
കോട്ടയം: പരസ്യത്തില്‍ കണ്ട സാരി ഓർഡർ ചെയ്ത ഉപഭോക്താവിന് കിട്ടിയത് ഗുണനിലവാരമില്ലാത്ത നിറം മങ്ങിയ സാരി. പരാതി സ്ഥാപനത്തെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല.
ഒടുവില്‍ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ സാരിയുടെ വില പലിശസഹിതം ഉപഭോക്താവിന് തിരിച്ച് കൊടുക്കാൻ വസ്ത്ര വ്യാപാര സ്ഥാപനത്തിനോട് ഉത്തരവിട്ടു. ആലപ്പുഴയില്‍ പ്രവർത്തിക്കുന്ന ഇഹ ഡിസൈൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് സാരിയുടെ വില പലിശസഹിതം തിരിച്ച് നല്‍കാനും നഷ്ടപരിഹാരവും കോടതിച്ചെലവും നല്‍കാനും ഉത്തരവിട്ടത്.
കോട്ടയം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷനാണ് പിഴയിട്ടത്. അഡ്വ. വി എസ് മനുലാല്‍ പ്രസിഡന്റായും അഡ്വ. ആർ ബിന്ദു, കെ എം ആന്റോ അംഗങ്ങളായുമുള്ള ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനാണ് പിഴ വിധിച്ചത്. കോട്ടയം കൊച്ചുപറമ്പ് വീട്ടില്‍ ജിൻസി പ്രദീപാണ് പരാതി നല്‍കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2024 ഓഗസ്റ്റ് 26-നാണ് ഇവർ സോഷ്യല്‍ മീഡിയയിലെ പരസ്യ വീഡിയോ കണ്ട് സ്ഥാപനത്തില്‍നിന്ന് 2,600 രൂപ വീതം നല്‍കി രണ്ട് സാരികള്‍ ഓർഡർ ചെയ്‌ത്. പറഞ്ഞ സമയത്തിനുള്ളില്‍ സാരികള്‍ ലഭിക്കാതിരുന്നതിനെത്തുടർന്ന് ഓർഡർ ക്യാൻസല്‍ ചെയ്ത് തുക റീഫണ്ട് ആവശ്യപ്പെട്ടു. എന്നാല്‍ 42 ദിവസങ്ങള്‍ക്കുശേഷം 2024 ഒക്ടോബർ ഏഴിന് ഒരു സാരിയും ഒക്ടോബർ എട്ടിന് രണ്ടാമത്തെ സാരിയും ജിൻസിക്ക് കിട്ടി.
പക്ഷെ പരസ്യത്തില്‍ അവകാശപെട്ടപോലുള്ള സാരികളില്‍ നിന്ന് വ്യത്യസ്തമായ നിറവും ഗുണനിലവാരം കുറഞ്ഞതുമായ സാരികളാണ് ഇവർക്ക് ലഭിച്ചത്. തുടർന്ന് സ്ഥാപനത്തെ വിവരമറിയിച്ചു. എന്നാല്‍ കാര്യമുണ്ടായില്ല. നടപടിയെടുക്കാതെ വന്നതോടെ ജിൻസി കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു.
വിശദമായ പരിശോധനയില്‍ സേവനത്തിന്റെ കാര്യത്തില്‍ സ്ഥാപനം ന്യൂനത വരുത്തിയതായി കണ്ടെത്തുകയും പരാതിക്കാരിക്ക് സാരിയുടെ വിലയായ 5,200 രൂപയും 2024 ഒക്ടോബർ എട്ട് മുതല്‍ ഒമ്പത് ശതമാനം പലിശ സഹിതം നല്‍കാൻ ഉത്തരവിടുകയുമായിരുന്നു. പരാതിക്കാരിക്കുണ്ടായ മാനസിക ക്ലേശത്തിന് നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചെലവിലേക്ക് 2,000 രൂപയും നല്‍കണമെന്നും നിർദ്ദേശമുണ്ട്