
ചെന്നൈ: വായ്പാ കരാർ ലംഘിച്ച കേസില്‍ നടനും നിർമ്മാതാവുമായ വിശാല്‍ കൃഷ്ണ ലൈക്ക പ്രൊഡക്ഷന് 30.05 കോടി രൂപയും 30 ശതമാനം പലിശയും നല്‍കാൻ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.
വ്യാഴാഴ്ചയാണ് വിശാലിനെതിരെ വിധി പ്രസ്താവിച്ച് കൊണ്ട് കോടതി ഉത്തരവിട്ടത്. ലെയ്ക്ക പ്രൊഡക്ഷൻസ് നല്‍കിയ ഹർജിയിലാണ് വിധി. പരാതി നല്‍കിയ ലെയ്ക്ക പ്രൊഡക്ഷൻസിന്റെ കോടതി ചെലവും വിശാല്‍ തന്നെ വഹിക്കണെമെന്നാണ് കോടതിയുടെ നിർദ്ദേശം.
30% പലിശയോടൊപ്പം 30.05 കോടി രൂപ നടന് നല്‍കാൻ നിർദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ലെയ്ക്ക പ്രൊഡക്ഷൻസ് 2021ലാണ് കോടതിയെ സമീപിച്ചത്. അൻബുചെഴിയന്റെ ഗോകുലം ഫിലിംസില്‍ നിന്നാണ് രണ്ടുവർഷം മുമ്പ് വിശാല്‍ 30.05 കോടി രൂപയുടെ വായ്പ എടുക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ പിന്നീട് ഗോകുലം ഫിലിംസിനെ ലെയ്ക്ക പ്രൊഡക്ഷൻ എറ്റെടുക്കുകയായിരുന്നു. വായ്പ എന്നാണോ തിരിച്ചടയ്ക്കാൻ കഴിയുക അന്ന് വരെ വിശാലിന്റെ എല്ലാ ചിത്രങ്ങളുടെയും അവകാശം ലെയ്ക്കക്കാകുമെന്ന കരാറും സൃഷ്ടിച്ചു.
എന്നാല്‍ കരാറുകളെയെല്ലാം കാറ്റില്‍ പറത്തി സ്വന്തം ഇഷ്ട പ്രകാരം വിശാല്‍ തന്റെ സിനിമകള്‍ നിർമ്മിക്കാൻ തുടങ്ങിയതോടെയാണ് ലെയ്ക്ക നടപടിയെടുത്തത്.
കേസില്‍ നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ച കോടതി 18 കോടി രൂപ കെട്ടി വയ്ക്കാനും ഉത്തരവിട്ടു. പണം നല്‍കാത്തപക്ഷം സിനിമകള്‍ ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചു.