
തിരുവനന്തപുരം: മുക്കംപാലമൂട് മൂങ്ങോട് സ്വദേശി ശൈലേഷിന്റെ പൂട്ടിയിട്ടിരുന്ന വീടിന്റെ ജനല്‍ ഗ്ലാസുകള്‍ അടിച്ചു തകർത്ത കേസിലെ പ്രധാന പ്രതി വിളപ്പില്‍ശാല കാവിൻപുറം സ്വദേശി ആല്‍ബിനെ (32) വിളപ്പില്‍ശാല പോലീസ് അറസ്റ്റ് ചെയ്തു.ഞായറാഴ്ച പുലർച്ചെ അഞ്ചോളം പേരടങ്ങിയ സംഘം ശൈലേഷിന്റെ വീട്ടില്‍ അതിക്രമിച്ചെത്തി അക്രമം നടത്തിയെന്നായിരുന്നു പരാതി. കൂടാതെ, അക്രമികള്‍ വീടിന് മുന്നിലെ ബുദ്ധ പ്രതിമയുടെ കഴുത്ത് വെട്ടി തകർക്കുകയും കെഎസ്ഇബി മീറ്റർ ബോർഡ് തകർത്ത് ഫ്യൂസ് ഊരി മാറ്റുകയും സിസിടിവി ക്യാമറകളടക്കം നശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അക്രമികളില്‍ രണ്ട് പേരുടെ ദൃശ്യം സമീപത്തെ സിസിടിവി കാമറയിലുണ്ടായിരുന്നു. ഇത് നിരീക്ഷിച്ചാണ് പൊലീസ് പ്രധാന പ്രതിയെ കുടുക്കിയത്.
ലഹരി ഉപയോഗിച്ച ശേഷം ബഹളം വയ്ക്കുന്നത് പറഞ്ഞു വിലക്കിയതിലുഉള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.മറ്റ് പ്രതികള്‍ ഉടൻ പിടിയിലാകുമെന്നും പൊ പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.