
പത്തനംതിട്ട: വെളിച്ചെണ്ണയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ജില്ലയിലെ വിപണികളിലേക്ക് എത്തുന്നത് വ്യാജ വെളിച്ചെണ്ണ. നിലവിൽ ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 420 രൂപവരെയാണ് വില.
തേങ്ങയുടെ ലഭ്യത കുറവായതും വിതരണം ഇടിഞ്ഞതും വില കുത്തനെ ഉയരാൻ കാരണമായതായി വ്യാപാരികള്‍ പറയുന്നു. ഇതേ സ്ഥിതി തുടരുകയാണെങ്കിൽ വില ഉടൻ തന്നെ ലിറ്ററിന് 500 രൂപ കടക്കാനാണ് സാധ്യത.
ലിറ്ററിന് 360 രൂപയായിരുന്നു കഴിഞ്ഞ ദിവസംവരെ വെളിച്ചെണ്ണയുടെ വില. അതില്‍ വർദ്ധനവ് ഉണ്ടായതോടെയാണ് വ്യാജ വെളിച്ചെണ്ണ വിപണിയില്‍ വ്യാപകമായി എത്താൻ തുടങ്ങിയത്. തമിഴ്നാട്ടില്‍നിന്നാണ് ഇതിന്റെ പ്രധാന ഒഴുക്ക്. സർക്കാർ വിതരണത്തിലുളള കേര വെളിച്ചെണ്ണയുമായി സാമ്യമുള്ള പേരുകളിലാണ് പല വ്യാജ ബ്രാന്‍ഡുകളും ഇറങ്ങുന്നത്. വിലവർധനവ് ഉപഭോക്താക്കളെ നേരിട്ടും ബാധിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു ലിറ്റർ കേര വെളിച്ചെണ്ണക്ക് നിലവിലെ വില 419 രൂപയാണ്. ആറു മാസത്തിനിടെ മൂന്നുതവണ കേര വെളിച്ചെണ്ണക്ക് വിലകൂട്ടി. ഇതോടെ കുടുംബ ബജറ്റും താളം തെറ്റി. ഹോട്ടലുകളില്‍ വില കുറഞ്ഞ എണ്ണയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇതും തമിഴ്നാട്ടില്‍നിന്ന് എത്തുന്നുണ്ട്. തേങ്ങ വിലയും വർധിച്ചു. ഒരു കിലോ തേങ്ങക്ക് 80-82 രൂപ വരെയാണ്. അത് നാടൻ ആണെങ്കില്‍ പിന്നെയും കൂടും. ജില്ലയില്‍ കായംകുളം, ഹരിപ്പാട് മേഖലകളില്‍നിന്നുമാണ് കൂടുതല്‍ തേങ്ങയെത്തുന്നത്.
അതേസമയം, തമിഴ്നാട്ടില്‍നിന്ന് വലിയ തോതില്‍ തേങ്ങ എത്തുന്നു. തേങ്ങ ഉൽപാദനം ജില്ലയിൽ ക്രമേണ കുറയുന്ന ഘട്ടത്തിലാണ്. രോഗബാധകളുടെ കാരണത്താൽ പല തെങ്ങുകളും നശിച്ചു പോകുകയാണ്. ഇതിന് പുറമെ, കുരങ്ങന്മാരുടെ ആക്രമണവും പ്രശ്നമായി മാറിയിട്ടുണ്ട്. നിരവധി പ്രദേശങ്ങളിൽ ഇവ തെങ്ങിൻ പൂക്കുല, ചെറുതേങ്ങ, വെള്ളക്ക തുടങ്ങിയവ തിന്നും നശിപ്പിക്കുന്നു.