
പൂനെ: ശനിയാഴ്ച ഉണ്ടായ കനത്ത മഴയെ തുടർന്ന് പൂനയിലെ ഹിഞ്ചേവാഡി ഐടി പാർക്കില്‍ റോഡ് പൂർണമായും വെളളത്തിൽ മുങ്ങി. നിലവിൽ റോഡിലൂടെ നടക്കാനും വാഹനങ്ങൾ ഓടിക്കാനും കഴിയാത്ത സാഹചര്യമാണുള്ളത്. ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ട നിലയിലാണ്. പൂനെ മുനിസിപ്പല്‍ കോർപ്പറേഷന്റെ (PMC) ബസുകൾ പോലും വെള്ളത്തിൽ പകുതി വരെ മുങ്ങിയിരുന്നു.
ഹിഞ്ചേവാഡിയിലെ രാജീവ് ഗാന്ധി ഇൻഫോടെക് പാർക്കിൽ ഏകദേശം 400 ലധികം ഐടിയും അനുബന്ധ സേവന രംഗത്തുള്ള കമ്പനികളാണുള്ളത്. എന്നാല്‍ നിരന്തരം അടിസ്ഥാന സൗകര്യങ്ങളും, ഡ്രെയിനേജ് പ്രശ്‌നങ്ങളും നേരിടുന്ന മേഖലയാണിത്. മരുഞ്ചി, മാഞ്ചി പർവതങ്ങളിൽ നിന്നുള്ള മഴവെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് മെട്രോ നിർമ്മാണം പോലുള്ള നിർമ്മാണപ്രവൃത്തികൾ തടസ്സപ്പെടുത്തുന്നതാണ് വെള്ളക്കെട്ടിനുള്ള പ്രധാന കാരണം.
എൻസിപി (എസ്.പി) നേതാവ് സുപ്രിയ സുലെ, ഹിഞ്ചേവാഡിയിൽ വെള്ളം കെട്ടിനിന്ന റോഡുകളുടെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. പ്രതികൂലമായ ഈ അവസ്ഥ മറികടക്കാൻ മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (MIDC) അടിയന്തരമായി ഇടപെടണമെന്ന് അവർ ആവശ്യപ്പെട്ടു. ശനിയാഴ്ച പൂനെയിൽ 150 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചപ്പോഴാണ് ഈ പ്രശ്‌നങ്ങൾ ഉയർന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നും ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രദേശത്ത് നിലനിൽക്കുന്നുണ്ട്, ആയതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രദേശത്തിന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.