കേരളാ കോണ്‍ഗ്രസ്-എം എല്‍ഡിഎഫില്‍ വന്നതോടെ സിപിഐയ്ക്ക് കോട്ടയം ജില്ലയില്‍ പ്രാതിനിധ്യം കുറഞ്ഞുവെന്ന് വിമര്‍ശനം: സി പി ഐ കോട്ടയം ജില്ലാ സമ്മേളനം ഓഗസ്റ്റ് എട്ടു മുതല്‍ പത്തുവരെ വൈക്കത്ത്

Spread the love

കോട്ടയം: സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി കോട്ടയം ജില്ലാ സമ്മേളനം ഓഗസ്റ്റ് എട്ടു മുതല്‍ പത്തുവരെ പാര്‍ട്ടിക്ക് ജില്ലയില്‍ ഏറ്റവും അംഗങ്ങളുള്ള വൈക്കത്ത് നടക്കും.

പ്രതിനിധി സമ്മേളനം എന്‍എസ്‌എസ് ഓഡിറ്റോറിയത്തിലും പൊതുസമ്മേളനം ബോട്ട്‌ജെട്ടി മൈതാനത്തും നടക്കും. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വവും പ്രതിനിധി സമ്മേളനം പി. സന്തോഷ് കുമാര്‍ എംപിയും ഉദ്ഘാടനം ചെയ്യും.

യുവജന, കര്‍ഷക, തൊഴിലാളി, വനിതാ സംഗമം, റെഡ് വോളണ്ടിയര്‍ പരേഡ് തുടങ്ങി വിവിധ പരിപാടികളോടെയാണ് സമ്മേളനം. കേരള കോണ്‍ഗ്രസ്-എം എല്‍ഡിഎഫില്‍ വന്നതോടെ സിപിഐയ്ക്ക് ജില്ലയില്‍ പ്രാതിനിധ്യം കുറഞ്ഞുവെന്ന വിമര്‍ശനം ബ്രാഞ്ച്, മണ്ഡലം പ്രതിനിധിയോഗങ്ങളിലുണ്ടായി. പാര്‍ട്ടി മത്സരിച്ചിരുന്ന വാഴൂര്‍ മണ്ഡലം കാഞ്ഞിരപ്പള്ളിയോടു ചേര്‍ത്തതോടെ മത്സരിക്കാന്‍ ഒരു സീറ്റ് മാത്രമായി. വാഴൂരില്‍ കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെ സിപിഐക്ക് എംഎല്‍എമാരെ ലഭിച്ച കാലമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ സമ്മര്‍ദത്തില്‍ കാഞ്ഞിരപ്പള്ളി സീറ്റ് മാണി വിഭാഗത്തിന് നല്‍കേണ്ടിവന്നതും ജില്ലാ പഞ്ചായത്തില്‍ ഉള്‍പ്പെടെ പ്രാതിനിധ്യം കുറഞ്ഞതും ചര്‍ച്ചകളിലുണ്ടായി. നിലവില്‍ വൈക്കം സീറ്റില്‍ മാത്രമാണ് എംഎല്‍എയുള്ളത്. സിപിഎമ്മിന്‍റെ ആധിപത്യത്തിനു കീഴില്‍ സിപിഐയ്ക്ക് മുന്നേറ്റം നടത്താനാകുന്നില്ലെന്നും അംഗങ്ങളും അനുഭാവികളും കുറയുന്നതായും വിദ്യാര്‍ഥികള്‍ക്കിടയില്‍ സാന്നിധ്യം പരിമിതമായെന്നും വിമര്‍ശനമുണ്ട്.

ജില്ലയില്‍ സിപിഐക്ക് 11 മണ്ഡലം കമ്മിറ്റികളാണുള്ളത്. ജൂലൈ 15ന് മണ്ഡലം സമ്മേളനങ്ങള്‍ പൂര്‍ത്തിയാകും. മറ്റാരും മത്സരരംഗത്തില്ലാത്തതിനാല്‍ നിലവിലെ സെക്രട്ടറി പി.ബി. ബിനു ജില്ലാ സെക്രട്ടറിയായി തുടരും.