കെട്ടിട നികുതി നൽകാതെ പഞ്ചായത്തിനെ പറ്റിക്കാമെന്നു കരുതേണ്ട: അതിനല്ലേ കെ സ്മാർട്ടുള്ളത്: ഇത്തരം കെട്ടിടങ്ങള്‍ കണ്ടെത്തി തദ്ദേശസ്ഥാപനങ്ങളുടെ ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്താനാണ് നീക്കം

Spread the love

തിരുവനന്തപുരം: പഞ്ചായത്ത് പരിധിയില്‍ വിവിധ കാരണങ്ങളാല്‍ ഔദ്യോഗിക രേഖകളില്‍ ഉള്‍പ്പെടാത്തതും നികുതി പരിധിയില്‍ വരാത്തതുമായ കെട്ടിടങ്ങള്‍ കണ്ടെത്താനൊരുങ്ങി തദ്ദേശ ഭരണവകുപ്പ്.

ഇത്തരം കെട്ടിടങ്ങള്‍ കണ്ടെത്തി തദ്ദേശസ്ഥാപനങ്ങളുടെ ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. ഇതിനായി കെ സ്മാര്‍ട്ടില്‍ പ്രോപ്പര്‍ട്ടി ടാക്സ് മൊഡ്യൂളില്‍ ‘കറക്ഷന്‍’ എന്ന സംവിധാനം ഉള്‍പ്പെടുത്തും.

പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കാണ് കെട്ടിടം കണ്ടെത്തി ക്രമപ്പെടുത്താനുള്ള ചുമതല. മുനിസിപ്പാലിറ്റിയിലും കോര്‍പറേഷനിയിലും കെ സ്മാര്‍ട്ട് വഴി 1.43 ലക്ഷം കെട്ടിടങ്ങള്‍ കണ്ടെത്തിയിരുന്നു. കെ സ്മാര്‍ട്ട് വന്നതോടെ കെട്ടിടങ്ങളുടെ ഡാറ്റ കൃത്യമാക്കിയത് വഴി നഗരസഭകള്‍ക്ക് കെട്ടിട നികുതിയിനത്തില്‍ അധികമായി ലഭിച്ചത് 393.92 കോടി രൂപയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിട്ടുപോയ കെട്ടിടങ്ങള്‍കൂടി കണ്ടെത്തുന്നതോടെ പഞ്ചായത്തുകളുടെ നികുതി വരുമാനം വര്‍ധിക്കും. കെ സ്മാര്‍ട്ടില്‍ കെട്ടിട നമ്പര്‍ അനുവദിക്കുന്നത് ഓണ്‍ലൈനായാണ്. നമ്പര്‍ ലഭിക്കുമ്പോള്‍ത്തന്നെ കെട്ടിട വിവരങ്ങള്‍ ബില്‍ഡിങ് ഡാറ്റ ബേസില്‍ ചേര്‍ക്കുന്നതിനാല്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ രേഖകളിലുള്‍പ്പെടാത്ത സാഹചര്യം ഉണ്ടാകില്ല.

കൂടാതെ നിലവില്‍ നമ്പര്‍ നല്‍കിയിട്ടുള്ള കെട്ടിടങ്ങളില്‍ അനുവാദമില്ലാത്ത നിര്‍മാണം കണ്ടെത്തിയാല്‍ തദ്ദേശസ്ഥാപന സെക്രട്ടറിക്ക് അവയെ അനധികൃത കെട്ടിടങ്ങളില്‍ ഉള്‍പ്പെടുത്താം. പിന്നീട് കെട്ടിടം അംഗീകൃതമാക്കും വരെ മൂന്നിരട്ടി നികുതി ഈടാക്കും. കെട്ടിടങ്ങളില്‍ കൂടുതല്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തിയാല്‍ നികുതി പുനര്‍നിര്‍ണയിക്കണം.

ആറുമാസമായി കെട്ടിടം ഉപയോഗിക്കുന്നില്ലെങ്കില്‍ തദ്ദേശ സ്ഥാപനത്തില്‍ അപേക്ഷ നല്‍കി നികുതിയിളവ് നേടാം. ഉടമസ്ഥാവകാശം മാറ്റുക, വിവരങ്ങളില്‍ തിരുത്തലുകള്‍ വരുത്തുക തുടങ്ങിയവയും കെ സ്മാര്‍ട്ട് വഴി ഓണ്‍ലൈനായി നടത്താം.