
കോട്ടയം: മലയോര മേഖലയിലടക്കം കോട്ടയം ജില്ലയില്‍ പുതിയ ബസ് സര്‍വീസുകള്‍ ആരംഭിക്കാന്‍ ഗതാഗത വകുപ്പ്. ജില്ലയിലെ ഒമ്പത് നിയോജകമണ്ഡലങ്ങളിലും ഗതാഗത വകുപ്പ് നടത്തിയ ജനകീയ സദസുകളില്‍നിന്നു ലഭിച്ച നിര്‍ദേശങ്ങളില്‍നിന്നാണ് 54 റൂട്ടുകളില്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്.
ഒരു റൂട്ടില്‍ രണ്ടുമുതല്‍ മൂന്നു ബസുകള്‍ക്കുവരെ അനുമതി ലഭിച്ചേക്കും. ഈ റൂട്ടുകളില്‍ ഭൂരിഭാഗം റൂട്ടുകളിലും നിലവില്‍ കെഎസ്‌ആര്‍ടിസിയോ സ്വകാര്യ ബസുകളോ സര്‍വീസ് നടത്തുന്നില്ല. ഒമ്പതു നിയോജക മണ്ഡലങ്ങളില്‍ നടത്തിയ ജനകീയ സദസിൽ 300 അപേക്ഷകളാണ് ലഭിച്ചത്.
ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തിയാണ് 54 റൂട്ടുകള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. മലയോര മേഖലയില്‍ പല റൂട്ടുകളിലും ബസ് സര്‍വീസുകളില്ല, അതേപോലെ പുതിയതായി തുറന്ന റോഡുകളിലും സര്‍വീസുകള്‍ ഇല്ല. സ്‌കൂള്‍ കുട്ടികള്‍ അടക്കമുള്ളവര്‍ ഇതുമൂലം ദുരിതത്തിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റൂട്ടുകളുടെ പേരുകള്‍ ഒരാഴ്ചയ്ക്കകം വിജ്ഞാപനത്തിലൂടെ പുറത്തിറക്കും. തുടര്‍ന്ന് റൂട്ടുകള്‍ ലേലം വയ്ക്കാനാണ് തീരുമാനം. കോവിഡ് കാലത്താണ് ജില്ലയില്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ കൂടുതലും നിലച്ചുപോയത്. ലാഭകരമല്ലാത്ത റൂട്ടിലെ കെഎസ്‌ആര്‍ടിസി ബസുകളും പിന്‍വലിച്ചതോടെ പല ഗ്രാമങ്ങളും യാത്രാ സൗകര്യമില്ലാതെ ഒറ്റപ്പെട്ടുപോയിരുന്നു.
കോവിഡിനു ശേഷം എല്ലാ രംഗവും സജീവമായെങ്കിലും നിര്‍ത്തിയ ബസ് സര്‍വീസുകള്‍ പലതും തുടങ്ങിയില്ല. ഇതോടെ പല മേഖലകളിലും യാത്രാക്ലേശം രൂക്ഷമാണ്. കെഎസ്‌ആര്‍ടിസി ഗ്രാമവണ്ടി എന്ന പേരില്‍ സര്‍വീസ് ആരംഭിച്ചെങ്കിലും പല പഞ്ചായത്തുകളും ഇതിനോട് വിമുഖത കാട്ടി. മീനച്ചില്‍ പഞ്ചായത്തിന്‍റെയും കടുത്തുരുത്തി, വൈക്കം ബ്ലോക്ക് പഞ്ചായത്തുകളുടെയും ഗ്രാമവണ്ടികള്‍ മാത്രമാണ് ഇപ്പോഴുമുള്ളത്.
ഗതാഗത വകുപ്പ് നടത്തിയ അദാലത്തില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികളും എംഎല്‍എമാരും തങ്ങളുടെ പ്രദേശത്തെ യാത്രാക്ലേശം രൂക്ഷമായ റൂട്ടുകളില്‍ ബസ് സര്‍വീസിന് അനുമതി ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പിന് നിവേദനമായി സമര്‍പ്പിക്കുകയായിരുന്നു. പുതിയ സര്‍വീസുകള്‍ ഏറ്റെടുക്കാന്‍ സ്വകാര്യ ബസുകളും കെഎസ്‌ആര്‍ടിസിയും തയാറായാല്‍ ഗ്രാമീണ മേഖലയിലെ യാത്രാക്ലേശത്തിനു പരിഹാരമാകും.