
തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിച്ച് സുപ്രീം കോടതിയിൽ വാദിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് ആഗോള അയ്യപ്പഭക്ത സംഗമം നടത്തും മുമ്പ് നിലപാട് തിരുത്തണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
പിണറായി വിജയൻ സർക്കാരിന്റെ നിർദേശപ്രകാരംഅയ്യപ്പ ഭക്തരെ വഞ്ചിച്ച ദേവസ്വം ബോർഡിന്റെ പഴയ ചെയ്തികൾ വിശ്വാസിസൂഹം മറന്നെന്ന് കരുതരുത്. 2019 ഫെബ്രുവരി 6 ന് പുനപരിശോധന ഹർജികൾപരിഗണിക്കവേ സുപ്രീം കോടതിയിൽ ബോർഡ് സ്വീകരിച്ച അയ്യപ്പവിശ്വാസ വിരുദ്ധവും ആചാര ലംഘനത്തിന് പ്രേരിപ്പിക്കുന്നതുമായ നിലപാട് പരസ്യമായി പിൻവലിക്കണമെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയുടെ സമ്മർദ്ദത്തിന് വഴങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡും സുപ്രീം കോടതിയിൽ സ്വീകരിച്ച നിലപാടുകൾ കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തരുടെ വിശ്വാസങ്ങളേയും വികാരങ്ങളേയും മുറിവേൽപ്പിക്കുന്നതാണ്. ശബരിമലയ്ക്കായി ഭക്ത സംഗമം നടത്തുന്ന സർക്കാരിനും ബോർഡിനും അൽപ്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ കോടതിയിൽ പുതിയ നിലപാട് അറിയിക്കണം. ഇക്കാര്യത്തിൽ പരസ്യ പ്രസ്താവനയും ബോർഡ് നടത്തണം. എൻ എസ് എസ് അടക്കമുള്ള നിരവധി സംഘടനകളെ എതിർത്ത് സുപ്രീം കോടതിയിൽ വാദിച്ച സർക്കാരും ബോർഡും അയ്യപ്പഭക്ത സംഗമം നടത്തുമ്പോൾ എൻഎസ്എസ് ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുക തന്നെ വേണം. ശബരിമലയിൽ നിലനിന്നു പോരുന്ന ആചാര അനുഷ്ഠാനങ്ങൾക്ക്കോട്ടം തട്ടാതെയും ക്ഷേത്രത്തിന്റെ പരിശുദ്ധി സംരക്ഷിച്ചുകൊണ്ടുമുള്ള വികസന പ്രവർത്തനങ്ങൾക്കാണ് അയ്യപ്പ സംഗമം എങ്കിൽ പിന്തുണയ്ക്കാമെന്ന എൻഎസ്എസ് നിലപാട് സ്വാഗതാർഹമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ, സ്ത്രീകളെ ശബരിമല കയറ്റാനുള്ള പിണറായി സർക്കാർ നീക്കത്തെ പ്രതിരോധിച്ചതിന്റെ പേരിൽ ആയിരക്കണക്കിനാളുകളുടെ പേരിൽ ചുമത്തപ്പെട്ട കേസുകൾ പിൻവലിക്കാത്തത് സർക്കാരിന്റെ സ്വഭാവം വ്യക്തമാക്കുന്നതാണ്. ഭക്ത സംഗമത്തിൽ ആരൊക്കെ പങ്കെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത് സർക്കാർ ഇടപെടലിന്റെ സൂചനകളാണ്. സനാതന ധർമ്മ വിരോധിയായ ഡി എം കെ നേതാവ് എം കെ സ്റ്റാലിനെ അയ്യപ്പ ഭക്ത സംഗമത്തിലേക്ക് ക്ഷണിച്ച സർക്കാർ നീക്കം ബി ജെ പി അതിശക്തമായ പ്രതിരോധമുയർത്തിയതോടെയാണ് പരാജയപ്പെട്ടത്. സമാനമായ രീതിയിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ ആരെങ്കിലും പമ്പയിലേക്ക് എത്തിയാൽ ‘ബോർഡിന്റെ അയ്യപ്പ ഭക്തസംഗമ’ത്തിനെതിരെ വിശ്വാസി സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും രാജീവ് ചന്ദ്രശേഖർ മുന്നറിയിപ്പ് നൽകി.