
മുണ്ടക്കയം: മഞ്ഞപ്പിത്ത പിടിയിൽ ജില്ലയിലെ കിഴക്കൻ മലയോര മേഖല. നൂറിലധികം പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന 2 പേരിൽ ഒരാളുടെ കരൾ മാറ്റിവച്ചു. സ്വകാര്യ ആശുപത്രികളിലും ആയുർവേദത്തിലും ചികിത്സ തേടിയവരുടെ എണ്ണമെടുത്താൽ രോഗബാധിതരുടെ എണ്ണം ഇനിയും കൂടും.
കോരുത്തോട്, മുണ്ടക്കയം പഞ്ചായത്ത് പ്രദേശങ്ങളിലാണു മഞ്ഞപ്പിത്തം കൂടുതലായി റിപ്പോർട്ട് ചെയ്തത്. മുണ്ടക്കയം പുത്തൻചന്തയിൽ 11 പേർക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചു. പ്രദേശത്തെ നാല് കിണറുകളിൽ നിന്നുള്ള വെള്ളമാണ് രോഗം പടരാൻ കാരണമെന്ന് കണ്ടെത്തിയതോടെ കിണറ്റിൽ നിന്നു വെള്ളം എടുക്കുന്നതിന് ആരോഗ്യ വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി.
മുണ്ടക്കയം പഞ്ചായത്തിൽ മാത്രം ഇതുവരെ 40 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്.മഞ്ഞപ്പിത്തം കരളിനെ ബാധിച്ച് പുഞ്ചവയൽ സ്വദേശികളായ 2 പേരാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ഇതിൽ ഒരാളുടെയാണ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. മറ്റൊരാൾ പ്രസവ സമയത്ത് മഞ്ഞപ്പിത്തം ബാധിച്ചാണ് ഗുരുതരാവസ്ഥയിലായത്. യുവതിയുടെ കരൾ മാറ്റി വയ്ക്കാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും വെന്റിലേറ്ററിൽ തന്നെ ചികിത്സ തുടരുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group