ജഡ്ജിമാരുടെ വിരമിക്കൽ പ്രായം അറുപത്തിയഞ്ചായി ഉയർത്തണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് പ്രധാനമന്ത്രിക്ക് കത്തയച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യൂഡൽഹി: പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് ജഡ്ജിമാരുടെ വിരമിക്കൽ പ്രായം അറുപത്തിയഞ്ചായി ഉയർത്തണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗൊയുടെ കത്ത് കിട്ടി. അതുപോലെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം മുപ്പത്തിയൊന്നിൽ നിന്ന് വർധിപ്പിക്കണമെന്നും കത്തിൽ ഗോഗൊയ് ആവശ്യപ്പെടുന്നു.നിലവിൽ അറുപത്തിരണ്ട് വയസാണ് ഹൈക്കോടതി ജഡ്ജിമാരുടെ റിട്ടയർമെന്റ് പ്രായപരിധി. ഇത് അറുപത്തിയഞ്ച് വയസാക്കണം. ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ റിട്ടയർമെന്റ് പ്രായം ഉയർത്താൻ സാധിക്കുകയുളളുവെന്നും പ്രധാനമന്ത്രി മുൻ കൈയെടുക്കണമെന്നും കത്തിൽ പരാമർശിക്കുന്നു. അനുഭവപരിചയമുളള ജഡ്ജിമാരുടെ സേവനം കൂടുതൽ കാലം കൂടി ലഭ്യമാക്കാനാണ് പുതിയ നിർദ്ദേശം മുന്നോട്ടുവെയ്ക്കുന്നതെന്ന് രഞ്ജൻ ഗോഗൊയ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തിൽ വ്യക്തമാക്കി.
കേസുകൾ കെട്ടികിടക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു കത്തും പ്രധാമന്ത്രിക്കയച്ചു. രാജ്യത്തെ 24 ഹൈക്കോടതികളിൽ നാൽപ്പത്തിമൂന്ന് ലക്ഷം കേസുകളാണ് തീർപ്പാകാതെ കിടക്കുന്നത്. ഹൈക്കോടതികളിലെ ജഡ്ജിമാരുടെ ഒഴിവുകൾ നികത്താൻ നടപടിയുണ്ടാകണമെന്നും ചീഫ് ജസ്റ്റിസ് മോദിയോട് ആവശ്യപ്പെട്ടു.