
പാലക്കാട്: ആരോപണങ്ങള്‍ ഉയർന്ന സാഹചര്യത്തില്‍ പൊതുപരിപാടിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയെ മാറ്റി പാലക്കാട് നഗരസഭ.
ഇക്കാര്യം അറിയിച്ചുകൊണ്ട് എം എല്‍ എയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. പാലക്കാട് ബസ് സ്റ്റാൻഡ് ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് രാഹുലിനെ മാറ്റിയത്.
ഗുരുതരമായ ആരോപണങ്ങള്‍ കണക്കിലെടുത്തും, ചടങ്ങിലേക്ക് ചില സംഘനകള്‍ രാഹുലിനെതിരെ സമര പരിപാടിയുമായി വരാൻ സാദ്ധ്യതയുണ്ടെന്ന് മനസിലായതിനാലും പരിപാടിയുടെ ശോഭ കെടുമെന്ന് ആശങ്കയുണ്ടെന്ന് കത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് നഗരസഭ രാഹുലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘2025 ആഗസ്റ്റ് 22ന് വൈകുന്നേരം നാല് മണിക്ക് പാലക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്റ് ഉദ്ഘാടന ചടങ്ങിലേക്ക് താങ്കളെ വിശിഷ്ടാതിഥിയായി ക്ഷണിച്ചിരുന്നുവല്ലോ. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ താങ്കള്‍ക്കെതിരെ ഉയർന്നുവന്നിട്ടുള്ള ഗുരുതരമായ ആരോപണങ്ങള്‍ കണക്കിലെടുത്തും, പാലക്കാട് നഗരസഭ സംഘടിപ്പിക്കുന്ന ബസ് സ്റ്റാന്റ് ഉദ്ഘാടന ചടങ്ങിലേക്ക് ചില സംഘടനകള്‍ താങ്കള്‍ക്കെതിരെ സമരപരിപാടിയുമായി വരാൻ സാദ്ധ്യതയുണ്ടെന്ന് മനസിലായതിനാലും, പരിപാടിയുടെ ശോഭ കെടുമെന്ന് ശങ്കയുള്ളതിനാലും ചടങ്ങില്‍ അനിഷ്ഠ സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് മേല്‍പറഞ്ഞ പരിപാടിയില്‍ നിന്ന് താങ്കള്‍ വിട്ടുനില്‍ക്കണമെന്ന് അഭ്യർത്ഥിക്കുന്നു.’- എന്നാണ് നഗരസഭ നല്‍കിയ കത്തില്‍ പറയുന്നത്.