പണിമുടക്കിന്റെ മറവിൽ വ്യാപകമായ അക്രമം നടത്തി സമരാനുകൂലികൾ: ആശുപത്രികളിലേക്ക് മരുന്നെത്തിക്കുന്ന കേന്ദ്രം പൂട്ടിച്ചു: അധ്യാപികയെ സ്കൂളിലെ മുറിയിൽ പൂട്ടിയിട്ടു: മീനിൽ മണ്ണെണ്ണ ഒഴിക്കുമെന്ന് ഭീഷണി

Spread the love

തിരുവനന്തപുരം: ഹർത്താലിന് സമാനമായി മാറിയ പൊതുപണിമുടക്കില്‍ പരക്കെ അക്രമസംഭവങ്ങള്‍ അരങ്ങേറിയതായി റിപ്പോർട്ട്.
ആശുപത്രികളിലേക്ക് മരുന്നെത്തിക്കുന്ന കേന്ദ്രവും സമരാനുകൂലികള്‍ ഭീഷണിപ്പെടുത്തി പൂട്ടിച്ചു. കെഎസ്‌ആർടിസി ജീവനക്കാർ ഉള്‍പ്പെടെയുളളവർക്ക് മർദ്ദനമേറ്റതായും പരാതിയുണ്ട്.

ആശുപത്രികളിലേക്ക് മരുന്നെത്തിക്കുന്ന പത്തനാപുരത്തെ ഔഷധി സബ്‌സെന്ററാണ് സമരാനുകൂലികള്‍ ഭീഷണിപ്പെടുത്തി പൂട്ടിച്ചത്. മരുന്നുകള്‍ വിതരണം ചെയ്യുന്ന ഗോഡ‌ൗണാണെന്നും അവശ്യസർവീസില്‍ പെടുന്നതായതിനാല്‍ പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ജീവനക്കാർ സമരക്കാരോട് പറയുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കേള്‍ക്കാം. എന്നാല്‍, ഇതൊന്നും കാര്യമാക്കാതെ ജീവനക്കാരെ ബലംപ്രയോഗിച്ച്‌ പുറത്താക്കുകയായിരുന്നു.

കോഴിക്കോട് മുക്കത്ത് മീൻ വില്പനകേന്ദ്രത്തിലെത്തിയ സമരക്കാർ കടയടച്ചില്ലെങ്കില്‍ മീനില്‍ മണ്ണെണ്ണയൊഴിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു ഉന്നത സിഐടിയു നേതാവിന്റെ ഭീഷണി. കണ്ണൂർ ശ്രീകണ്‌ഠാപുരം നഗരസഭയിലെ നെടുങ്ങോം ജിഎച്ച്‌എസ്‌എസില്‍ ജോലിക്കെത്തിയ അദ്ധ്യാപകരുടെ വാഹനങ്ങളുടെ ടയറിന്റെ കാറ്റ് സമരാനുകൂലികള്‍ അഴിച്ചുവിട്ടു. കെപിഎസ്‌ടിഎ, എച്ച്‌എസ്‌ടിഎ യൂണിയനുകളില്‍പ്പെട്ട 15 അദ്ധ്യാപകരാണ് ഇവിടെ ഹാജരായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാസർകോട് വെള്ളരിക്കുണ്ട് പരപ്പ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളില്‍ അദ്ധ്യാപികയെ സമരാനുകൂലികള്‍ പൂട്ടിയിട്ടു. രാവിലെ പത്ത് മണിയോടെ സംഘടിച്ചെത്തിയ ഇടത് നേതാക്കളാണ് അദ്ധ്യാപിക സിജിയെ ഓഫീസില്‍ പൂട്ടിയിട്ടത്. പ്രധാന അദ്ധ്യാപികയുടെ ചുമതല വഹിക്കുന്ന അദ്ധ്യാപിക പ്രഭാവതിയുമായി സമരാനുകൂലികള്‍ വാക്കേറ്റം നടത്തി. പൊലീസ് എത്തിയാണ് വാതില്‍ തുറന്നത്.

തിരുവനന്തപുരം കാട്ടാക്കടയിലും കൊല്ലത്തും കെഎസ്‌ആർടിസി ജീവനക്കാർക്ക് സമരാനുകൂലികളില്‍ നിന്ന് മർദ്ദനമേല്‍ക്കുകയും ചെയ്തു. നെയ്യാറ്റിൻകര ഡിപ്പോയിലെ കണ്ടക്ടറായ ഷിബുവിനാണ് കാട്ടാക്കടയില്‍ മർദ്ദനമേറ്റത്. കൊല്ലത്ത് കണ്ടക്ടറെ ബസിനുള്ളില്‍ കടന്ന് അസഭ്യം പറയുകയും മുഖത്തടിക്കുകയുമായിരുന്നു.

മലപ്പുറത്ത് മഞ്ചേരിയില്‍ പൊലീസും സമരാനുകൂലികളും തമ്മില്‍ ചെറിയതോതില്‍ സംഘർഷമുണ്ടായി. റോഡിലിറങ്ങിയ സ്വകാര്യവാഹനത്തെ സമരാനുകൂലികള്‍ തടഞ്ഞതിനെ ചോദ്യംചെയ്തതായിരുന്നു സംഘർഷത്തിന് കാരണം.