കോട്ടയം ബേക്കർ ജംഗ്ഷനിലെ ഗതാഗത പരിഷ്കരണം: പരീക്ഷണ ഘട്ടം ഒരാഴ്ച കൂടി നീട്ടും

Spread the love

കോട്ടയം: ബേക്കർ ജങ്‌ഷനിൽ നടപ്പാക്കിയ ഗതാഗത പരിഷ്‌ക്കാരത്തിന്റെ പരീക്ഷണ ഘട്ടം ഒരാഴ്ച കൂടി തുടരുമെന്ന് പോലീസ്. ആദ്യ വാരത്തിലെ പരീക്ഷണം വിജയകരമാണെന്ന് വിലയിരുത്തിയതിനെ തുടർന്ന്, ഈ പരിഷ്കരണം സ്ഥിരമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ട്രാഫിക് പോലീസ്.

രണ്ടാഴ്ചത്തെ നിരീക്ഷണത്തിന്റെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ തുടർനടപടികൾ മേൽഉദ്യോഗസ്ഥരുടെ അനുമതിയോടെ തീരുമാനിക്കുമെന്ന് ട്രാഫിക് സി.ഐ. അറിയിച്ചു. കുമരകം റോഡിൽ നിന്നുള്ള ബസുകൾ നേരിട്ട് ബേക്കർ ജംഗ്ഷനിൽ എത്തി ശാസ്ത്രി റോഡിലൂടെ നാഗമ്പടത്തേക്ക് പോകുന്ന ഗതാഗത സംവിധാനം ജൂൺ 16നാണ് ആരംഭിച്ചത്. നേരത്തെ, ഈ ബസുകൾ ബേക്കർ ജംഗ്ഷനിലേക്ക് എത്തുന്നതിന് മുമ്പ് ചെറിയ വഴികളിലൂടെ എം.സി. റോഡിൽ ചേരേണ്ടി വരികയായിരുന്നു.

റോഡിലേക്ക് ബസുകൾ പ്രവേശിക്കുകയും നിർത്തുകയും ചെയ്യുന്നത് തിരക്ക് വർധിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഗതാഗതത്തിൽ മാറ്റം കൊണ്ടുവന്നത്. ഇതുവരെ യാത്രക്കാരുടെയോ ബസ് ജീവനക്കാരുടെയോ ഭാഗത്തു നിന്ന് വലിയ പരാതികളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. അതേസമയം, കുമരകം ഭാഗത്തു നിന്നു വരുന്ന ബസുകളിലെ യാത്രക്കാര്‍ക്കു മെഡിക്കല്‍ കോളജ്‌, ഏറ്റുമാനൂര്‍ ഭാഗത്തേയ്‌ക്കു പോകാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും ഇതിനായി ശാസ്‌ത്രി റോഡില്‍ നിന്നു നടന്നു ബേക്കര്‍ ജങ്‌ഷനിലോ, തിരുനക്കര സ്‌റ്റാന്റിലോ എത്തണമെന്നാണു പോലീസ്‌ കരുതിയിരുന്നത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, യാത്രക്കാരില്‍ നല്ലൊരു പങ്കും നാഗമ്പടം സ്‌റ്റാന്‍ഡിലെത്തി മേല്‍പ്പാലം വഴി എം.സി. റോഡിലെത്തി മെഡിക്കല്‍ കോളജ്‌, ഏറ്റുമാനൂര്‍ ഭാഗത്തേയയ്‌ക്കു പോകുന്ന എറണാകുളം ബസുകളിലാണു കയറുന്നതെന്ന് പോലീസ്‌ പറയുന്നു. കുമരകം ഭാഗത്തു നിന്നു വരുന്ന ബസുകളിലെ യാത്രക്കാര്‍ക്കു പെട്ടെന്നു കിഴക്കന്‍ ഭാഗത്തേയ്‌ക്കുള്ള ബസുകളില്‍ പോകാന്‍ ബേക്കര്‍ ജങ്‌ഷനില്‍ നിന്നു തിരക്കിനടയിലൂടെ ശാസ്‌ത്രി റോഡിൽ എത്തണമായിരുന്നു.

പുതിയ ഗതാഗത സംവിധാനം നടപ്പിലാക്കിയതോടെ ബസുകൾ ശാസ്ത്രി റോഡിൽ തന്നെ നിർത്താൻ സാധിച്ചതിനാൽ മുമ്പുണ്ടായിരുന്ന യാത്രാസംബന്ധമായ ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി. മാർക്കറ്റ് ഭാഗത്തേക്ക് പോകുന്ന യാത്രക്കാരുടെ നടപ്പ് ദൈർഘ്യവും ഇതിനാൽ കുറഞ്ഞിരിക്കുകയാണ്. കൂടാതെ, റോഡ്‌ മുറിച്ചു കടക്കുന്നതു മൂലമുണ്ടാകുന്ന ഗതാഗത സ്‌തംഭനവും അപകടങ്ങളുടെ എണ്ണവും ഇതോടെ കുറഞ്ഞതായാണു പോലീസിന്റെ വിലയിരുത്തൽ.