
ഇടുക്കി: പീരുമേടിന് സമീപം കാട്ടാന ആക്രമണത്തില്‍ ഭാര്യ മരിച്ചെന്ന ഭര്‍ത്താവിന്റെ വാദം പൊളിച്ചത് കുട്ടികളുടെ മൊഴി എന്ന് സൂചന. സീത എന്ന സ്ത്രീയാണ് മരിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയപ്പോള്‍ കാട്ടാന ആക്രമണമെന്നായിരുന്നു ഭര്‍ത്താവ് ബിനു പറഞ്ഞത്. വനത്തിനുള്ളില്‍ മീന്മുട്ടി എന്ന സ്ഥലത്തുവെച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. സംഭവത്തില്‍ പൊലീസിന് നേരത്തെ സംശയമുണ്ടായിരുന്നു. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് കൊലപാതകം എന്ന് സ്ഥിരീകരിച്ചത്.
ഒപ്പമുണ്ടായിരുന്ന ഇവരുടെ രണ്ടു മക്കള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടുവെന്നും ബിനു പറഞ്ഞിരുന്നു. ഒന്നിലേറെ കാട്ടാനകള്‍ ഉണ്ടായിരുന്നെന്നും അതില്‍ ഒരു കൊമ്പന് സീതയെ തട്ടി എറിയുകയായിരുന്നെന്നും ബിനു പറഞ്ഞു. രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. ആശുപത്രിയില്‍ എത്തിച്ചശേഷമാണ് സീത മരിച്ചതെന്നും ബിനു വിശദീകരിച്ചു.
കാട്ടുപത്രി, പുളി, തേന്‍ തുടങ്ങിയ വനവിഭവങ്ങള്‍ ശേഖരിക്കാനാണ് നാലുപേരും കാടിനുള്ളിലേക്ക് പോയത്. രാവിലെ ഒന്‍പതു മണിയോടെ ഇവര്‍ ഇവരുടെ വാസസ്ഥലമായ തോട്ടാപ്പുരയില്‍നിന്ന് കാട്ടിലേയ്ക്ക് പോയിരുന്നു. എന്നാല്‍ ബിനുവിനും സീതയ്ക്കുമൊപ്പമായിരുന്നില്ല കുട്ടികള്‍ പോയത്. അവര്‍ ഏറെ വൈകിയാണ് പോയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അച്ഛന്റേയും അമ്മയുടേയും അടുത്ത് അവരുണ്ടായിരുന്നു. സീതയുടെ കൊലപാതകം മറയ്ക്കാനായി ബിനു തന്ത്രപരമായി കുട്ടികളേയും ഉപയോഗിക്കുകയായിരുന്നു. സീതയെ കാട്ടിനുള്ളില്‍ വച്ച് കൊന്ന് കഥ മെനഞ്ഞു. പക്ഷേ തങ്ങളെ ആന ആക്രമിച്ചില്ലെന്ന് പോലീസിനോട് കുട്ടികള്‍ പറഞ്ഞു. ഇതിനൊപ്പം പോസ്റ്റ് മോര്‍ട്ടത്തിലെ സൂചനകളും കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിച്ചു.
കാട്ടാനയാക്രമണത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നില്ലെന്ന് ഫൊറന്‍സിക് സര്ജന് നല്കുന്ന പ്രാഥമിക സൂചന. പീരുമേട് താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിലാണ് വിവരങ്ങള്‍ പുറത്ത് വന്നത്. സീതയുടെ തലയ്ക്കും നെഞ്ചിനും പരുക്കുണ്ടായിരുന്നു. ഗോത്രവിഭാഗത്തില്‍പെട്ടവരാണു ബിനുവും കുടുംബവും.
വനവിഭവം ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം ഉണ്ടായെന്ന് ബിനുവാണ് ഇന്നലെ പൊലീസിനോട് പറഞ്ഞത്. തോട്ടാപ്പുരയില്‍ നിന്നു മൂന്നര കിലോമീറ്റര്‍ അകലെ മീന്മുട്ടിക്കു സമീപം വനത്തിലാണു കൊമ്പനാനയുടെ ആക്രമണം ഉണ്ടായതെന്നാണ് പറഞ്ഞത്. ഇന്നലെ ഉച്ചയ്ക്കു 2ന് ആണു സംഭവമെന്നും ഇതിനിടെ കാട്ടുപൊന്തയുടെ മറവില്‍ നിന്നിരുന്ന ആനയുടെ മുന്നില്‍ ഇരുവരും പെടുകയായിരുന്നെന്നും ബിനു മൊഴി നല്‍കിയിരുന്നു.
മുന്നില്‍ നടന്നിരുന്ന സീതയെ ആന തുമ്പിക്കൈകൊണ്ട് എടുത്തെറിഞ്ഞെന്നും മൊഴിയിലുണ്ടായിരുന്നു. ബന്ധുക്കളെ ബിനുവിന്റെ മക്കള്‍ ഫോണ്‍ വിളിച്ചാണ് അപകടവിവരം അറിയിച്ചത്. ബിനു വനംവകുപ്പിന്റെ താത്കാലിക ജീവനക്കാരനാണ്. ഇയാള്‍ സംഭവം വനപാലകരെയും അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കളും വനപാലകരും കാടിനുള്ളില്‍ പോയാണ് പരിക്കേറ്റ ഇരുവരെയും പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. കുട്ടികളെ കൊണ്ട് ഫോണ്‍ വിളിപ്പിച്ചതെല്ലാം ബിനുവിന്റെ തന്ത്രമായിരുന്നു.
ജനവാസമേഖലയിലിറങ്ങി ആക്രമണം നടത്താറുള്ള ആനയാണ് സീതയ്ക്കുനേരെയും ആക്രമണം നടത്തിയതെന്ന് ബിനു നാട്ടുകാരോടും പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ കളക്ടറേറ്റ് മാര്‍ച്ചും നടത്തി. ദേശീയപാത ഉപരോധിക്കാന്‍ ശ്രമം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. ഇന്ന് രാവിലെയാണ് ഇന്‍ക്വസ്റ്റ് നടന്നത്. അപ്പോള്‍ തന്നെ ആനയാക്രമണം അല്ല നടന്നതെന്ന് പോലീസിന് മനസ്സിലായി. എന്നാല്‍ ബിനുവിനോട് പറഞ്ഞില്ല. ബിനുവിനെ നിരീക്ഷണത്തിലുമാക്കി. പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് വന്നതോടെ ബിനുവിനെ കസ്റ്റഡിയിലും എടുത്തു.
തോട്ടാപ്പുര ഭാഗത്ത് താമസിച്ചിരുന്ന സീത ആണ് കൊല്ലപ്പെട്ടത്. വന്യ മൃഗ ആക്രമണ ലക്ഷണം ഒന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയില്ല. തല പല തവണ പരുക്കന്‍ പ്രതലത്തില്‍ ഇടിപ്പിച്ചുവെന്ന് കണ്ടെത്തി. വലതു ഭാഗവും ഇടതു ഭാഗവും ഇടിപ്പിച്ചിട്ടുണ്ട്. മരത്തില്‍ ആകാനാണ് സാധ്യത. തലക്ക് പുറകില്‍ വീണ പാടുണ്ട്. മുഖത്തും കഴുത്തിലും മല്‍പ്പിടുത്തം നടന്ന പാടുകള്‍ ഉണ്ട്. കഴുത്തിനു ശക്തിയായി അമര്‍ത്തി പിടിച്ചിട്ടുണ്ട്. രണ്ടു കൈകൊണ്ടും അടിച്ചിട്ടുണ്ട്.മ ുന്പില് നിന്നാണ് ആക്രമണം നടത്തിയത്. താഴേക്ക് ശക്തിയായി പാറയിലേക്ക് മലര്‍ന്നു വീണിട്ടുണ്ട്. ചെറിയ ദൂരം കാലില്‍ പിടിച്ചു വലിച്ചിഴക്കപ്പെട്ടിട്ടുണ്ട്.
ഇടത് വശത്തെ ഏഴു വാരിയെല്ലുകളും വലത് വശത്തെ ആറു വാരിയെല്ലുകളും പൊട്ടിയിട്ടുണ്ട്. മൂന്നെണ്ണം ശ്വാസകോശത്തില്‍ കയറി. നാഭിക്ക് തൊഴി കിട്ടിയിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതെല്ലാം കൊലപാതകത്തിന് തെളിവായി മാറി. ബിനുവിന്റെ കാട്ടാന കഥയും പൊളിഞ്ഞു. തനിക്കും കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റുവെന്ന് പറഞ്ഞ് ബിനു ആശുപത്രിയില്‍ ചികില്‍സയ്ക്കും ശ്രമിച്ചു. എന്നാല്‍ ബിനുവിന്റെ ദേഹത്ത് കാട്ടാനയാക്രമണത്തിന്റെ പരിക്കൊന്നും ഉണ്ടായിരുന്നില്ല. ഇക്കാര്യം ഡോക്ടര്‍മാരില്‍ നിന്നും പോലീസ് മനസ്സിലാക്കിയിരുന്നു. പിന്നാലെയാണ് ആക്രമണ കാര്യം കുട്ടികളോട് ചോദിച്ചത്. അവരും ആനയെ കണ്ടില്ലെന്ന് പറഞ്ഞതോടെ ബിനു സംശയത്തിലാവുകയായിരുന്നു.
വനംവകുപ്പ് സീതയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പണം തിങ്കളാഴ്ച കൈമാറുമെന്നും വനംവകുപ്പ് അറിയിച്ചു. ഇതോടെ ആ പണം വാങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു ബിനു. കഴിഞ്ഞ രാവിലെ വണ്ടിപ്പെരിയാറിലും കാട്ടാന ആക്രമണം നടന്നിരുന്നു. ബദല്‍ പ്ലാന്റേഷന്റെ മൗണ്ട് എസ്റ്റേറ്റില്‍ തൊഴിലാളികള്‍ക്കുനേരെ ആന ആക്രമണം നടത്തി. അന്തോണി സ്വാമി എന്ന തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഈ സംഭവം അടക്കം മനസ്സില്‍ വച്ചാണ് ഭാര്യയെ കൊന്ന് കുറ്റം കാട്ടാനയുടെ പുറത്ത് ബിനു ചാരാന്‍ ശ്രമിച്ചത്.