
ചങ്ങനാശേരി: നിര്‍മാണ നടപടികള്‍ നീളുന്ന തുരുത്തി-മുളയ്ക്കാംതുരുത്തി-വീയപുരം റോഡിലെ കാല്‍നടയാത്രയും വാഹനസഞ്ചാരവും അപകടഭീഷണിയില്‍.
വലിയ കുഴികളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ചാഞ്ഞും ചരിഞ്ഞും സഞ്ചരിക്കുന്നത് വാഹന, കാല്‍നട യാത്രക്കാരെ ഭീതിയിലാഴ്ത്തുകയാണ്. യാത്രക്കാരുടെ സുരക്ഷ മാനിച്ച് നിര്‍മാണ നടപടികള്‍ വേഗത്തിലാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
2018ലെ പ്രളയദിനങ്ങളില്പോലും വെള്ളക്കെട്ടുണ്ടായിട്ടില്ലാത്ത റോഡിന്റെ ഇരുവശങ്ങളിലും ഉയര്‍ത്തി ഓട നിര്‍മിച്ചതോടെ റോഡിന്റെ വീതി കുറഞ്ഞു നിലവിലുണ്ടായിരുന്ന സൗകര്യങ്ങള്‍ നഷ്ടപ്പെടുകയായിരുന്നു. വാലടി പോലുള്ള പ്രദേശങ്ങളില്‍ കുട്ടനാടന്‍ ഭൂപ്രകൃതിക്ക് ഒട്ടും അനുയോജ്യമല്ലാത്ത രീതിയില്‍ റോഡ് നിര്‍മാണം നടന്നപ്പോള്‍ പലരും പരാതികളുന്നയിച്ചെങ്കിലും അധികൃതർ അതൊന്നും ഗൗനിച്ചതേയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മഴക്കാലത്ത് പാടശേഖരങ്ങളിലെ വെള്ളക്കെട്ടില്‍ മുങ്ങാറുള്ള റോഡുകള്ക്കെന്തിനാണ് ഓട എന്നുള്ള ചോദ്യത്തിന് ഉത്തരമുണ്ടായില്ലെന്നും നാട്ടുകാര്‍ വിമര്‍ശനം ഉന്നയിക്കുന്നു. അശാസ്ത്രീയ രൂപകല്പനയ്ക്കു പിന്നില്‍ അഴിമതിയാണെന്ന ആക്ഷേപം പദ്ധതി ആരംഭിച്ച കാലം മുതല്‍ നാട്ടുകാരും മാധ്യമങ്ങളും ഉന്നയിച്ചിരുന്നെങ്കിലും വിഷയം ഏറ്റെടുക്കാന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളൊന്നും തയാറായില്ലെന്നതും ചര്‍ച്ചാവിഷയമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതീക്ഷയോടെ നാട്ടുകാര്‍
പഴയ കരാറുകാരനെ ടെര്‍മിനേറ്റു ചെയ്തതിനുശേഷം പുതിയ കരാറുകാരനു കഴിഞ്ഞദിവസം സെലക്ഷന് നോട്ടീസ് നല്‍കിയതോടെ മുടങ്ങിക്കിടക്കുന്ന റോഡു നവീകരണ പ്രവര്‍ത്തനങ്ങള്‍ വൈകാതെ പുനരാരംഭിക്കുമെന്ന പ്രതീക്ഷ നാട്ടുകാര്‍ക്കുണ്ട്. ലെവല്‍സ് എടുത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചശേഷമാണ് സാധാരണഗതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാറുള്ളത്. ഇതിനായി മഴക്കാലം കഴിഞ്ഞു വെള്ളമിറങ്ങുന്നതുവരെ കാത്തിരുന്നാല്‍ ഇപ്പോള്‍തന്നെ കുഴിയില്‍ച്ചാടി നടുവൊടിഞ്ഞുകൊണ്ടിരിക്കുന്ന യാത്രക്കാരുടെ ദുരിതങ്ങള്‍ ഇനിയും ഏറെക്കാലം നീണ്ടുനിന്നേക്കും.
കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പ്രതിസന്ധിയില്‍
റോഡിലെ ഗതാഗതം താറുമാറായതോടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നതിനോടു വിമുഖത പ്രകടിപ്പിക്കുന്നതായി സൂചനകളുണ്ട്. തകര്‍ന്ന റോഡിലൂടെ യഥാസമയം ബസുകള്‍ക്ക് ഓടിയെത്താനാകുന്നില്ലെന്നും കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നു. ബസ് സര്‍വീസ് മുടങ്ങിയാല്‍ ഈ റൂട്ടിലെ യാത്രക്കാരുടെ കാര്യം കഷ്ടത്തിലാകും.
കെഎസ്ടിപി പദ്ധതിയുടെ പരിധിയിലുള്ളതല്ലെങ്കിലും തുരുത്തിയില്‍നിന്നും കാവാലത്തേക്കുള്ള റോഡില്‍ നാരകത്തറ മുതല്‍ കൃഷ്ണപുരം വരെയുള്ള ഭാഗം കോഴിച്ചാല്‍ പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ മുങ്ങിക്കിടക്കുന്നതിനാല്‍ നാരകത്തറയിലെത്തി ബസുകള്‍ മടങ്ങുകയാണ്. കൃഷ്ണപുരം ഭാഗത്തു റോഡുയര്ത്തുന്നതിനുള്ള അനുമതിയായെങ്കിലും ജോലികള്‍ തുടങ്ങിയിട്ടില്ല.
ഏതാനും പാടശേഖരങ്ങളിലെ ജലനിരപ്പ് ആവശ്യാനുസരണം ക്രമീകരിക്കുന്നതിനുള്ള നടപടികളെടുത്താല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും അത്യാവശ്യം കുഴികളെങ്കിലുമടച്ച് ബസ് സര്‍വീസുകള്‍ തുടരാനും സാധിക്കുമെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. ജനപ്രതിനിധികളും അധികൃതരും ഇതിനുള്ള ഇടപെടലുകള്‍ നടത്തണമെന്നാണവര് ആവശ്യപ്പെടുന്നത്.