സംസ്ഥാനത്തെ സ്‌കൂളുകളില്‍ പുതിയ ഉച്ചഭക്ഷണ മെനു ഇന്നു മുതല്‍ :ഫണ്ട് കണ്ടെത്താന്‍ വഴി തേടി അധ്യാപകര്‍: ഒരു രൂപ പോലും കൂട്ടാതെയാണ് മെനു പരിഷ്കരണമെന്ന് ആരോപണം.

Spread the love

കോട്ടയം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ പുതിയ ഉച്ചഭക്ഷണ മെനു ഇന്നു മുതല്‍ നിലവില്‍ വരും. ഉച്ചഭക്ഷണത്തിനുള്ള ഫണ്ട് കണ്ടെത്താന്‍ വഴി തേടി അധ്യാപകര്‍.
ലെമണ്‍ റൈസ്, ടൊമാറ്റോ റൈസ് തുടങ്ങി പുതിയ വിഭവങ്ങള്‍ ഉള്‍പ്പെടുന്ന മെനു നിര്‍ബന്ധമായും നടപ്പാക്കണം എന്നാണു വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം.

video
play-sharp-fill

റൈസുകളോടൊപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ ഇവ ചേര്‍ത്ത ചമ്മന്തിയും വേണമെന്നു നിര്‍ദേശമുണ്ട്. മറ്റ് ദിവസങ്ങളില്‍ റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുണ്ടാക്കുന്ന പായസമോ വ്യത്യസ്ത വിഭവങ്ങളോ ഒരുക്കും.

ഒന്നു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികളാകും ഉച്ചഭക്ഷണത്തിന് അര്‍ഹരാകുക. കുട്ടികളില്‍ ശരിയായ പോഷണത്തിന്റെ കുറവുമൂലം 39 ശതമാനം വിളര്‍ച്ചയും 38 ശതമാനം അമിതവണ്ണവും കാണുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണു പുതിയ വിഭവങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.
എന്നാല്‍, ഉച്ചഭക്ഷണത്തിന് സര്‍ക്കാര്‍ ഒരു രൂപ പോലും കൂട്ടിയില്ല. പരിഷ്‌കരിച്ച മെനു നടപ്പാക്കാനുള്ള സാമ്പത്തിക സഹായം കൂടി സര്‍ക്കാര്‍ അനുവദിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിട്ടില്ല.
നിലവിലുള്ള ഫണ്ടിന്റെ പരിധിയില്‍നിന്നു കൊണ്ടുതന്നെ പ്രധാനാധ്യാപകര്‍ നടപ്പാക്കണമെന്നുമാണ് സര്‍ക്കാര്‍ ഉത്തരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചഭക്ഷണ വിഹിതം ഒരു രൂപ പോലും വര്‍ധിപ്പിക്കാതെയാണു മെനുവിലെ പരിഷ്‌കരണത്തിനുള്ള ശിപാര്‍ശ. എല്‍.പി. ക്ലാസുകളില്‍ 6.78 രൂപയും യു.പി. മുതല്‍ 10.17 രൂപയുമാണു നിലവില്‍ നല്‍കുന്ന വിഹിതം. വിഹിതം പരിഷ്‌കരിക്കണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല.

അരി മാത്രമാണു നിലവില്‍ വിഹിതമായി ലഭിക്കുന്നത്. പച്ചക്കറിയും ഇതര വസ്തുക്കളും മിക്ക സ്‌കൂളുകാരും തദ്ദേശ സ്ഥാപനങ്ങളുടെയും പി.ടി.എയുടെയും പൂര്‍വവിദ്യാര്‍ഥി സംഘടനകളുടെയുമൊക്കെ സഹകരണത്തോടെയാണു നടപ്പിലാക്കുന്നത്. എന്നിട്ടും, കൃത്യമായി നടപ്പിലാക്കാന്‍ അധികൃതര്‍ക്കു കഴിയുന്നില്ല.
നിലവില്‍, ഉച്ചഭക്ഷണം നല്‍കി, ബില്‍ പാസാക്കി 45 ദിവസത്തിനകമാണു ചുമതലയുള്ള അധ്യാപകര്‍ക്കു പണം ലഭിക്കുക. ചിലപ്പോള്‍ രണ്ടും മൂന്നും മാസം കൂടിശികയാകാറുമുണ്ട്. ശമ്പളത്തില്‍ നിന്നുമുള്ള പണമാണ് അധ്യാപകര്‍ ചെലവാക്കുക.

പുതിയ മെനു അനുസരിച്ച്‌ ചുരുക്കം ചില ഇനങ്ങള്‍ മാത്രമാണു സാധാരണ രീതിയിലുള്ളത്. അവശേഷിക്കുന്നവയെല്ലാം, ചെലവേറിയ ഇനങ്ങളും. പുതിയ മെനുവില്‍ പറയുന്ന ഫോര്‍ട്ടിഫൈഡ് റൈസ് ഉള്‍പ്പെടെയുള്ള പല ഇനങ്ങളും ഗ്രാമ പ്രദേശങ്ങളില്‍ കിട്ടാനില്ലാത്തവയാണ്.

പുതിയ വിഭവങ്ങള്‍ പലതും ചെലവേറുന്നതാണ്. തേങ്ങയും എണ്ണയുമൊക്കെ കൂടുതലായി ഉപയോഗിക്കേണ്ടി വരും. നിലവില്‍ തേങ്ങായ്ക്കും എണ്ണയ്ക്കുമൊക്കെ തീ വിലയാണ്. വെജിറ്റബിള്‍ കുറുമ, തേങ്ങാ ചമ്മന്തി, മപ്പാസ് എന്നിവയൊക്കെ ചെലവേറുന്ന ഇനങ്ങളാണ്.
മാത്രമല്ല, മെനുവില്‍ പറയുന്ന പ്രകാരം വിഭവങ്ങളുണ്ടാക്കാനുള്ള ഇനങ്ങളും എല്ലാക്കാലത്തും ലഭ്യമല്ല. ചക്കക്കുരു, മുരിങ്ങയില, ചീര എന്നിവയ്ക്കൊക്കെ ക്ഷാമമുണ്ടാകും.