
തിരുവനന്തപുരം: തമിഴ്നാടിന് പിന്നാലെ കേരളവും ട്രോളിങ് നിരോധനം നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. ഇനി വരാൻ പോകുന്നത് സമീപകാലത്തെ ഏറ്റവും വലിയ മീൻ ക്ഷാമം ആകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഇതിനിടെ, മത്സ്യവില കുതിച്ച് കയറുകയാണ്.
കടലിലെ രാസമാലിന്യ ഭീഷണിയുടെ പശ്ചാത്തലത്തിൽ, കേരളത്തിൽ നിന്നുള്ള മത്സ്യം വാങ്ങുന്നതിൽ ആളുകൾ ഇപ്പോഴും തയ്യാറാകുന്നില്ല. പകരം തമിഴ്നാട് ഉൾപ്പെടെയുള്ള പുറത്തുനിന്നുള്ള മത്സ്യത്തിനാണ് ജനങ്ങൾ കൂടുതൽ മുന്‍ഗണന നൽകുന്നത്.
എന്നാൽ, കാലവര്‍ഷം സജീവമായതോടെ കേരള തീരപ്രദേശങ്ങളില്‍ കടലില്‍ പോകുന്നവരുടെ എണ്ണം കുറയുകയാണ്. ഇതോടെ ചെറിയ മീനുകളുടെ വിലയില്‍ വര്‍ദ്ധനവുണ്ടായി. കണ്ടെയ്നര്‍ അപകടത്തെത്തുടര്‍ന്നുള്ള ഭീതിയെത്തുടര്‍ന്നു മത്സ്യത്തൊഴിലാളികള്‍ മാറി നിന്നതും മത്സ്യ ക്ഷാമത്തിനു കാരണമാണ്. ട്രോളിങ്ങ് നിരോധനം തുടങ്ങുന്നതോടെ മത്സ്യവിപണിയില്‍ കടുത്ത ക്ഷാമം അനുഭവപ്പെടുമെന്നും, ഇതോടെ വിലയില്‍ വീണ്ടും വന്‍ വര്‍ദ്ധനവുണ്ടാകാനാണ് സാധ്യതയെന്നും വ്യാപാരികള്‍ പറയുന്നു. 220 രൂപ വിലയുള്ള ഒഴുകലാണു കടല്‍ മീനില്‍ ഏറ്റവും വില കുറഞ്ഞ മീൻ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മത്തി -260, അയല -340, കിളി -320, മുരശ് -300,ചൂര -340, തോപാരവറ്റ -340, മങ്കട -240, തിരിയാന്‍ -260 എന്നിങ്ങനെയാണ് മറ്റു മത്സ്യങ്ങളുടെ വില.
ചെമ്മീന്‍ ഇപ്പോൾ കിലോയ്ക്ക് 450 മുതൽ 500 രൂപവരെ വിലയിലാണ് വിറ്റുപോകുന്നത്. വലിയ മീനുകള്‍ പലതിന്റെയും വില ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇരട്ടിയായി ഉയർന്നു. കേര -560-600, തള -600-620, മോത -620, കാളാഞ്ചി വില ആയിരത്തിനടുത്തും നെയ്മീന് വില ആയിരത്തിനു മുകളിലുമാണ്. വിള, വറ്റ, കാളാഞ്ചി പോലുള്ള മീന്‍ പലതും കിട്ടാനുമില്ലെന്നു വ്യാപാരികള്‍ പറയുന്നു.
എന്നാൽ ഇപ്പോൾ കടൽ മീനുകളെ അപേക്ഷിച്ച് കായൽ മീനുകൾക്കാണ് ആവശ്യക്കാർ ഏറെ. തിലാപ്പിയ -180, റോഗ് -260, വാള -220-250, മുരശ് 350-400, കരിമീന്‍ വലിപ്പമനുസരിച്ച് 600 രൂപ വരെ എന്നിങ്ങനെ പോകുന്നു വില. കാരി, വരാല് എന്നിവയുടെ വില 300 രൂപയ്ക്കു മുകളിലാണു പലയിടങ്ങളിലും.