സാധാരണക്കാരുടെ ഇഷ്ട മീനായ മത്തിക്കിപ്പോള്‍ തീപിടിച്ച വില: മുന്നൂറില്‍ തുടങ്ങി 350 രൂപ വരെയെത്തി: ചിലയിടങ്ങളില്‍ അതിലും കൂടുതൽ: ട്രോളിംഗിന് മുമ്പേ ഇങ്ങനെയായാൽ മീൻ വില പിടിച്ചാൽ കിട്ടാതെ വരുമോ?

Spread the love

കോഴിക്കോട്: കനത്ത മഴ, കടലില്‍ പോകാന്‍ വിലക്ക്, കൊച്ചിയില്‍ കപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്ന് രാസവസ്തുക്കള്‍ ജലത്തില്‍ കലര്‍ന്നെന്ന ആശങ്ക…
ട്രോളിംഗ് നിരോധനത്തിന് പത്തുദിവസം മുന്നേ മത്സ്യബന്ധന ബോട്ടുകളെല്ലാം കരപറ്റിയതോടെ മീനിന് കടുത്ത ക്ഷാമം. ഉള്ളവയ്ക്കാണെങ്കില്‍ തീവില. മഴയില്‍ കായല്‍, പുഴ മത്സ്യബന്ധനം കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കി. ഒന്‍പത് മുതലാണ് ട്രോളിംഗ് നിരോധനം തുടങ്ങുക. ഇതര സംസ്ഥാന മീന്‍ വരവ് കുറഞ്ഞതോടെ വില കുത്തനെ കൂടി.

അയലയും മത്തിയും പേരിന് മാത്രം. മറ്റു മീനുകളുടെ കൂട്ടത്തില്‍ വല്ലപ്പോഴുമാണ് കിട്ടുന്നത്. നെയ്മീന്‍, ആവോലി തുടങ്ങിയവയ്ക്ക് ആയിരം രൂപയ്ക്ക് അടുത്തായി വില. കേര, ചൂര, ചെമ്മീന്‍ തുടങ്ങിയവയുടെ വിലയും ഉയര്‍ന്നു. വലുപ്പത്തിനും ലഭ്യതയ്ക്കും അനുസരിച്ച്‌ മീന്‍ വില തോന്നുംപോലെയാണ്. കഴിഞ്ഞ വര്‍ഷം മഴക്കാലത്തിന് മുമ്ബ് 50 ശതമാനം കൂടുതല്‍ മത്സ്യലഭ്യത ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ നന്നേ കുറഞ്ഞു. നേരത്തേ മീനുകള്‍ക്ക് വില കുറഞ്ഞപ്പോള്‍ സ്റ്റോക്ക് ചെയ്തവയാണ് ഇപ്പോള്‍ വില്‍ക്കുന്നത്. ജില്ലയിലെ എല്ലാ ഹാര്‍ബറുകളിലും ഏറെക്കുറെ മത്സ്യബന്ധനം നിലച്ച മട്ടാണ്.

സാധാരണക്കാരുടെ ഇഷ്ട മീനായ മത്തിക്കിപ്പോള്‍ തീപിടിച്ച വിലയാണ്. മുന്നൂറില്‍ തുടങ്ങി 350 രൂപ വരെയെത്തി വില. ചിലയിടങ്ങളില്‍ അതിലും കൂടുതലുണ്ട്. കേരളതീരത്തുനിന്ന് കിട്ടുന്ന മത്തിക്ക് വലുപ്പമില്ലാത്തതും ലഭ്യത കുറഞ്ഞതുമാണ് വില കൂടാന്‍ പ്രധാന കാരണം. കഴിഞ്ഞ ഏഴു മാസമായി കേരളതീരത്ത് ലഭിക്കുന്നത് വളരെ ചെറിയ മത്തിയാണ്. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് വലിയ മത്തി എത്തുന്നുണ്ടെങ്കിലും തീപിടിച്ച വിലയാണ്. നാടന്‍ മത്തിയുടെ രുചി ഇവയ്ക്ക് കിട്ടാറില്ല. ഇന്ത്യന്‍ മത്തിയുടെ ശരാശരി നീളം 20 സെന്റിമീറ്ററാണ്. ആറുമാസമായി 12 സെന്റിമീറ്ററില്‍ കൂടുതലുള്ള മത്തി കേരളതീരത്തുനിന്ന് കിട്ടുന്നില്ല. ഇതിന്റെ കാരണമറിയാന്‍
കൊച്ചി സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടുവൊടിഞ്ഞ് മത്സ്യമേഖല
കൊല്ലത്ത് ചരക്കുകപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളും മത്സ്യമേഖലയെ ബാധിച്ചു. മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളില്‍ ഉണ്ടായിരുന്നത് മാരകമായ രാസപദാര്‍ത്ഥങ്ങളാണെന്നും മത്സ്യം കഴിക്കരുതെന്നുമാണ് പ്രചാരണം. ഇത്തരം പ്രചരണങ്ങള്‍ വില്‍പനയെ സാരമായി ബാധിച്ചതായി വ്യാപാരികള്‍ പറയുന്നു. ചരക്കുകപ്പല്‍ അപകടവുമായി ബന്ധപ്പെട്ട്

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മൊത്തം മത്സ്യ തൊഴിലാളികളെ ബാധിച്ചതിനാല്‍ എല്ലാ ജില്ലകള്‍ക്കും ഒരു പോലെ നഷ്ടപാരിഹാരം നല്‍കണമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.

അതേസമയം കടൽ മിനിന് ക്ഷാമം നേരിട്ടതോടെ ആ ളുകൾ പുഴമീനിനെ ആശ്രയിക്കാൻ തുടങ്ങി.
സ്വന്തമായി മീൻ പിടിക്കാനും തയാറായി ആളുകൾ. വലിയ തോടുകളിൽ നിന്ന് ചെറിയ തോടുകളിലേക്ക് വെള്ളം ഒഴുകുന്ന ഭാഗത്ത് പരമ്പരാഗത രീതിയിൽ വലയും കുടുമിട്ട് മീൻ പിടിക്കുന്ന കാഴ്ച ഗ്രാമപ്രദേശങ്ങളിൽ കാണാൻ കഴിയും. പരലും പള്ളത്തിയും വരാലും കാരിയുമൊക്കെയാണ് ഇവരുടെ വലയിൽ വീഴുന്നത്.
ചൂണ്ടയിട്ട് മീൻ പിടിക്കുന്നവരും ധാരാളമുണ്ട്.