പശ്ചിമബംഗാള്‍ സ്വദേശികളായ യുവതികള്‍ക്ക് ഓരോ വരവിലും കിട്ടുന്ന പ്രതിഫലം 10000 രൂപ വീതം; കഞ്ചാവ് കൈമാറിയാലുടൻ പണം വാങ്ങി അടുത്ത ട്രെയിനില്‍ നാട്ടിലേക്ക് മടക്കം: കഞ്ചാവ് കേസിൽ അറസ്റ്റിലായി യുവതികൾ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ

Spread the love

കൊച്ചി: എറണാകുളം നോ‌ർത്ത് റെയില്‍വേ സ്റ്റേഷനില്‍ 37.5 കിലോ കഞ്ചാവുമായി റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്ത  യുവതികള്‍ക്ക് ഓരോ വരവിലും കിട്ടുന്ന പ്രതിഫലം പതിനായിരം രൂപ വീതം. സുരക്ഷിതമായി കഞ്ചാവ് കൈമാറിയാലുടൻ പണം കയ്യോടെ കിട്ടും. അടുത്ത ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങാം. ഇവർ പശ്ചിമബംഗാള്‍ സ്വദേശികളാണ്.

‌ഞായറാഴ്ച അറസ്റ്റിലായ അനിതാ ഖാത്തൂണ്‍ ബീബിയും സോണിയാ സുല്‍ത്താനയുമാണ് പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇരുവരെയും ഇന്നലെ എറണാകുളം ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് കാക്കനാട്ടെ വനിതാ ജയിലില്‍ റിമാൻഡ് ചെയ്തു.

ഇവരുടെ മുർഷിദാബാദിലുള്ള ബന്ധുക്കളുമായി റെയില്‍വേ പൊലീസ് ബന്ധപ്പെട്ടു. സോണിയാ സുല്‍ത്താന ബിരുദവിദ്യാർത്ഥിയും അനിത വിവാഹിതയുമാണെന്നു സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃഷ്ണരാജപുരത്ത് നിന്ന് തങ്ങള്‍ കയറിയ ട്രെയിനിന്റെ മറ്റൊരു കോച്ചില്‍ കഞ്ചാവ് കടത്ത് സംഘത്തില്‍പ്പെട്ട അന്യസംസ്ഥാനക്കാരൻ ഉണ്ടായിരുന്നതായി യുവതികള്‍ മൊഴി നല്‍കി. അനിതയും സോണിയയും പൊലീസ് പിടിയിലായതറിഞ്ഞ് ഇയാള്‍ മുങ്ങിയെന്നാണ് സംശയം.

തുടരന്വേഷണത്തിന്റെ ഭാഗമായി നോർത്ത് സ്റ്റേഷനിലെ സി.സി ടിവി ക്യാമറകള്‍ പൊലീസ് പരിശോധിക്കും. അന്വേഷണം എറണാകുളം റെയില്‍വേ ഇൻസ്‌പെക്ടറുടെ താത്കാലിക ചുമതലയുള്ള ഷൊർണ്ണൂർ റെയില്‍വേ ഇൻസ്പെക്ടർക്ക് കൈമാറി.