
കോട്ടയം: ഒന്നാം കൃഷിക്ക് നെല്ല് സംഭരിച്ചതിന്റെ പണം ഇനിയും കിട്ടാത്തതിനാല്‍ പല കര്‍ഷകരും നിലം തരിശിടാനുള്ള നീക്കത്തിലാണ്.
കോട്ടയത്ത് 13,000 ഏക്കര്‍ വരുന്ന എം.എന്‍ ബ്ലോക്ക് പാടശേഖര സമിതി നിലം തരിശിടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
മറ്റു പാടശേഖരങ്ങളും സമാന നീക്കങ്ങള്‍ക്ക് ഒരുങ്ങുകയാണ്. എന്നാല്‍, പ്രശ്‌ന പരിഹാരത്തിന് ഇടപെടാന്‍ കൃഷിവകുപ്പിന് താല്‍പര്യമില്ല.
തരിശിടുന്നത് നെല്ലില്‍ കുറവ് വരുത്തുകയും അരിവില ഉയരുന്നതിനും കാരണമാകുമെങ്കിലും തുക വിതരത്തില്‍ മെല്ലെപ്പോക്ക് തുടരുകയാണ്.
എന്നാല്‍, കേരളത്തില്‍ നിന്നു നേരിട്ട് നെല്ല് സംഭരിക്കാനുള്ള നീക്കത്തെ കൃഷി വകുപ്പ് എതിർക്കുകയും ചെയ്യുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്‍സോര്‍ഷ്യത്തിലുള്ള എസ്.ബി.ഐയും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം നീളുന്നതിനാല്‍ നെല്ലിന്റെ പണവും വൈകുകയാണ്.
മാര്‍ച്ച് 15ന് മുമ്പ് നെല്ല് സപ്ലൈക്കോയ്ക്ക് വിറ്റവര്‍ക്ക് മാത്രമേ അക്കൗണ്ടില്‍ പണം എത്തിയിട്ടുള്ളൂ. അടുത്ത കൃഷിക്കുള്ള ചെലവ് കാശിന് പലര്‍ക്കും കടം കിട്ടാത്ത അവസ്ഥയിലാണ് കൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നത്.
അതേ സമയം വെള്ളപ്പൊക്കവും മടവീഴ്ചയും കര്‍ഷകരുടെ രണ്ടാം കൃഷി അനിശ്ചിതത്വത്തിലായി.
മട വീണ് ആയിരത്തിലേറെ ഏക്കര്‍ പാടശേഖരങ്ങള്‍ ഇപ്പോഴും വെള്ളത്തിലാണ്. ഇനി മട ഉറപ്പിച്ച് വെള്ളം വറ്റിക്കണം.
കീടനാശിനി ഉപയോഗിച്ച് കള നശിപ്പിക്കണം. വീണ്ടും വെള്ളം നിറച്ച് മോട്ടോര്‍ ഉപയോഗിച്ച് വറ്റിച്ചു വേണം ഞാറ് നടാന്‍. ആദ്യം വിതച്ച വിത്ത് വെള്ളത്തിലായി. ഇനി സബ്‌സിഡി ലഭിക്കില്ല. പുതിയ വിത്തു കൂടിയ വിലക്ക് സ്വകാര്യ ഏജന്‍സികളില്‍ നിന്നു വാങ്ങണം.
ഹെക്ടറിന് 100 കിലോ വിത്തു വേണം. കിലോക്ക് 44 രൂപയായിരുന്ന വിത്തിന് 50 രൂപയ്ക്കുമുകളിലായി.രണ്ടാം കൃഷി ഇനി ആരംഭിക്കാന്‍ ഒരു മാസമെടുക്കും. കുറഞ്ഞത് നാലുമാസം വേണം വിളവെടുപ്പിന്. ഓണക്കാലത്തിന് മുമ്ബ് കൊയ്ത്താകില്ല. ഇത് അടുത്ത ഒന്നാം കൃഷിയെയും ബാധിച്ചേക്കും.