായും സഭയിലെ മറ്റ് മെത്രാപ്പൊലീത്താമാരും കാര്‍മികത്വം വഹിക്കും. പെരുന്നാളിന്റെ ഭാഗമായി നടത്തുന്ന, ഏഷ്യയിലെതന്നെ ഏറ്റവും വലുതെന്നറിയപ്പെടുന്ന ആധ്യാത്മികഘോഷയാത്രയായ മണര്‍കാട് പള്ളി റാസ ആറാംതീയതിയാണ്. പതിനൊന്നരയോടെ ആരംഭിക്കുന്ന റാസ മൂന്നര കിലോമീറ്ററിലേറെ സഞ്ചരിച്ചാണ് തിരികെ പള്ളിയിലെത്തുന്നത്. നോമ്ബാചരണത്തിലെ ഏറ്റവും പ്രധാന ചടങ്ങായ നടതുറക്കല്‍ ഏഴാംതീയതി മധ്യാഹ്നപ്രാര്‍ഥനയെത്തുടര്‍ന്ന് നടക്കും.

വിശുദ്ധ കന്യാമറിയം ഉണ്ണിയേശുവിനെ വഹിച്ചുനില്‍ക്കുന്ന തിരുസ്വരൂപം ദര്‍ശനത്തിന് തുറക്കുന്നത് വര്‍ഷത്തിലൊരിക്കല്‍മാത്രമാണ്. ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. പ്രധാന പെരുന്നാള്‍ എട്ടാംതീയതിയാണ്. 1701 പറ അരിയുടെ പാച്ചോറാണ് നേര്‍ച്ചവിതരണത്തിന് തയ്യാറാക്കുന്നത്. നോമ്ബാചരണത്തിന് തുടക്കംകുറിച്ച്‌ ഞായറാഴ്ച വൈകീട്ട് സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്ന് വലിയപള്ളിയിലെ കല്‍ക്കുരിശില്‍ യാക്കോബായ സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പൊലീത്താ തിരിതെളിയിച്ചു. ദീപാലങ്കാരങ്ങളുടെ പ്രകാശനം ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു.