
ഒട്ടാവ: കാനഡയില്‍ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഡല്‍ഹി സ്വദേശിയും കാല്‍ഗറി സർവകലാശാലയിലെ വിദ്യാർത്ഥിനിയുമായ തന്യ ത്യാഗിയാണ് മരിച്ചത്.
ഇന്നലെയാണ് യുവതിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വാൻകൂവറിലെ കോണ്‍സുലേറ്റ് ജനറല്‍ ഒഫ് ഇന്ത്യ അറിയിച്ചത്. മരിച്ചത് തന്യ ത്യാഗിയാണെന്ന് അറിഞ്ഞിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിരുന്നില്ലെന്ന് അധികൃതർ അറിയിച്ചിരുന്നു.
കാനഡയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാൻ ശ്രമിക്കുന്നുണ്ടെന്നും വിദ്യാർത്ഥിനിയുടെ കുടുംബത്തിനാവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുമെന്നും കോണ്‍സുലേറ്റ് ജനറല്‍ ഒഫ് ഇന്ത്യ എക്സിലൂടെ അറിയിച്ചു. യുവതിയുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഞങ്ങളുടെ അനുശോചനവും പ്രാർത്ഥനയും രേഖപ്പെടുത്തുന്നുണ്ടെന്നും കോണ്‍സുലേറ്റ് ജനറല്‍ ഒഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തന്യ ത്യാഗിയുടെ മരണകാരണം ഇതുവരെയായിട്ടും ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. യുവതി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന സ്ഥിരീകരിക്കാത്ത വിവരവും പുറത്തുവരുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാനഡയില്‍ ദുരൂഹ സാഹചര്യത്തില്‍ ഇന്ത്യൻ പൗരൻമാർ മരിക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല. ഏപ്രില്‍ 19ന് ഇന്ത്യൻ വിദ്യാർത്ഥിനി കൊല്ലപ്പെട്ടിരുന്നു. 22കാരിയായ ഹർസിമ്രത് രണ്‍ധാവയാണ് കൊല്ലപ്പെട്ടത്. ബസ് കാത്തുനില്‍ക്കുന്നതിനിടെ കാറിലെത്തിയ അജ്ഞാത സംഘം യുവതിക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ലെന്ന് ഹാമില്‍ടണ്‍ പൊലീസ് അറിയിച്ചിരുന്നു.
ഏപ്രില്‍ 11ന് കാനഡയില്‍ മലയാളി യുവാവിനെ കാറിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. മലയാറ്റൂർ നീലീശ്വരം സ്വദേശി ഫിന്റോ ആന്റണിയാണ് (39) മരിച്ചത്. ജിപിഎസ് സംവിധാനമുള്ള വാഹനം ഉള്‍പ്പെടെയാണ് കാണാതായത്. ഫിന്റോ ആന്റണി കാനഡയില്‍ 12 വർഷമായി ജോലി ചെയ്ത് വരികയായിരുന്നു. ഫിന്റോ ആന്റണിയെ കാണാനില്ലെന്ന് കാനഡ പൊലീസാണ് റിപ്പോർട്ട് ചെയ്തത്. ദിവസങ്ങള്‍ നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.