
കോട്ടയം: കേരളത്തിലെ ഒരു ഗവൺമെൻ്റ് മെഡിക്കൽ കോളജുകളിലും ഇല്ലാത്തതും ആധുനിക പരിശോധന സംവിധാനങ്ങൾ ഉള്ളതും മുഴുവൻ ഓട്ടോമാറ്റിക്ക് ആയി പ്രവർത്തിക്കുന്നതുമായ കാപ്പിലറി ഇലക്ട്രോഫോറസിസ് (Fully Automated Capillary Electrophoretic Apparatus) ഉപകരണം കോട്ടയം മെഡിക്കൽ കോളജിൽ വാങ്ങുന്നതിനായി 25 ലക്ഷം രൂപ അനുവദിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി.അറിയിച്ചു.
കോട്ടയം മെഡിക്കൽ കോളജിലെ ബയോകെമിസ്ട്രി വിഭാഗത്തിൽ കഴിഞ്ഞ 13 വർഷമായി ഉണ്ടായിരുന്ന ഇലക്ടോഫോറ സിസ് ഉപകരണം പ്രവർത്തന രഹിതമായതിനാൽ പാവപ്പെട്ട രോഗികൾക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടായിരുന്നു.
ഇത് കണക്കിലെടുത്താണ് ആധുനിക നിലവാരത്തിൽ ഉള്ള ഉപകരണം വാങ്ങുവാൻ തുക അനുവദിച്ചത്.
ഉയർന്ന നിലവാരത്തിലുള്ള ഈ ഉപകരണം വാങ്ങി സ്ഥാപിക്കുന്നതിലൂടെ സിറം ഇലക്ട്രോഫോറസിസ് പോലെയുള്ള പരിശോധനകൾക്ക് അതിവേഗത്തിലും അത്യന്തം കൃത്യതയോടെയും റിസൾട്ട് ലഭ്യമാക്കുവാൻ കഴിയും. ഇത് മൾട്ടിപ്പിൾ മൈലോമ പോലെയുള്ള എല്ലിലെ അർബുദം, മറ്റ് പ്രോട്ടീൻ സംബന്ധമായ രോഗങ്ങൾ എന്നിവ ഒറ്റ രക്തപരിശോധനയിലൂടെ നിർണയിക്കുന്നതിനും അതിനു ശേഷമുള്ള ചികിത്സക്കും വളരെയേറെ ഉപയോഗപ്രദമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ പരിശോധന നടത്തുന്നത് വഴി രോഗികളിൽ ബോൺ മറോകോ ബയോപ്സി (Bone marrow biopsy) പോലുള്ള അതിവ ബുദ്ധിമുട്ടുള്ള പരിശോധനകൾ ഒഴിവാക്കാൻ കഴിയുമെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.
ചികിൽസയിലും രോഗനിർണയത്തിലും കൃത്യതയും വേഗതയും പ്രദാനം ചെയ്യുന്ന ഈ ആധുനിക ഉപകരണം സ്ഥാപിക്കുന്നതിലൂടെ പാവപ്പെട്ട രോഗികൾക്ക് കൂടുതൽ ഗുണനിലവാരമുള്ള സേവനം ലഭ്യമാക്കുവാൻ കഴിയും. ഈ ഉപകരണം ഉപയോഗിച്ച് മറ്റ് ടെസ്റ്റുകളായ ഇമ്മ്യൂണോഫിക്സേഷനും(immuno fixation) ഇമ്മ്യൂണോടൈപ്പിങ്ങ് (immuno typing )എന്നിവയും നടത്തുവാൻ സാധിക്കും.
ഇത്തരം പരിശോധനകൾക്ക് സ്വകാര്യ ലാബുകൾ ഉയർന്ന നിരക്കിലുള്ള ഫീസ് ആണ് ഈടാക്കുന്നത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് ഈ ഉപകരണം ഏറെ പ്രയോജനപ്പെടുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു.