രാജി ആവശ്യം: പ്രതിഷേധം ശക്തമാക്കി ബിജെപി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫിസിലേക്ക് മാര്‍ച്ച്‌ നടത്തി

Spread the love

രാഹുല്‍ മാങ്കൂട്ടത്തിനെതിരേ വീണ്ടും പ്രതിഷേധം ശക്തമായി ബിജെപി. രാഹുൽ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ടെ എംഎല്‍എ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ച്‌ പോലീസ് തടഞ്ഞു.   കൊടികളും മുദ്രാവാക്യം വിളികളുമായി എത്തിയ ബിജെപി പ്രവര്‍ത്തകരെ പോലീസ് ബാരിക്കേഡും ജലപീരങ്കിയും ഉപയോഗിച്ച്‌ തടഞ്ഞു.

ലൈംഗികാപവാദത്തില്‍ കുരുങ്ങിയതോടെ രാഹുലിനെ പാലക്കാട് കാല്‍ കുത്താന്‍ അനുവദിക്കില്ലെന്നാണ് ബിജെപി നേരത്തേ പ്രഖ്യാപിച്ചത്. ബിജെപി നേതാവ് പ്രശാന്ത് ശിവന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. അതിശക്തമായ മഴയെ കൂടി അവഗണിച്ചാണ് പ്രവര്‍ത്തകര്‍ എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച്‌ ചെയ്തത്. രാഹുലിനെ പാലക്കാട്ടെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്നാണ് ബിജെപിയുടെ മുന്നറിയിപ്പ്.

നേരത്തേ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പാലക്കാട് നടക്കുന്ന ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാന്‍ സമ്മതിക്കില്ലെന്നും രാഹുലിനെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്ന സംഘാടകര്‍ പ്രതിഷേധം കണക്കിലെടുക്കണമെന്നും ബിജെപി വ്യക്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംഎല്‍എയെന്ന നിലയില്‍ രാഹുല്‍ ഏതു പരിപാടിയില്‍ പങ്കെടുത്താലും തങ്ങള്‍ തടയുമെന്ന് ബിജെപി വൈസ് പ്രസിഡന്റ്് സി കൃഷ്ണകുമാര്‍ പറഞ്ഞു. അതിനിടയില്‍ രാഹുലിനെതിരേ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചെന്ന ആരോപണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. രാഹുലുമായി അടുത്ത ബന്ധമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്.

ചോദ്യം ചെയ്യാനായി ഇന്ന് ഹാജരാകാന്‍ രാഹുലിന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമീഷന്റെ പേരില്‍ 2000 വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചെന്നാണ് കേസ്.