
മലപ്പുറം: അച്ഛന്റെ ഓര്‍മകള്‍ക്ക് മരണമില്ല’ ”ജീവിച്ചുമരിച്ച അച്ഛനെക്കാള്‍ ശക്തിയുണ്ട് മരിച്ചിട്ടും എന്റെ മനസ്സില്‍ ജീവിക്കുന്ന അച്ഛന്. ശരീരം വിട്ടുപിരിഞ്ഞെങ്കിലും അച്ഛന്റെ പച്ചപിടിച്ച ഓര്‍മ്മകള്‍ ഓരോ നിലമ്പൂര്‍ക്കാരുടേയും മനസില്‍ എരിയുന്നുണ്ട്. അതൊരിക്കലും കെടാത്ത തീയായി പടര്‍ന്നുകൊണ്ടിരിക്കും. ആ ഓര്‍മ്മകള്‍ മാത്രംമതി എന്റെ അച്ഛന് മരണമില്ലെന്ന് തെളിയിക്കാന്‍”, അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി.വി. പ്രകാശിന്റെ മകള്‍ നന്ദന പ്രകാശ് ഇന്നലെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പാണിത്. കോൺഗ്രസിൽ ഇടഞ്ഞു നിൽക്കുന്ന അണികളിൽ ഇത് ചർച്ചയാവുന്നു.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു മലപ്പുറം ഡിസിസി അധ്യക്ഷന്‍ കൂടിയായിരുന്ന വി.വി. പ്രകാശ്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ രണ്ടുദിവസം ബാക്കിനില്‍ക്കെയായിരുന്നു വി.വി. പ്രകാശ് അന്തരിച്ചത്.
തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന പി.വി. അന്‍വറിനോട് 2700 വോട്ടിനാണ് അദ്ദേഹം പരാജയപ്പെട്ടത്. വി.വി. പ്രകാശിന്റെ തോല്‍വിക്ക് കാരണം ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം പ്രവര്‍ത്തിച്ചതാണെന്ന് കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ അന്നേ ആരോപണമുണ്ടായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വി വി പ്രകാശ് 2021ൽ മത്സരിക്കാൻ തീരുമാനിച്ച സമയത്ത് ആര്യാടൻ ഷൗക്കത്തിനെയും സ്ഥാനാർത്ഥിയാക്കണം എന്ന ആവശ്യം ഉയർന്നിരുന്നു. പിന്നീട് ആര്യാടൻ ഷൗക്കത്തിനെ ഡിസിസി അധ്യക്ഷനായി നിയമിച്ച ശേഷമാണ് പ്രകാശ് മത്സരിച്ചത്. കുടുംബത്തിന് ഇതിൽ അതൃപ്തിയുണ്ടായിരുന്നു. ഇപ്പോൾ വീണ്ടും യുഡിഎഫ് ആര്യാടൻ ഷൗക്കത്തിലേക്കെത്തുമ്പോൾ ആ അതൃപ്തിയാണ് കുടുംബം പ്രകടിപ്പിക്കുന്നതെന്നാണ് സൂചന.