
തിരുവനന്തപുരം: രാജ്യത്തൊട്ടാകെ വൈദ്യുതിനിരക്ക് ഉയരാൻ വഴിയൊരുക്കി സുപ്രീംകോടതിയുടെ പുതിയ ഉത്തരവ്.
വൈദ്യുതിവിതരണ കമ്പനികൾക്കുണ്ടായ മുൻകാല നഷ്ടമായ 1.6 ലക്ഷം കോടി രൂപ രണ്ടരവർഷത്തിനുള്ളിൽ നികത്താനാണ് സംസ്ഥാന റെഗുലേറ്ററി കമ്മിഷനുകൾക്ക് സുപ്രീംകോടതി ബുധനാഴ്ച നിർദ്ദേശം നൽകിയത്. കേരളത്തിൽ മാത്രം നികത്തേണ്ട തുക ഏകദേശം 6600 കോടി രൂപയാണ്. ഇത് ഇവിടാക്കാനായി അടുത്ത രണ്ടരവർഷത്തേക്ക് ഓരോ യൂണിറ്റിനും ഏകദേശം 90 പൈസ അധികമായി ഉപഭോക്താക്കൾക്ക് ചുമത്തേണ്ടിവരും.
കേരളത്തിൽ മുൻപെങ്ങും ഉണ്ടാകാത്ത വലിയ രീതിയിലുള്ള വർദ്ധനവാണ് ഉണ്ടാകാൻ പോകുന്നത്, കാരണം സുപ്രീംകോടതി വിധി ഉടൻ നടപ്പാക്കണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഡല്‍ഹിയില്‍ വൈദ്യുതിവിതരണ കമ്പനികളുടെ ‘റെഗുലേറ്ററി അസറ്റ്’ നികത്താതെ കുമിഞ്ഞുകൂടുന്നതിനെതിരേ റിലയൻസിന്റെ വൈദ്യുതികമ്പനിയായ ബിഎസ്ഇഎസും ടാറ്റാ പവറും നല്കിയ കേസിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. അതേസമയം, എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള വൈദ്യുതിവിതരണ കമ്പനികൾക്ക് ഈ വിധി ബാധകവുമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റെഗുലേറ്ററി അസറ്റ് പ്രഖ്യാപിച്ചാല്‍ മൂന്നുവർഷത്തിനകം നികത്തണം. നിലവിലുള്ള റെഗുലേറ്ററി അസറ്റ് 2024 ഏപ്രില്‍ ഒന്നിന് തുടങ്ങി നാലുവർഷത്തിനുള്ളില്‍ പൂർണ്ണമായി നികത്തണമെന്നും നിർദ്ദേശമുണ്ട്. ഈ വിധി കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ രാജ്യത്തെ വൈദ്യുതി അപ്പലേറ്റ് അതോറിറ്റിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
എന്താണ് റെഗുലേറ്ററി അസറ്റ്?
വിതരണക്കമ്ബനികളുടെ നഷ്ടം എത്രയാണെന്ന് റെഗുലേറ്ററി കമ്മിഷനാണ് നിശ്ചയിക്കുന്നത്. നഷ്ടംനികത്താൻ വലിയതോതില്‍ നിരക്ക് കൂട്ടേണ്ടിവരുന്നത് ഒഴിവാക്കാൻ ഒരു ഭാഗം പിന്നീട് നികത്താമെന്ന ധാരണയില്‍ മാറ്റിവെക്കും. ഇതാണ് റെഗുലേറ്ററി അസറ്റ്.
കേരളത്തില്‍ കെഎസ്ഇബിക്ക് ഇനിയും റെഗുലേറ്ററി കമ്മിഷൻ നികത്തിനല്കേണ്ട നഷ്ടം 6600 കോടിയാണ്. 2011 മുതല്‍ 2017 വരെയാണിത്.
2017-നുശേഷം കമ്മിഷൻ അനുവദിച്ച നഷ്ടം ഏതാണ്ട് പൂർണമായി നികത്തുന്ന നിരക്കുവർധനയാണുണ്ടായത്.
നിരക്ക് ഒറ്റയടിക്ക് കുത്തനെ കൂട്ടുമ്ബോഴുള്ള പ്രശ്നം ഒഴിവാക്കാൻ കുടിശ്ശികയില്‍ ഒരുഭാഗം ഉടനെ നികത്താനും ശേഷിക്കുന്നത് അടുത്തഘട്ടത്തില്‍ നികത്താനും കോടതി നിർദേശിച്ചിട്ടുണ്ട്.
സർക്കാർസമീപനം നിർണായകം
നഷ്ടം ജനങ്ങളില്‍നിന്ന് ഈടാക്കണോ എന്നത് സർക്കാരിന് തീരുമാനിക്കാം. പകരം ബോർഡിന് സബ്സിഡിനല്‍കണം. നിലവിലെ സബ്സിഡിതന്നെ സർക്കാരിന് ബാധ്യതയാണ്. കഴിഞ്ഞവർഷം വൈദ്യുതിനിരക്ക് യൂണിറ്റിന് 16 പൈസയും ഈവർഷം 12 പൈസയും കൂട്ടിയിരുന്നു. വിധിയെക്കുറിച്ച് വിലയിരുത്തുകയാണെന്നും സർക്കാർ, റെഗുലേറ്ററി കമ്മിഷൻ കേന്ദ്രങ്ങള്‍ പറഞ്ഞു.