
തിരുവനന്തപുരം: വിഴിഞ്ഞത്തേയ്ക്ക് വീണ്ടും കെമിക്കലുകള്‍ അടങ്ങിയ ബാരലുകള്‍ ഒഴുകിയെത്തുന്നു.
കൊച്ചിയില്‍ മുങ്ങിയ കപ്പലില്‍ നിന്നുള്ള ബാരലുകള്‍ കടലില്‍ ഒഴുകി നടക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രി 11 എണ്ണം തീരത്തെത്തിയിരുന്നു. ഇന്നലെ കോവളം ഭാഗത്തു രണ്ടെണ്ണവും ആഴിമലഭാഗത്തു ഒരെണ്ണവും വിഴിഞ്ഞത്ത് അഞ്ചെണ്ണവും ലഭിച്ചു.
ഇന്നലെ വൈകിട്ടു വരെ 19 ബാരലുകളാണ് ലഭിച്ചത്. കണ്ടയ്നറുകള്‍ നീക്കം ചെയ്യാൻ ഏല്‍പിച്ചിരിക്കുന്ന കമ്പനി നേതൃത്വത്തില്‍ ഇവ ശേഖരിച്ചു കോസ്റ്റല്‍ പൊലീസ് സ്റ്റേഷൻ വളപ്പില്‍ സൂക്ഷിച്ചിരിക്കുകയാണ്. കടലില്‍ ഒഴുകിനടക്കുന്ന കെമിക്കലുകള്‍ അടങ്ങിയ ഭാരം കൂടിയ ബാരലുകള്‍ മത്സ്യബന്ധനത്തെ ബാധിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മീൻപിടിക്കാനായി വല വിരിച്ച ശേഷം തിരികെ വലിച്ചുകയറ്റുമ്പോഴാണ് ബാരലുകള്‍ കാണുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. വലകള്‍ പൊട്ടി നഷ്ടം ഉണ്ടായതായി കാണിച്ച് രണ്ടു തൊഴിലാളികള്‍ കോസ്റ്റല്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.
പുറമെ കാണാൻ പറ്റാത്തതിനാലും രാത്രി മത്സ്യബന്ധനത്തിനു പോകുന്നതിനാലും എഞ്ചിനുകളിലോ വള്ളത്തിലോ തട്ടി ഇവ പൊട്ടുമോയെന്ന ആശങ്കയുണ്ട്. ഇന്നലെ വൈകിട്ടോടെയാണ് ആഴിമല ഭാഗത്ത് ഒരെണ്ണം ഒഴുകിനടക്കുന്നതായി കണ്ടത്.