ലോഡ് ഇറക്കുന്നതിന് സിഐടിയു അമിത കൂലി ചോദിച്ചു: എസ് ഐ യുടെ ഭാര്യ ഒറ്റയ്ക്ക് വാഹനത്തില്‍ നിന്നു ഭാരമുള്ള 150 തറയോടുകള്‍ ഇറക്കി: വീടിന്റെ കോംപൗണ്ടില്‍ വാഹനം കയറ്റിയിട്ടും അമിത കൂലി ചോദിച്ചെന്നാണ് പരാതി.

Spread the love

തിരുവനന്തപുരം: ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയു തൊഴിലാളികളുമായുള്ള തർക്കത്തെ തുടർന്ന് എസ്‌ഐയുടെ ഭാര്യ ഒറ്റയ്ക്ക് ലോഡ് ഇറക്കി.
വീട്ടുടമയും മുൻ കേന്ദ്രീയ വിദ്യാലയം അധ്യാപികയുമായ തച്ചോണം പ്രിയ നിവാസില്‍ പ്രിയ വിനോദ് (48) ആണ് കഴിഞ്ഞ രാത്രി ഒറ്റയ്ക്ക് വാഹനത്തില്‍ നിന്നു ഭാരമുള്ള 150 തറയോടുകള്‍ ഇറക്കിയത്.

വീട് നിർമാണത്തിന് കൊണ്ടു വന്ന തറയോടുകള്‍ ഇറക്കുന്നതിന് സമീപത്തെ സിഐടിയു തൊഴിലാളികള്‍ അമിത കൂലി ചോദിച്ചെന്ന് പ്രിയ പ്രതികരിക്കുന്നത്. തച്ചോണം മുസ്‌ലിം പള്ളിക്ക് സമീപത്തു നിന്നു കിളിമാന്നൂർ റോഡിലാണ് പ്രിയ നിർമിക്കുന്ന വീട്. വെഞ്ഞാറമൂട്ടില്‍ നിന്നാണ് തറയോടുകള്‍ കൊണ്ട് വന്നത്.

ബുധനാഴ്ച രാത്രി വീടിനു മുന്നില്‍ ടൈല്‍സുമായി ലോറി എത്തിയപ്പോള്‍ ഇറക്കുന്നതിന് തൊഴിലാളികള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടതോടെയാണ് തർക്കം തുടങ്ങിയത്. വീടിൻ്റെ കോംപൗണ്ടില്‍ വാഹനം കയറ്റിയെങ്കിലും തറയോടുമായി എത്തിയ വാഹനത്തിലെ ജോലിക്കാരെക്കൊണ്ട് പ്രദേശവാസികളായ തൊഴിലാളികള്‍ ലോഡ് ഇറക്കാൻ സമ്മതിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിൻ്റെ കോംപൗണ്ടില്‍ വാഹനം കയറ്റി പ്രിയയും ഭർത്താവും ലോഡ് ഇറക്കണമെന്നും മറ്റാരെയും ലോഡ് ഇറക്കാൻ പാടില്ലെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഇതോടെ വീടിന്റെ കോംപൗണ്ടില്‍ കയറ്റിയ വാഹനത്തില്‍ നിന്നു പ്രിയ ഒറ്റയ്ക്ക് തറയോടുകള്‍ ഇറക്കുകയിരുന്നു.

പ്രിയ സ്വന്തമായി ലോഡ് ഇറക്കി തീരുന്നത് വരെ തൊഴിലാളികള്‍ ഗേറ്റിന് സമീപത്ത് നിന്നു. വനിതാ പഞ്ചായത്ത് അംഗവും സ്ഥലത്ത് ഉണ്ടായിരുന്നു. പ്രിയ അറിയിച്ചത് പ്രകാരം പാങ്ങോട് പൊലീസ് സ്റ്റേഷനില്‍ നിന്നു പൊലീസുകാരും എത്തിയിരുന്നു. എന്നാല്‍ പൊലീസ് എത്തിയപ്പോഴേക്കും പ്രിയ ലോഡ് ഇറക്കിയിരുന്നു.
പ്രിയയുടെ ഭർത്താവ് ഐ.വി.വിനോദ് മലപ്പുറത്ത് എസ്‌ഐ ആണെന്നതിനാല്‍ ഇദ്ദേഹം സ്ഥലത്തുണ്ടായില്ല. വെഞ്ഞാറമൂട്ടില്‍ വച്ച്‌ വാഹനത്തിലേക്ക് കയറ്റാൻ നല്‍കിയ കൂലിയെക്കാള്‍ കൂടുതലാണ് തൊഴിലാളികള്‍ ചോദിച്ചതെന്നാണ് പ്രിയയയുടെ ആരോപണം.

എന്നാല്‍ ഒരു തറയോടിന് 2 രൂപ വച്ച്‌ 300 രുപ കൂലി മാത്രമാണ് ആവശ്യപ്പെട്ടതെന്നും കോണ്‍ഗ്രസ് പ്രവർത്തക കൂടിയായ ഇവർ രാഷ്ട്രീയ വിരോധത്താല്‍ ആരോപണം ഉന്നയിക്കുകയാണെന്നും പ്രദേശത്തെ സിപിഎം- സിഐടിയു നേതാക്കള്‍ പറയുന്നത്.
ഇവിടെ വീട് നിർമാണത്തിന് സാധനങ്ങള്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം നടന്നിട്ടുണ്ട്. വല്ലപ്പോഴും മാത്രമാണ് പ്രദേശത്ത് ഇത്തരം ലോഡ് വരുന്നതെന്നും അമിത കൂലി ആവശ്യപ്പെടാറില്ലെന്നും പഞ്ചായത്ത് അംഗവും പ്രതികരിച്ചു. ഇവിടെ ഉള്ളവരില്‍ കൂടുതലും പാവപ്പെട്ട തൊഴിലാളികള്‍ ആണ്. അവർ സാധാരണ ഇറക്കുന്ന കൂലി മാത്രമാണ് ആവശ്യപ്പെട്ടതെന്നും പഞ്ചായത്ത് അംഗം പ്രതികരിച്ചു.