
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ പനിബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്.
ജൂൺ 11 വരെ മാത്രം 87,787 പേരാണ് പനി ലക്ഷണങ്ങളുമായി ചികിത്സയ്ക്ക് സർക്കാർ ആശുപത്രികളിൽ എത്തിയതെന്ന് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.
ദിവസേന ശരാശരി 9,000ത്തിലധികം പേരാണ് സർക്കാർ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടുന്നത്. സ്വകാര്യ ആശുപത്രികളിലെയും ക്ലിനിക്കുകളിലെയും സന്ദർശകരുടെ എണ്ണം കൂട്ടിച്ചേർത്താൽ ആകെയുള്ള കേസുകൾ ഇനിയും ഉയരാനാണ് സാധ്യത.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ ഡെങ്കി, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികളും പടർന്നുപ്പിടിക്കുന്നുണ്ട്. മഞ്ഞപ്പിത്ത ക്ലസ്റ്ററുകള്‍ പല ഭാഗങ്ങളിലും രൂപപ്പെട്ടതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. അതോടൊപ്പം സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണവും വർധിച്ചു.
പനി, ജലദോഷം, ചുമ തുടങ്ങിയ പ്രശ്നങ്ങളുമായി ചികിത്സ തേടുന്നവരുടെ വലിയനിര തന്നെയാണ് ആശുപത്രികളിലും ക്ലിനിക്കുകളിലും. സ്കൂളുകളില്‍നിന്ന് കുട്ടികളിലേക്ക് വ്യാപകമായി പനി പടർന്നു പിടിക്കുന്നുണ്ട്. പല സർക്കാർ ആശുപത്രികളിലും പനി ക്ലിനിക്കുകള്‍ പ്രവർത്തനം ആരംഭിച്ചു.
വരുംദിവസങ്ങളില്‍ പനിബാധിതരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഇത്തവണ വേനല്‍ മഴയോടൊപ്പംതന്നെ പനിയും മറ്റ് പകർച്ചവ്യാധികളും വർധിച്ചിരുന്നു. മറ്റേതെങ്കിലും തരത്തിലുള്ള അസുഖങ്ങളുള്ളവർക്ക് പനിബാധിക്കാതിരിക്കാൻ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശിക്കുന്നു.