
കോട്ടയം: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരണസംഖ്യ ഉയരുകയാണ്. വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ മാത്രമാണ് രക്ഷപെട്ടത്.
വിമാനദുരന്തം സംബന്ധിച്ച വാർത്തകള്‍ പ്രചരിക്കുന്നതിനിടെ ചർച്ചകളില്‍ നിറയുന്നത് മലയാളത്തിന്റെ ഗാനഗന്ധർവൻ വിമാനാപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ട സംഭവങ്ങളാണ്. രണ്ടു തവണയാണ് കെ ജെ യേശുദാസ് വിമാനാപകടത്തില്‍ നിന്നും രക്ഷപെട്ടത്.
1971 ഡിസംബർ ഒമ്പതിനായിരുന്നു യേശുദാസ് തലനാരിഴയ്ക്ക് വിമാനാപകടത്തില്‍ നിന്നും രക്ഷപെട്ട ആദ്യ സംഭവം. പശ്ചിമഘട്ടത്തിലെ മേഘമലയില്‍ തകർന്നുവീണ വിമാനത്തില്‍ യാത്ര ചെയ്യേണ്ടതായിരുന്നു യേശുദാസ്. എന്നാല്‍, ആ വിമാനത്തില്‍ കയറാൻ യേശുദാസിന് കഴിഞ്ഞിരുന്നില്ല. യേശുദാസ് വിമാനത്താവളത്തിലെത്താൻ വൈകിയതിനാല്‍ അദ്ദേഹമില്ലാതെയാണ് വിമാനം പറന്നുയർന്നതും മേഘമലയില്‍ തകർന്നുവീണതും.
കൊച്ചിയില്‍ നിന്നു തിരുവനന്തപുരത്തേക്ക് ആദ്യയാത്ര നടത്തിയ ആവ്റോ വിമാനമാണ് അന്ന് തകർന്നത്. തിരുവനന്തപുരത്തു നിന്നും മധുരയിലേക്കു പറക്കവേ വിമാനം മേഘമലയില്‍ തകർന്നുവീഴുകയായിരുന്നു. തിരുകൊച്ചിയിലെ ആരോഗ്യ മന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് ജി.ചന്ദ്രശേഖരപിള്ള ഉള്‍പ്പെടെ 20 പേരാണു അന്നത്തെ ദുരന്തത്തില്‍ കൊല്ലപ്പെട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
1978 ഒക്ടോബർ 13ന് ആയിരുന്നു രണ്ടാമത്തെ സംഭവം. തീപിടിച്ച് ബ്രിട്ടനിലെ മാഞ്ചെസ്റ്ററിലെ റിംഗ്വേ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ എയർ ഇന്ത്യയുടെ ബോയിങ് വിമാനത്തിലെ 350 യാത്രക്കാരില്‍ യേശുദാസ്, ഭാര്യ പ്രഭ, ഒരു വയസ്സുള്ള മകൻ വിനോദ്, അന്നത്തെ കൊച്ചുഗായിക സുജാത (ഇന്നത്തെ സുജാത മോഹൻ), സുജാതയുടെ അമ്മ ദേവി തുടങ്ങിയവരും ഉണ്ടായിരുന്നു. കാനഡയിലും ന്യൂയോർക്കിലും സംഗീതപരിപാടികള്‍ നടത്തിയശേഷം ലണ്ടൻ വഴി ന്യൂഡല്‍ഹിയിലേക്കു മടങ്ങിയ യേശുദാസിന്റെ സംഘത്തില്‍ ആറു ഗായകരും ഉണ്ടായിരുന്നു.
ന്യൂയോർക്കില്‍നിന്നു പറന്നുയർന്ന് 3 മണിക്കൂർ കഴിഞ്ഞപ്പോഴാണ് വിമാനത്തിലെ ബാഗേജ് സൂക്ഷിക്കുന്ന സ്ഥലത്തു പുക കണ്ടത്. അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലായിരുന്ന വിമാനം പൈലറ്റ് അടിയന്തരമായി മാഞ്ചെസ്റ്ററില്‍ ഇറക്കി. വിമാനത്തിലെ ഒരു ബള്‍ബില്‍നിന്നുള്ള ചൂടേറ്റ് യേശുദാസിന്റെ ഇലക്ടിക് ഓർഗൻ ഉരുകിയാണു പുക വന്നതെന്ന് പിന്നീടു കണ്ടെത്തി. തീ പടർന്നെങ്കില് വൻദുരന്തം ഉണ്ടാകുമായിരുന്നു.
ഇന്നലെ ഉച്ചക്ക് ശേഷമാണ് അഹമ്മദാബാദില്‍ നിന്നും പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നു വീണത്. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് യാത്ര പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ 171 ബോയിങ് 787-8 വിമാനമാണ് തകർന്നുവീണ് കത്തിയമർന്നത്. അഹമ്മദാബാദിലെ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന്റെ മെസ്സിന് മുകളിലാണ് വിമാനം തകർന്ന് വീണത്. 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ ഒരാളൊഴികെ എല്ലാവരും കൊല്ലപ്പെട്ടു.
സീറ്റ് നമ്ബർ 11 എ-യിലെ യാത്രക്കാരനായിരുന്ന രമേഷ് വിശ്വാസ് കുമാർ എന്നയാള്‍ മാത്രമാണ് വിമാനാപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇദ്ദേഹം ചികിത്സയിലാണെന്ന് ഗുജറാത്ത് പോലീസ് കമ്മിഷണർ ജി.എസ്. മാലിക് പറഞ്ഞു. മുപ്പത്തിയെട്ടുകാരനായ രമേഷ് അപകടത്തിന് പിന്നാലെ എമർജൻസി എക്സിറ്റിലൂടെയാണ് പുറത്തുകടന്നത്. ശേഷം, രമേഷ് നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്