‘പ്രണയപ്പക’, സഹപ്രവര്‍ത്തകനോട് ഇഷ്ടം തുറന്നു പറഞ്ഞപ്പോള്‍ നിരസിച്ചു; വിവാഹം കഴിക്കാന്‍ വിസമ്മതിച്ചു, യുവാവിനെ കുടുക്കാന്‍ വനിതാ എഞ്ചിനീയര്‍ അയച്ചത് 21 വ്യാജ ബോംബ് സന്ദേശങ്ങള്‍: ഒടുവില്‍ ചെന്നൈ സ്വദേശിയായ 26 കാരിയെ പൂട്ടി സൈബര്‍ പോലീസ് 

Spread the love

അഹമ്മദാബാദ്: പ്രണയം നിരസിച്ച യുവാവിനെ എട്ടിന്റെ പണി കൊടുത്തു യുവതി. യുവാവിന് പണികൊടുക്കാന്‍ കണ്ടെത്തിയ വഴി ബോംബ് ഭീഷണിയിലൂടെ കള്ളക്കേസില്‍ കുടുക്കാന്‍. 12 സംസ്ഥാനങ്ങളിലായി 21 വ്യാജ ബോംബ് ഭീഷണികളാണ് തമിഴ്‌നാട് ചെന്നൈ സ്വദേശിയായ 26 കാരി റെനെ ജോഷില്‍ഡ സഹപ്രവര്‍ത്തകനായ യുവാവിന്റെ പേരില്‍ അയച്ചത്. റോബോട്ടിക്‌സ് എന്‍ജിനീയറാണ് യുവതി. ഈ സൈബര്‍ ബുദ്ധിയാണ് യുവതി ഉപയോഗിച്ചതെങ്കിലും ഒടുവിൽ പൊലീസിന്റെ പിടിവീണു.

അഹമ്മദാബാദ് സൈബര്‍ പൊലീസ് കഴിഞ്ഞ ദിവസമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. നരേന്ദ്ര മോദി സ്റ്റേഡിയം, വിമാനദുരന്തമുണ്ടായ ബി.ജെ.മെഡിക്കല്‍ കോളജ്, വിവിധ സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ എന്നിവിടങ്ങളിലേക്കു വ്യാജ മെയില്‍ ഐഡികളില്‍നിന്നു സന്ദേശമയച്ചത് ജോഷില്‍ഡയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ചെന്നൈയിലെ ഡെലോയിറ്റ് യുഎസ്‌ഐ എന്ന കമ്ബനിയില്‍ ഇലക്‌ട്രിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ജോഷില്‍ഡ ഒപ്പം ജോലി ചെയ്തിരുന്ന ദിവിജ് പ്രഭാകര്‍ എന്ന യുവാവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ ഇയാള്‍ വിവാഹം കഴിച്ചതോടെ, ജോഷില്‍ഡ ദിവിജിനെ കള്ളക്കേസില്‍ കുടുക്കാന്‍ പദ്ധതിയിട്ടു. തുടര്‍ന്ന് ദിവിജിന്റെ പേരില്‍ ഒട്ടേറെ വ്യാജ മെയില്‍ ഐഡികള്‍ ഉണ്ടാക്കി ഈ ഐഡികള്‍ ഉപയോഗിച്ച്‌ ബോംബ് ഭീഷണികള്‍ അയയ്ക്കുകയായിരുന്നു. ഇയാള്‍ക്ക് ബലാത്സംഗ കേസില്‍ പങ്കുണ്ടെന്നും യുവതി ആരോപിച്ചു.

 

ജര്‍മനി, റൊമേനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണെന്ന വ്യാജേനയായിരുന്നു മെയിലുകള്‍. ഗുജറാത്തിലെ ഒരു സ്‌കൂളിലേക്ക് അയച്ച ബോംബ് ഭീഷണിയില്‍ 2023 ല്‍ ഹൈദരാബാദിലുണ്ടായ ഒരു പീഡനക്കേസിലേക്ക് പൊലീസിന്റെ ശ്രദ്ധ ക്ഷണിക്കാനാണ് ഇതെന്നും ഇതില്‍ ദിവിജിന് പങ്കുണ്ടെന്നും ആരോപിച്ചിരുന്നു. ഈ പരാമര്‍ശമാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.

 

അഹമ്മദാബാദ് സിറ്റി സൈബര്‍ ക്രൈം പോലീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നതിനനുസരിച്ച്‌, ജോഷില്‍ഡക്ക് ഇഷ്ടമായിരുന്നെങ്കിലും യുവാവിന് പ്രണയമുണ്ടായിരുന്നില്ല. കൂടാതെ ഈ യുവാവുമായി ഇടപഴകിയ സ്ത്രീകളെ റെനെ ജോഷില്‍ഡ ഉപദ്രവിച്ചിരുന്നു. കൂടാതെ സഹപ്രവര്‍ത്തകനുമായുള്ള തന്റെ വിവാഹം കഴിഞ്ഞെന്ന പേരില്‍ വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി മറ്റുള്ള സഹപ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ചിരുന്നു.

 

കമ്ബനിയുടെ ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ക്കിടയിലാണ് യുവതി ദിവിജുമായി പരിചയപ്പെടുന്നത്, പിന്നീട് 2022 ല്‍ ബെംഗളൂരുവില്‍ വെച്ച്‌ നേരിട്ടും കണ്ടു. ദിവിജിനോട് പ്രണയം തോന്നിയെങ്കിലും യുവാവിന് യുവതിയോട് ഇഷ്ടം തോന്നിയില്ല. തങ്ങള്‍ വിവാഹിതരാണെന്ന് അവകാശപ്പെടാന്‍ ജോഷില്‍ദ ദിവിജിനൊപ്പം വ്യാജ ഫോട്ടോകള്‍ നിര്‍മ്മിച്ച്‌ അവരുടെ സുഹൃത്ത് വലയത്തിനുള്ളില്‍ അവനെ പ്രചരിപ്പിച്ചു. തുടര്‍ന്ന് ദിവിജ് ചെന്നൈ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ദിവിജിന്റെ കല്യാണമാണ് യുവതിയെ പ്രകോപിപ്പിച്ചത്.

 

വിപിഎന്നും, വ്യാജ ഇമെയിലുകളും ഉപയോ ഗിച്ചയാരുന്നു യുവതിയുടെ പ്രതികാരം. നൂറോളം ഭീഷണി സന്ദേശം അയച്ചിട്ടുള്ളതായും പൊലീസ് സംശയിക്കുന്നുണ്ട്. വിപിഎന്‍ കൂടാതെ വെര്‍ച്വല്‍ നമ്ബറുകള്‍, സ്പൂഫ് ചെയ്ത ഇമെയിലുകള്‍ ഉപയോ ഗിച്ചും, ഡാര്‍ക്ക് വെബ് ഉറവിടങ്ങളും യുവതി ഉപയോഗിച്ചതായി പോലീസ് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ പുരുഷ പേരുകളില്‍ ഒന്നിലധികം വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു.

 

ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഡല്‍ഹി, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍, ആശുപത്രികള്‍, സ്റ്റേഡിയങ്ങള്‍ എന്നിവയായിരുന്നു യുവതിയുടെ ലക്ഷ്യങ്ങള്‍. സര്‍ഖേജിലെ ജനീവ ലിബറല്‍ സ്‌കൂളിലേക്ക് എത്തിയ ഭീഷണി സന്ദേശത്തിലാണ് അഹമ്മദാബാദ് പോലീസ് അന്വേഷണം ആരംഭിച്ചത്. യുവാവിന്റെ പേരില്‍ വ്യാജ ഇമെയില്‍ ഐഡികള്‍ ഉണ്ടാക്കിയെടുത്ത ജോഷില്‍ഡ നിരവധി ഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നു. അതിലൊന്നില്‍ എയര്‍ ഇന്ത്യയുടെ അഹമ്മദാബാദ്-ലണ്ടന്‍ വിമാനാപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന ഇമെയിലുമുണ്ടായിരുന്നു.

 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചെന്നൈയില്‍ നിന്നാണ് യുവതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. ജോഷില്‍ഡ ഒരു വര്‍ഷത്തിലേറെയായി അത്തരം ഇമെയിലുകള്‍ അയച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍. സൈബര്‍ മേഖലയില്‍ പ്രാവിണ്യമുള്ള റെനെ ജോഷില്‍ഡയുടെ ചെറിയ പിഴവാണ് പിടിവീഴാന്‍ കാരണമായത്. യുവതി മുന്‍പ് ആക്‌സെഞ്ചറില്‍ ആപ്ലിക്കേഷന്‍ ഡെവലപ്മെന്റ് സീനിയര്‍ അനലിസ്റ്റായി ജോലി ചെയ്തിരുന്നു. എഞ്ചിനീയറിംഗില്‍ ബിരുദവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് എന്നിവയില്‍ പിജിപി എക്‌സിക്യൂട്ടീവ് വിദ്യാഭ്യാസ യോഗ്യതയും അവര്‍ നേടിയിട്ടുണ്ട്.