
ബെംഗളൂരു: വിജയപുര ജില്ലയിലെ കനറാ ബാങ്കിന്റെ മനഗുളി ബ്രാഞ്ചില്‍നിന്ന് 59 കിലോഗ്രാം സ്വർണാഭരണങ്ങളും 5 ലക്ഷത്തില്‍പ്പരം രൂപയും കവർച്ച നടത്തിയതിനുപിന്നില്‍ ശാഖയിലെ മുൻ മാനേജർ തന്നെ. മുൻ മാനേജർ ഉള്‍പ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു.
ബാങ്കിന്റെ സീനിയർ മാനേജരായ വിജയകുമാർ മോഹനര മിറിയല (41), കൂട്ടാളികളായ ജനതാ കോളനി സ്വദേശി ചന്ദ്രശേഖർ കൊട്ടിലിംഗ നെരെല്ല (38), ഹുബ്ബള്ളി ചാലൂക്യനഗർ സ്വദേശി സുനില്‍ നരസിംഹലു മൊക (40) എന്നിവരെയാണ് വിജയപുര പോലീസ് അറസ്റ്റുചെയ്തത്.
കർണാടകത്തിലെ വലിയ ബാങ്ക് കവർച്ചകളിലൊന്നായിരുന്നു ഇത്. അന്വേഷണം വഴിതെറ്റിക്കാൻ മന്ത്രവാദം നടത്തുന്നവരുപയോഗിക്കുന്ന കറുത്തപാവപോലുള്ള സാമഗ്രികള്‍ ബാങ്കിനകത്ത് ഇവർ ഉപേക്ഷിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
10.75 കോടിരൂപ വിലമതിക്കുന്ന 10.5 കിലോ സ്വർണാഭരണങ്ങള്‍ കണ്ടെടുത്തു. കവർന്ന ആഭരണങ്ങള്‍ ഉരുക്കി രൂപമാറ്റം വരുത്താൻ ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു. 53.26 കോടി രൂപവിലയുള്ള സ്വർണാഭരണങ്ങളാണ് ഇവർ കവർന്നത്.
മനഗുളി ബ്രാഞ്ചില്‍നിന്ന് സ്ഥലംമാറിപ്പോകുന്നതിനു മുൻപ് വിജയകുമാർ കവർച്ച ആസൂത്രണം ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതിനായി ബാങ്കില്‍ സ്വർണാഭരണവും പണവും വെച്ച ലോക്കറിന്റെ താക്കോല്‍ എടുത്തുകൊണ്ടുപോയി വ്യാജ താക്കോലുണ്ടാക്കി. ഇതുപയോഗിച്ച് സ്ട്രോങ് റൂം തുറക്കാനാകുമെന്ന് പലതവണ ചെയ്തുനോക്കി ഉറപ്പിച്ചു. ഈ താക്കോല്‍ പിന്നീട് ചന്ദ്രശേഖറിനും സുനിലിനും കൈമാറി.
ഏപ്രിലിലാണ് ഇയാള്‍ക്ക് സ്ഥലംമാറ്റം ലഭിച്ചത്. സംശയം തന്നിലേക്ക് നീളാതിരിക്കാൻ സ്ഥലംമാറ്റത്തിനുശേഷമേ കവർച്ച നടത്താവൂ എന്ന് കൂട്ടാളികളോട് പറഞ്ഞുറപ്പിച്ചു. മേയ് 25-നാണ് കവർച്ച നടന്നത്. പോലീസ് എട്ട് പ്രത്യേക സംഘങ്ങള്‍ രൂപവത്കരിച്ചു നടത്തിയ അന്വേഷണത്തിലാണ് കവർച്ചയുടെ വിവരങ്ങള്‍ ചുരുളഴിഞ്ഞത്. സ്ട്രോങ് റൂമിന്റെ ഗ്രില്ലുകള്‍ മുറിച്ചുമാറ്റി ആഭരണവും പണവുമുള്ള ലോക്കർ തകർത്താണ് കവർച്ച നടത്തിയത്. സ്വർണം സൂക്ഷിച്ച ലോക്കർ മാത്രമാണ് തുറന്നത്.
മറ്റ് ലോക്കറുകളില്‍ തൊട്ടിട്ടില്ല. ബാങ്കിന്റെ ഉള്‍വശം നല്ല പരിചയമുള്ളയാള്‍ ഇതിനു പുറകിലുണ്ടെന്ന സംശയം ഇത് പോലീസിലുണ്ടാക്കി. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു(ആർസിബി)വിന്റെയും സണ്‍റൈസസ് ഹൈദരാബാദിന്റെയും ഐപിഎല്‍ ക്രിക്കറ്റ് മത്സരമുണ്ടായ മേയ് 23-ന് കവർച്ച നടത്താനായിരുന്നു നിശ്ചയിച്ചത്. ആർസിബി ജയിക്കുമ്ബോള്‍ ജനം പടക്കം പൊട്ടിച്ച് വിജയം ആഘോഷിക്കുന്നതിന്റെ ബഹളം മറയാക്കാമെന്നായിരുന്നു കണക്ക് കൂട്ടിയത്. പക്ഷേ, ആർസിബി പരാജയപ്പെട്ടതോടെ അതൊഴിവാക്കി. പിന്നീട് ബാങ്ക് ആഴ്ചാവസാന അവധിദിവസങ്ങള്ക്കായി അടയ്ക്കുന്ന മേയ് 25 തിരഞ്ഞെടുത്തു.
ഹോളിവുഡിലെയും ബോളിവുഡിലെയും ചില ക്രൈംത്രില്ലറുകളിലെ രംഗങ്ങള്‍ സംഘത്തിന് പ്രചോദനമായെന്നും പോലീസ് പറഞ്ഞു. ബാങ്കിലെ സിസിടിവി പ്രവർത്തനരഹിതമാക്കിയിരുന്നു.