play-sharp-fill
സ്വയംഭോഗം ചെയ്യുന്നവർക്കും സ്വവർഗ്ഗ രതിയിൽ ഏർപ്പെടുന്നവർക്കും ഓട്ടിസമുള്ള കുട്ടികളുണ്ടാകും

സ്വയംഭോഗം ചെയ്യുന്നവർക്കും സ്വവർഗ്ഗ രതിയിൽ ഏർപ്പെടുന്നവർക്കും ഓട്ടിസമുള്ള കുട്ടികളുണ്ടാകും

സ്വന്തംലേഖകൻ

കൊച്ചി: സ്വയം ഭോഗം ചെയ്യുന്നവർക്കും സ്വവർഗ്ഗ രതിയിൽ ഏർപ്പെടുന്നവർക്കും ഓട്ടിസമുള്ള കുട്ടികൾ ഉണ്ടാകുമെന്ന വിവാദ പരാമർശം നടത്തിയ മലയാളി വൈദികൻ ഫാ.ഡൊമിനിക് വളമനാലിന് കാനഡയിലും വിലക്ക്. കാനഡയിലെ കാൽഗറിയിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്താനിരുന്ന ധ്യാന പരിപാടി റദ്ദു ചെയ്ത വിവരം കാനേഡിയൻ മാധ്യമങ്ങളാണ് പുറത്തു വിട്ടത്. ‘രോഗസൗഖ്യധാനം’ എന്ന പേരിൽ ജൂലൈ 23,24 തീയതികളിലായിരുന്നു ധ്യാനപരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാൽ ഇത് റദ്ദാക്കിയതായി അറിയിച്ച കാൽഗറി രൂപത, ഭാവിയിൽ പുറത്ത് നിന്ന് വൈദികരെ എത്തിക്കുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തുമെന്നും വ്യക്തമാക്കി.ഓട്ടിസം മൂലം കഷ്ടപ്പെടുന്നവർക്കും അവരെ പരിചരിക്കുന്നവർക്കും പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് വൈദികന്റെ പരിപാടി റദ്ദാക്കിയതായി കാൽഗറി രൂപത അറിയിച്ചത്. ഫാ.ഡൊമിനികിന്റെ പ്രസംഗം സഭയുടെ പഠനങ്ങൾക്ക് നിരക്കുന്നതല്ലെന്നും ഓട്ടിസം ബാധിച്ച കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പമാണ് സഭയെന്നും ഇവർ വിശദീകരണ കുറിപ്പിൽ അറിയിച്ചിരുന്നു.
ഒരു ധ്യാനപ്രസംഗത്തിനിടെ വൈദികൻ നടത്തിയ പരാമർശങ്ങളാണ് വൻ വിവാദങ്ങൾ സൃഷ്ടിച്ചത്. മദ്യം, സിഗരറ്റ്, ബീഡി, മയക്കുമരുന്ന്, പാൻ പരാഗ്, വ്യഭിചാരം, സ്വയംഭോഗം, സ്വവര്‍ഗ്ഗരതി, ബ്ലൂഫിലിം തുടങ്ങിയവ പതിവാക്കിയ യുവാക്കള്‍ക്ക് ഓട്ടിസമുള്ള കുട്ടികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന തരത്തിലായിരുന്നു വൈദികന്‍റെ പ്രസംഗം. സോഷ്യല്‍ മീഡിയയിൽ ഈ പ്രസംഗ വീഡിയോ വൈറലായതോടെ വൈദികനെതിരെ പ്രതിഷേധവും ഉയർന്നു. വിവാദ പ്രസംഗത്തിന്റെ പേരിൽ നേരത്തെ അയര്‍ലൻഡ് സഭയും ഫാ.ഡൊമിനികിന്റെ പരിപാടി റദ്ദാക്കിയിരുന്നു.