‘ഇറാന് ആണവായുധം നൽകില്ല’, നിലപാട് വ്യക്തമാക്കി റഷ്യ; ഇറാനിലെ അമേരിക്കൻ ആക്രമണം ലക്ഷ്യം കണ്ടില്ലെന്നും പ്രതികരണം

Spread the love

മോസ്ക്കോ: ഇസ്രയേൽ – ഇറാൻ സംഘർഷത്തിൽ അമേരിക്കൻ ഇടപെടൽ ഉണ്ടായതിന് പിന്നാലെ നിലപാട് വ്യക്തമാക്കി റഷ്യ. സംഘ‍ർഷം രൂക്ഷമായി തുടരുകയാണെങ്കിലും തങ്ങൾ ഇറാനെ സഹായിക്കാനായി നേരിട്ട് ഇറങ്ങില്ലെന്നാണ് റഷ്യ വ്യക്തമാക്കുന്നത്. എന്തുവന്നാലും ഇറാന് ആണവായുധം നൽകില്ലെന്ന് റഷ്യ വ്യക്തമാക്കി. ഇറാനിലെ അമേരിക്കൻ ആക്രമണത്തെ അപലപിച്ച റഷ്യ, അമേരിക്കയുടെ ആക്രമണം ലക്ഷ്യം കണ്ടില്ലെന്നും അഭിപ്രായപ്പെട്ടു. അമേരിക്കൻ ആക്രമണം ലക്ഷ്യം നേടില്ലെന്നും റഷ്യൻ ഫെഡറേഷൻ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്‍വദേവ് വിവരിച്ചു. തങ്ങൾ ആണവ നിർവ്യാപന കരാറിന്‍റെ ഭാഗമെന്നും മെദ്‍വദേവ് വിശദീകരിച്ചു.

നേരത്തെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ പ്രത്യേക കത്തുമായി ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അറാഗ്ചി റഷ്യൻ തലസ്ഥാനമായ മോസ്കോയിലെത്തി പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ സൈനിക ആക്രമണങ്ങൾക്ക് പിന്നാലെയയിരുന്നു റഷ്യയുടെ കൂടുതൽ സഹായം തേടിയുള്ള നിർണായക സന്ദർശനം. പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി അറാഗ്ചി കൂടിക്കാഴ്ച നടത്തിയെങ്കിലും ഇറാനെ സഹായിക്കാനായി റഷ്യ നേരിട്ടിറങ്ങില്ലെന്ന സന്ദേശമാണ് ലഭിച്ചത്.

യു എസ് ആക്രമണങ്ങൾ ലോകത്തെ വലിയ അപകടത്തിലേക്ക് തള്ളിവിടുകയാണെന്ന് റഷ്യൻ പ്രസിഡന്റ് പുടിൻ കൂടിക്കാഴ്ചയിൽ പറഞ്ഞു. ഇറാനെതിരായ ആക്രമണത്തെ ന്യായീകരിക്കാനാവാത്തതെന്ന് വിശേഷിപ്പിച്ച പുടിൻ, ഇറാനിലെ ജനങ്ങൾക്ക് സഹായം നൽകാൻ ശ്രമിക്കുമെന്നും പ്രതിസന്ധി ലഘൂകരിക്കാൻ വഴികൾ കണ്ടെത്തുമെന്നും ഉറപ്പുനൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്, ക്രെംലിൻ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ്, റഷ്യയുടെ സൈനിക രഹസ്യാന്വേഷണ വിഭാഗം തലവൻ ഇഗോർ കോസ്റ്റ്യുകോവ് എന്നിവരും പുടിനുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു. മേഖലയിലെ സംഘർഷങ്ങളുടെ വർധിക്കുന്നതിനെ കുറിച്ചും ‘അധിക-പ്രാദേശിക ശക്തികളുടെ’ ഇടപെടലിനെക്കുറിച്ചും പുടിൻ പരാമർശിച്ചെങ്കിലും, അമേരിക്കയെ നേരിട്ട് പേരെടുത്ത് പറഞ്ഞില്ലെന്നത് ശ്രദ്ധേയമായി.

റഷ്യയുടെ ഇതുവരെയുള്ള പിന്തുണയിൽ ഇറാൻ തൃപ്തരല്ലെന്നും, ഇസ്രായേലിനും അമേരിക്കയ്ക്കുമെതിരെ റഷ്യ കൂടുതൽ സഹായം നൽകണമെന്ന് ഇറാനിയൻ വൃത്തങ്ങൾ റോയിട്ടേഴ്സിനോട് പറഞ്ഞിരുന്നു. തന്ത്രപരമായ പങ്കാളിത്തം ഊട്ടിയുറപ്പിക്കുന്നതിനും മേഖലയിലെ നിലവിലെ സാഹചര്യത്തിൽ കൂടുതൽ കൃത്യവും ഗൗരവകരവുമായ കൂടിയാലോചനകൾ ആവശ്യമാണെന്നും മോസ്കോയിലെത്തിയ ശേഷം അറാഗ്ചി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. യു എസ് സൈന്യവും ഇസ്രായേലും ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിന് പിന്നാലെ മേഖലയിൽ നിലനിൽക്കുന്ന സംഘർഷ സാഹചര്യത്തിലായിരുന്നു അറാഗ്ചിയുടെ സന്ദർശനം. ഈ കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ, ഊർജ്ജ സഹകരണങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ റഷ്യയുടെ മധ്യസ്ഥ സാധ്യതകൾ തേടുന്നതിനും ലക്ഷ്യമിടുന്നുവെന്നാണ് റിപ്പോർട്ടുകൾ.