
ഡൽഹി: ഇലക്‌ട്രിക് കാറുകള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ വാഹന നിര്‍മാണ രംഗം വലിയ പ്രതിസന്ധിയിലേക്ക്. നിയോഡിയം അയണ്‍ ബോറോണ്‍ (NdFEB) മാഗ്നെറ്റുകള്‍ ഉള്‍പ്പെടെയുള്ള റെയര്‍ എര്‍ത്ത് മാഗ്നെറ്റുകളുടെ കയറ്റുമതിക്ക് ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് തിരിച്ചടിയായത്.
ഇലക്‌ട്രിക് മോട്ടോറുകളുടെയും വിവിധ ഓട്ടോമോട്ടീവ് കോംപണന്റുകളുടെയും നിര്‍മാണത്തില്‍ നിര്‍ണായക ഘടകമാണ് റെയര്‍ എര്‍ത്ത് മാഗ്നറ്റുകള്‍. ഏപ്രില്‍ നാല് മുതലാണ് റെയര്‍ എര്‍ത്ത് മാഗ്നെറ്റുകളുടെ കയറ്റുമതിയില്‍ ചൈന നിയന്ത്രണം കൊണ്ടു വന്നത്.
ഇതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള ഓര്‍ഡറുകള്‍ പലതും ചൈനീസ് തുറമുഖങ്ങളില്‍ കുരുങ്ങികിടക്കുകയാണ്. നിലവില്‍ മെയ് മാസത്തേക്ക് ഉത്പാദനം നടത്താനുള്ള റെയര്‍ എര്‍ത്ത് മാഗ്നറ്റുകള്‍ മാത്രമാണ് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളുടെ കൈവശമുള്ളത്. ഇറക്കുമതി വൈകുന്നതിനാല്‍ ജൂണ്‍ ആദ്യ വാരത്തില്‍ തന്നെ ഉത്പാദനം നിലയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാഹന പ്രതിനിധികള്‍ ചൈനയിലേക്ക്
പ്രശ്‌നം പരിഹരിക്കാനായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (സിയാം), ഓട്ടോമോട്ടീവ് കോംപണന്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (ACMA) എന്നിവയുടെ പ്രതിനിധികള്‍ അടുത്ത ആഴ്ച ചൈനയിലേക്ക് തിരിക്കുന്നുണ്ട്. ചൈനീസ് സര്‍ക്കാരുമായി സംസാരിച്ച് കയറ്റുമതി പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നടത്തുക. ഇന്ത്യയുടെ വാണിജ്യ, വിദേശകാര്യ മന്ത്രാലയങ്ങള്‍ ബീജിംഗിലെ അവരുടെ സഹമന്ത്രിമാരുമായി ഇന്ത്യന്‍ എംബസി വഴി യോഗങ്ങള്‍ സുഗമമാക്കുന്നതിനായി ഏകോപനം നടത്തുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ മാസത്തേക്ക് ഉത്പാദനം നടത്താനുള്ള ഘടകങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ നിര്‍മാതാക്കളുടെ കൈവശമുള്ളതെന്ന് സിയാമും എ.സി.എം.എയും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
ലോകത്ത് റെയര്‍ മെറ്റല്‍സ് ഖനനത്തിന്റെ 70-80 ശതമാനവും നടത്തുന്നത് ചൈനയാണ്. റെയര്‍ എന്‍ത്ത് മാഗ്മനെറ്റ് ഉത്പാദനത്തിന്റെ 90 ശതാനവും ചൈനയിലാണ്. യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുലരിച്ച് 2024ല്‍ ചൈനയുടെ ഉത്പാദനം 2,70,000 ടണ്‍ ആയിരുന്നു. രണ്ടാം സ്ഥാനത്തുള്ള അമേരിക്കയുടെ ഉത്പാദനമാകട്ടെ വെറും 45,000 മെട്രിക് ടണ്‍ മാത്രം.
അതായത് അമേരിക്കയേക്കാള്‍ അഞ്ചിരട്ടിയാണ് ചൈനയുടെ ഉത്പാദനം. അതുകൊണ്ട് ഇന്ത്യയടക്കം മിക്ക രാജ്യങ്ങളും ഇറക്കുമതിക്കായി ചൈനയെയാണ് അശ്രയിക്കുന്നത്.
2024 സാമ്ബത്തിക വര്‍ഷത്തില്‍ ഇന്ത്യ 460 ടണ്‍ റെയര്‍ എര്‍ത്ത് മാഗ്നറ്റുകള്‍ ഇറക്കുമതി ചെയ്തു – മിക്കവാറും എല്ലാം ചൈനയില്‍ നിന്നാണ്. ഈ വര്‍ഷം 700 ടണ്‍ ആണ് ഇറക്കുമതി ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്നത്. വലിയ വിലയുള്ള ഉത്പന്നമല്ലെങ്കിലും വാഹന നിര്‍മാണത്തില്‍ നിര്‍ണായക സ്ഥാനമുണ്ട് ഇവയ്ക്ക്. നിലവില്‍ ബദല്‍ ഉത്പന്നങ്ങള്‍ ഇല്ലെന്നതും ഇവയുടെ പ്രാധാന്യം ഉയര്‍ത്തുന്നു.
പ്രതിസന്ധി രൂക്ഷം
റെയര്‍ എര്‍ത്ത് മാഗ്‌നറ്റുകള്‍ ലഭിക്കാന്‍ കാലതാമസമുണ്ടായാല്‍ വാഹന മേഖലയെ ഗുരുതരമായി ബാധിക്കുമെന്നാണ് വാഹന നിര്‍മാതാക്കള്‍ പറയുന്നത്. പ്രത്യേകിച്ചും ഇലക്‌ട്രിക് വാഹന നിര്‍മാണത്തെയാണ് ഈ പ്രതിസന്ധി കൂടുതലായി ബാധിക്കുക.
റെയര്‍ എര്‍ത്തിന്റെ ലഭ്യത ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്ന് അടുത്തിടെ നാലാം പാദഫലപ്രഖ്യാപനവേളയില്‍ ബജാജ് ഓട്ടോയുടെ എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ രാകേഷ് ശര്‍മ ചൂണ്ടിക്കാണിച്ചിരുന്നു.
ചില കമ്ബനികള്‍ മറ്റ് ചില രാജ്യങ്ങളില്‍ നിന്നും ഇവ ഇറക്കുമതി ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ഇലക്‌ട്രിക് ബസ് നിര്‍മാതാക്കളായ ജെ.ബി.എം ഗ്രൂപ്പ് മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് റെയര്‍ എര്‍ത്ത് മാഗ്നറ്റുകള്‍ സംഭരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
ചൈനയുടെ നടപടി
ചൈന ഏപ്രില്‍ നാലിന് നടപ്പാക്കിയ പുതിയ നിയമങ്ങള്‍ പ്രകാരം, കയറ്റുമതിക്കാര്‍ ഷിപ്പിംഗ് ചെയ്യുന്നതിന് മുമ്ബ് സര്‍ക്കാര്‍ ലൈസന്‍സുകളും ബയര്‍മാരില്‍ നിന്ന് നിന്ന് വിശദമായ അന്തിമ ഉപയോഗ സര്‍ട്ടിഫിക്കറ്റുകളും (end-use certificates) നേടേണ്ടതുണ്ട്. ഇതൊരു നടപടിക്രമം എന്ന രീതിയിലാണ് അവതരിപ്പിച്ചതെങ്കിലും ക്ലിയറന്‍സ് ലഭിക്കാന്‍ വലിയ കാലതാമസത്തിന് ഇതിടയാക്കി.
ദീര്‍ഘകാലത്തിലെ ചൈനയോടുള്ള ആശ്രിതത്വം കുറയ്ക്കാനായി, ആഭ്യന്തര ഉല്‍പ്പാദനം നടത്താനുള്ള പദ്ധതികള്‍ ഇന്ത്യയും മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. ജൂണ്‍ 3 ന് ഒരു ഉന്നതതല യോഗം നടക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്, ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം മാഗ്നറ്റ് നിര്‍മ്മാണത്തിന് പ്രോത്സാഹനങ്ങളും അടിസ്ഥാന സൗകര്യങ്ങളും നല്‍കുന്ന ചട്ടക്കൂടിന് രൂപം നല്‍കുമെന്നാണ് അറിയുന്നത്.