സ്റ്റാലിൻ ഇടപെട്ടു;മാരൻ കുടുംബത്തിലെ തര്‍ക്കംതീര്‍ന്നു,800 കോടിയും ചെന്നൈയിലെ ഒരേക്കറും ദയാനിധിക്ക് നല്‍കി

Spread the love

ചെന്നൈ: മുൻകേന്ദ്രമന്ത്രി മുരസൊലി മാരന്റെ മക്കളായ സണ്‍ ഗ്രൂപ്പ് ഉടമ കലാനിധി മാരനും സഹോദരനും മുൻകേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ ദയാനിധി മാരനും തമ്മിലുള്ള തർക്കം അവസാനിച്ചു.
ഇവരുടെ ബന്ധുകൂടിയായ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഇടപെടല്‍മൂലമാണ് തർക്കം പരിഹരിച്ചത്. ഒത്തുതീർപ്പിന്റെ ഭാഗമായി കലാനിധി മാരൻ 800 കോടി രൂപ ദയാനിധി മാരന് നല്‍കി.

video
play-sharp-fill

അടുത്തവർഷം തമിഴ്നാട് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് സ്റ്റാലിൻ അന്ത്യശാസനം നല്‍കുകയായിരുന്നു. സ്റ്റാലിനാണ് ആദ്യഘട്ട ചർച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. തുടർന്ന് മുതിർന്ന മാധ്യമപ്രവർത്തകരായ എൻ. റാം, ദ്രാവിഡനേതാവ് വീരമണി എന്നിവരെ ഇതിനായി നിയോഗിച്ചു. ഇത്തരത്തില്‍ മൂന്ന് റൗണ്ട് ചർച്ചകള്‍ നടത്തിയാണ് തർക്കം പരിഹരിച്ചത്.

800 കോടി രൂപ കലാനിധി മാരൻ ദയാനിധി മാരന് നല്‍കി. കൂടാതെ ചെന്നൈയിലെ ഏറ്റവും പ്രധാനപ്പെട്ട പോർട്ട് ക്ലബ് പ്രദേശത്ത് ഒരേക്കർ ഭൂമിയും ദയാനിധി മാരന് നല്‍കി. ഏകദേശം നൂറു കോടി മൂല്യം വരുന്നതാണ് ഈ ഭൂമി.
ഞായറാഴ്ച സ്റ്റാലിൻ മധ്യസ്ഥ ചർച്ച നടത്തി പ്രശ്നം പരിഹരിച്ചെന്നാണ് ഇവരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളറിയിച്ചത്. തർക്കം പരിഹരിച്ച സാഹചര്യത്തില്‍ കലാനിധിക്കെതിരേ നല്‍കിയ വക്കീല്‍ നോട്ടീസ് ദയാനിധി മാരൻ ഉടൻ പിൻവലിച്ചേക്കും. ജൂണ്‍ പത്തിനാണ് ദയാനിധി മാരൻ വക്കീല്‍ നോട്ടീസയച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സണ്‍ ടിവി ഗ്രൂപ്പിന്റെ ആയിരക്കണക്കിന് കോടിരൂപ വിലമതിക്കുന്ന ലക്ഷക്കണക്കിന് ഓഹരികള്‍ നിയമങ്ങള്‍ ലംഘിച്ച്‌ കലാനിധി മാരൻ തട്ടിയെടുത്തെന്നായിരുന്നു ആരോപണം. മാരൻ കുടുംബത്തിലെ തർക്കങ്ങള്‍ പരിഹരിക്കാൻ സ്റ്റാലിൻ നേരത്തേയും മധ്യസ്ഥത വഹിച്ചിട്ടുണ്ട്. കരുണാനിധിയുടെ മൂത്തമകൻ എം.കെ. അഴഗിരിയും മാരൻ സഹോദരന്മാരും തമ്മില്‍ 2008-ല്‍ കടുത്ത അഭിപ്രായവ്യത്യാസമുണ്ടായപ്പോള്‍ സ്റ്റാലിൻ മധ്യസ്ഥ ചർച്ച നടത്തി പ്രശ്നം പരിഹരിച്ചിരുന്നു.

വഞ്ചന, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള പ്രവർത്തനങ്ങളിലേർപ്പെട്ടുവെന്ന് കാട്ടി കലാനിധി മാരൻ, ഭാര്യ കാവേരി മറ്റ് ഏഴുപേർ എന്നിവർക്കെതിരേ ദയാനിധി ചെന്നൈയിലെ നിയമസ്ഥാപനം മുഖേനയാണ് വക്കീല്‍ നോട്ടീസയച്ചത്.
2003-ല്‍ മുരസൊലി മാരന്റെ മരണശേഷം കലാനിധി സണ്‍ ടിവി നെറ്റ്വർക്കിന്റെ 3500 കോടി മതിക്കുന്ന ഓഹരികള്‍ സ്വന്തംപേരിലേക്കുമാറ്റിയെന്നും കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ (പിഎംഎല്‍എ) ലംഘനമാണിതെന്നും അതിനാല്‍ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്(എസ്‌എഫ്‌ഐഒ) അന്വേഷിക്കണമെന്നുമായിരുന്നു നോട്ടീസില്‍ വ്യക്തമാക്കിയത്.

മുൻമുഖ്യമന്ത്രി എം. കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍, മുരസൊലി മാരന്റെ ഭാര്യ മല്ലിക എന്നിവരായിരുന്നു സണ്‍ ടിവി നെറ്റ്വർക്കിന്റെ ആദ്യ മാതൃ കമ്പനിയായ സുമംഗലി പബ്ലിക്കേഷൻസിന്റെ (1985) പ്രൊമോട്ടർമാർ. അതില്‍ 50 ശതമാനം വീതമായിരുന്നു ഇരുവർക്കും ഓഹരി പങ്കാളിത്തം. 2003-ല്‍ ദയാലു അമ്മാളുടെ അനുമതിപോലും വാങ്ങാതെയായിരുന്നു കലാനിധി മാരൻ 60 ശതമാനം ഓഹരികള്‍ സ്വന്തംപേരിലേക്ക് മാറ്റിയതെന്നും ദയാനിധി ആരോപിച്ചു.

കലാനിധി മാരനും ഭാര്യ കാവേരിയും 2003 മുതല്‍ ഇന്നുവരെ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ മുഴുവൻ ആനുകൂല്യങ്ങളും ലാഭവിഹിതവും ആസ്തികളും കാലതാമസമില്ലാതെ എംകെ ദയാലു അമ്മാള്‍ക്കും മാരന്റെ നിയമപരമായ അവകാശികള്‍ക്കും നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു. മുൻമുഖ്യമന്ത്രി എം. കരുണാനിധിയുടെ സഹോദരി ഷണ്‍മുഖ സുന്ദരാമ്മാളുടെ മകനാണ് മുരസൊലി മാരൻ.