
ടെല്‍ അവീവ്: ഇസ്രയേല്‍ നഗരമായ ബീർഷെബയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം. മൂന്ന് പേർ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന.
ഇസ്രയേലും ഇറാനും ഒരു വെടിനിർത്തലിന് സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് ആക്രമണം നടന്നത്. ബീർഷെബയില്‍ ഇറാൻ നടത്തിയ ആക്രമണങ്ങളില്‍ മൂന്ന് കെട്ടിടങ്ങള്‍ക്ക് വലിയ രീതിയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു. ഇവിടെ ചിലർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന ആശങ്കയുണ്ടെന്ന് ഇസ്രായേലിന്റെ എമർജൻസി ഏജൻസി മേധാവി എലി ബിൻ പറഞ്ഞതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
വെടിനിർത്തലുമായി ബന്ധപ്പെട്ട് ‘ഒരു കരാറും’ ഉണ്ടായിട്ടില്ലെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നീട് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചി വെടിനിർത്തല്‍ കരാർ പ്രാബല്യത്തില്‍ വന്നതായി സൂചന നല്‍കി. ഇതുവരെ, വെടിനിർത്തല്‍ കരാറിനെക്കുറിച്ച് ഇസ്രായേലില്‍ നിന്ന് ഔദ്യോഗിക പ്രസ്താവനയൊന്നും ഉണ്ടായിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഖത്തറിലെ യു എസ് സൈനിക ബേസിലേക്ക് ഇറാൻ മിസൈലാക്രമണം നടത്തിയിരുന്നു. ഇന്നലെ ഇന്ത്യൻ സമയം രാത്രി 10നാണ് ദോഹയ്ക്ക് സമീപമുള്ള അല്‍-ഉദെയ്ദ് എയർ ബേസിന് നേരെ ആക്രമണമുണ്ടായത്. മിസൈലുകളെ ഖത്തറിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തകർത്തു. ആർക്കും പരിക്കില്ല. ആക്രമണ സൂചന ലഭിച്ചുടൻ ബേസ് ഒഴിപ്പിച്ച ഖത്തർ വ്യോമപാത അടച്ചിരുന്നു.

