play-sharp-fill
‘എനിക്ക് മക്കളില്ല, ചിതാഭസ്മം ഒഴുക്കുക മുസൽമാൻ’: ടി പത്മനാഭൻ

‘എനിക്ക് മക്കളില്ല, ചിതാഭസ്മം ഒഴുക്കുക മുസൽമാൻ’: ടി പത്മനാഭൻ

സ്വന്തംലേഖകൻ

കോട്ടയം : തനിക്ക് മക്കളില്ലെന്നും താൻ മരിച്ചാൽ ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കുക ഒരു മുസൽമാനായിരിക്കുമെന്നും എഴുത്തുകാരൻ ടി പത്മനാഭൻ. കർമ്മങ്ങൾ ചെയ്യുന്നതും അദ്ദേഹമായിരിക്കും. അക്കാര്യം പറഞ്ഞ് ഏൽപ്പിച്ചിട്ടുണ്ടെന്നും പത്മനാഭൻ പറഞ്ഞു. ഹരിപ്പാട് സിബിസി വാര്യർ ഫൗണ്ടേഷൻ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.തന്റെ ഭാര്യയുടെ ചിതാഭസ്മം വയനാട്ടിൽ നദിയിലൊഴുക്കിയതും ബലിതർപ്പണം നടത്തിയതും കീഴ്ജാതിക്കാരാണെന്ന് സമൂഹം വിശേഷിപ്പിക്കുന്ന വിഭാഗത്തിൽ നിന്നുള്ളയാളായിരുന്നു.’താനൊക്കെ സ്വാതന്ത്ര്യസമരം കളത്തിൽ ഇറങ്ങിക്കണ്ട് വളർന്നതാണ്. കരയിൽ ഇരുന്ന് കണ്ടതല്ല. ഇന്ന് നമ്മുടെ നാട് ഒരു തിരിച്ചുപോക്കിലാണ്. അടുത്തിടെ മുംബൈയിൽ സഹപ്രവർത്തകരുടെ ജാതി അവഹേളനം സഹിക്കവയ്യാതെ ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവം ഓർക്കണം. രാജ്യം ഭരിക്കുന്നവർ തന്നെ ജാതി വിദ്വേഷം അടിച്ചേൽപ്പിച്ചിക്കുകയാണ്. പണ്ടൊന്നും പേരിന്റെ കൂടെ ജാതി വിദ്വേഷം അത്ര വ്യാപകമല്ലായിരുന്നു. ഇപ്പോൾ കുട്ടികളുടെ പേരിനൊപ്പം ജാതി വാൽ ചേർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും മന്ത്രി ജി സുധാകരനും ചേർന്നാണ് 50000 രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം പത്മനാഭന് നൽകിയത്. ചടങ്ങിൽ ഹരിപ്പാട് നിയോജക മണ്ഡലത്തിലെയും വീയപുരം പഞ്ചായത്തിലെയും വിദ്യാലയങ്ങളിൽ നിന്ന് എസ്എസ്എൽസി, പ്‌ളസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്‌ളസ് നേടിയ വിദ്യാർത്ഥികൾക്കും എസ്എസ്എൽസിക്ക് 100 ശതമാനം വിജയം നേടിയ സ്‌കൂളുകളുടെ മേധാവികൾക്കും ഉപഹാരം നൽകി.