
തൃശ്ശൂർ : അന്നമനടയിൽ കുട്ടികളുമായി പോകുന്നതിനിടെ സ്കൂൾ ബസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു.
തിരക്കേറിയ റോഡിൽ സ്കൂൾ ബസ് ഓടിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട എം.വി. സഹദേവനാണ് മരിച്ചത്. വേദനയ്ക്കിടയിലും റോഡരികിലേക്ക് ബസ് സുരക്ഷിതമായി ഒതുക്കിനിർത്തി കുട്ടികളെ സുരക്ഷിതമാക്കിയ ശേഷം അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. പൂപ്പത്തി സരസ്വതിവിദ്യാലയത്തിലെ വിദ്യാർഥികളെയും കയറ്റി കുട്ടികളുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് കുരുവിലശ്ശേരി മാരിക്കൽ കരിപാത്ര സഹദേവ(64)ന് അസ്വസ്ഥതയുണ്ടായത്. മാള-അന്നമനട റോഡിലൂടെയുള്ള യാത്രയ്ക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട സഹദേവൻ വാഹനം മേലഡൂരിലെ പെട്രോൾ പമ്പിനടുത്ത് നിർത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഹനത്തിൽ അപ്പോൾ ഒമ്പത് വിദ്യാർഥികളും സ്കൂൾ ജീവനക്കാരിയും ഉണ്ടായിരുന്നു. സഹദേവൻ കുഴഞ്ഞുവീണപ്പോൾ ജീവനക്കാരി വാഹനത്തിൽനിന്ന് ഇറങ്ങി നാട്ടുകാരുടെ സഹായം അഭ്യർഥിച്ചു. പെട്രോൾ പമ്പിലെ ജീവനക്കാരുമെത്തി അതുവഴി വന്ന കാറിലാണ് അടുത്തുള്ള മാളയിലെ ബിലീവേഴ്സ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
രണ്ടുവർഷമായി സഹദേവൻ ഈ സ്കൂളിൽ ഡ്രൈവറായി ജോലിനോക്കുന്നു. ഭാര്യ: രജനി. മക്കൾ: ശരണ്യ, നികേഷ്. മരുമകൻ: കൃഷ്ണകുമാർ.