
ജറുസലേം: ഇറാൻ – ഇസ്രയേല്‍ സംഘർഷം കൂടുതല്‍ ശക്തമാവുന്നു.
വെള്ളിയാഴ്ച പുലർച്ചെ ഇറാനിലെ വിവിധ പ്രദേശങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ചടി ആരംഭിച്ചിരുന്നു.
ഇതിന് പിന്നിലെ ഇറാനില്‍ ഇസ്രയേല്‍ കൂടുതല്‍ ആക്രമണങ്ങളും തുടങ്ങി.
തെക്കൻ ഇറാനിലെ ഫോർദോ ആണവ കേന്ദ്രത്തിന് സമീപവും സ്ഫോടനമുണ്ടായി. പ്രത്യാക്രമണങ്ങള്‍ നേരിടാൻ ഇസ്രയേലിലെ പല നഗരങ്ങളിലും മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി. ഇതിനിടെ ഇസ്രായേലിന്റെ യുദ്ധ വിമാനം വെടിവെച്ചിട്ടതായി ഇറാൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജറുസലേമിലും തെല്‍ അവീവിലും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി. തെല്‍ അവീവില്‍ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുകളുണ്ട്.
അതിനിടെ, യെമനില്‍ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായി. അതേസമയം ഇറാനില്‍ ഇസ്രയേല്‍ ആക്രമണം കൂടുതല്‍ ശക്തമാക്കി. തലസ്ഥാനമായ ടെഹറാനില്‍ സ്ഫോടനം നടന്നതായി റിപ്പോർട്ടുകളുണ്ട്. ഒരു ആണവ കേന്ദ്രം കൂടി ആക്രമിച്ചെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു.
ഇസ്ഫഹാൻ ആണവ നിലയത്തില്‍ ആക്രമണം നടത്തിയെന്നാണ് ഇസ്രയേല്‍ അറിയിച്ചത്. ഇറാനിലെ പല മേഖലകളിലും ആക്രമണം നടക്കുന്നതായാണ് സൂചന. ഇസ്രയേലിലേക്ക് ഇറാൻ ആക്രമണം നടത്തുകയാണെന്ന് ഇസ്രയേല്‍ ആരോപിക്കുകയും ചെയ്തു.
ഇസ്രായേലിനെ മുട്ടുകുത്തിക്കുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു. ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തിനെതിരെ രൂക്ഷ വിമർശനവുമായി തുർക്കിയും രംഗത്തെത്തി. ഇസ്രയേല്‍ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുന്നു എന്നാണ് തുർക്കി പ്രസിഡന്‍റ് തയ്യിബ് എർദോഗൻ വിമർശിച്ചത്.
നെതന്യാഹുവിനെ തടയണം എന്നും തുർക്കി പ്രസിഡന്‍റ് ആവശ്യപ്പെട്ടു. ഇസ്രയേല്‍ – ഇറാൻ യുദ്ധ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങവെ തുർക്കിയുടെ ശക്തമായ പ്രതികരണം ഇറാനുള്ള പിന്തുണായായാണ് വിലയിരുത്തപ്പെടുന്നത്.