തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരിയും ഒരു കണ്ണിന് കാഴ്ച ശക്തി ഇല്ലാത്തതുമായ 13കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു ; പ്രതിക്ക് പതിമൂന്നര വർഷം കഠിന തടവും പിഴയും ശിക്ഷ

Spread the love

തിരുവനന്തപുരം: ഭിന്നശേഷിക്കാരിയും ഒരു കണ്ണിന് കാഴ്ച ശക്തി ഇല്ലാത്തതുമായ പതിമൂന്ന്കാരിയെ പീഡിപ്പിച്ച പശ്ചിമ ബംഗാൾ സ്വദേശിയ്ക്ക് കഠിന തടവും പിഴയും ശിക്ഷ. പശ്ചിമ ബംഗാളിലെ മാൾഡയിലെ ചാർ ബാബുപൂർ രാമശങ്കർ ടോല സ്വദേശിയായ ശംഭു മണ്ഡലി(26)നെ പതിമൂന്നര വർഷം കഠിന തടവിനും 30,000 രൂപ പിഴയടയ്ക്കാനുമാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്‌ജ് എ സ്.രമേഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകുന്നതിനും പിഴയൊടുക്കിയില്ലെങ്കിൽ 12 മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണമെന്നുമാണ് വിധിയിൽ വിശദമാക്കുന്നത്.

പിഴത്തുക അപര്യാപ്തമായതിനാൽ കുട്ടിയ്ക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവ്വീസ് അതോറിട്ടിയ്ക്കും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. 2023 നവംബർ 15 നാണ് സംഭവം.മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയം കുട്ടി അമ്മൂമ്മയോടൊപ്പം സിറ്റൗട്ടിൽ ഇരിയ്ക്കുമ്പോൾ പ്രതി വന്ന് അമ്മുമ്മയോട് സംസാരിക്കുകയും തുടർന്ന് അമ്മൂമ്മ പുറത്തു പോയപ്പോൾ വീടിന് പിന്നിലൂടെ അകത്ത് കടന്ന പ്രതി കുട്ടിയെ മുറിയ്ക്കുള്ളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് അമ്മുമ്മ എത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ഡി. ആർ.പ്രമോദാണ് കോടതിയിൽ ഹാജരായത്.