ലീഡ്സ് ടെസ്റ്റില്‍ ഒലി പോപ്പിന് സെഞ്ചറി;ഇന്ത്യയ്ക്കെതിരെ തിരിച്ചടിച്ച് ഇംഗ്ലണ്ട്

Spread the love

 

 

ലീഡ്‌സ്: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 471ന് മറുപടി നല്‍കാന്‍ ഇറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് എന്ന നിലയിലാണ്.

സെഞ്ച്വറി നേടിയ ഒലി പോപ്പ് (100*), റണ്ണൊന്നും എടുക്കാതെ ജോ റൂട്ട് എന്നിവരാണ് ക്രീസിലുള്ളത്. ഇന്ത്യക്ക് വേണ്ടി ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയാണ് 3 വിക്കറ്റുകളും വീഴ്ത്തിയത്.

നാല് റണ്‍സെടുത്ത ഓപ്പണര്‍ സാക് ക്രൗളിയുടെ വിക്കറ്റ് ആണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടപ്പെട്ടത്. ജസ്പ്രീത് ബുംറയുടെ പന്തില്‍ ഒന്നാം സ്ലിപ്പില്‍ കരുണ്‍ നായര്‍ക്ക് ക്യാച്ച് നല്‍കിയാണ് ക്രൗളി മടങ്ങിയത്. രണ്ടാം വിക്കറ്റില്‍ ബെന്‍ ഡക്കറ്റ് (62) – പോപ്പ് സഖ്യം 122 രണ്‍സ് കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജസ്പ്രീത് ബുംറയുടെ പന്തില്‍ ഡക്കറ്റ് പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. ജോ റൂട്ടിനെയും (28) ബുംറ മടക്കുകയായിരുന്നു. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 471 റണ്‍സലില്‍ അവസാനിക്കുകയായിരുന്നു.430ന് മൂന്ന് എന്ന ശക്തമായ നിലയില്‍ നിന്നാണ് ഇന്ത്യ അവസാന ഏഴ് വിക്കറ്റുകള്‍ അതിവേഗം നഷ്ടപ്പെടുത്തിയത്.

വെറും 41 റണ്‍സ് മാത്രമാണ് ഈ ഘട്ടത്തില്‍ ടീം സ്‌കോറിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ (101), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (147) എന്നിവര്‍ക്ക് പുറമേ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും (134) ഇന്ത്യക്ക് വേണ്ടി സെഞ്ച്വറി നേടി.ഗില്‍ – പന്ത് സഖ്യം നാലാം വിക്കറ്റില്‍ 209 റണ്‍സാണ് അടിച്ചെടുത്തത്. ഷൊയ്ബ് ബഷീറിന്റെ പന്തില്‍ ഡീപ് മിഡ് വിക്കറ്റില്‍ ജോഷ് ടംഗിന് ക്യാച്ച് നല്‍കി നായകന്‍ മടങ്ങിയതോടെയാണ് ഈ സഖ്യം പിരിഞ്ഞത്.

പിന്നാലെ വന്ന മലയാളി താരം കരുണ്‍ നായര്‍ പൂജ്യത്തിന് പുറത്തായത് ആരാധകരെ നിരാശയിലാഴ്ത്തി. ഇതിനിടെയാണ് പന്ത് മൂന്നക്കം കടന്നത്. 178 പന്തുകള്‍ നേരിട്ട റിഷഭ് പന്ത് 12 ബൗണ്ടറിയും ആറ് സിക്സറുകളും പറത്തി.

രവീന്ദ്ര ജഡേജ (11), ഷാര്‍ദുല്‍ താക്കൂര്‍ (1), ജസ്പ്രീത് ബുംറ (0), മുഹമ്മദ് സിറാജ് (3*), പ്രസീദ്ധ് കൃഷ്ണ (1) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന. ഇംഗ്ലണ്ടിനായി സ്റ്റോക്സ്, ടംഗ് എന്നിവര്‍ക്ക് പുറമേ ഷൊയ്ബ് ബഷീര്‍, ബ്രൈഡന്‍ കാഴ്സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.