കോട്ടയം:പുതിയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങി കോൺഗ്രസിന്റെ മുൻ എംഎൽഎ ജോർജ്ജ് ജെ മാത്യു. ബിജെപി ആഭിമുഖ്യമുള്ള ക്രൈസ്തവരെ സംഘടിപ്പിച്ച് ബിജെപി മുന്നണിയുടെ ഭാഗമാകുകയാണ് ലക്ഷ്യം.
ഇതേ ലക്ഷ്യവുമായി 2023 ഏപ്രിലിൽ ഒരു നീക്കം നടന്നങ്കിലും അവസാന നിമിഷം ജോർജ്ജ് ജെ മാത്യു അതിൽ നിന്നു പിന്തിരിയുകയുമായിരുന്നു. കാത്തലിക്ക് ട്രസ്റ്റിൻ്റെ പഴയകാല നേതാവ് വി വി അഗസ്റ്റിൻ ചെയർമാനും ജോണി നെല്ലൂർ വർക്കിംഗ് ചെയർമാനും മാത്യു സ്റ്റീഫൻ ജനറൽ സെക്രട്ടറിയുമായി നാഷണൽ പ്രോഗ്രസിവ് പാർട്ടി 2023 രൂപീകരിച്ചെന്ന് പ്രഖ്യാപനമുണ്ടായി. മാസങ്ങൾക്കുള്ളിൽ തന്നെ ജോണി നെല്ലൂർ ഇതിൽ നിന്നു പിന്മാറി.ഇപ്പോഴത്തെ നീക്കം ബിജെപി നേതൃത്വവുമായുള്ള ധാരണയോടെയാണെന്നാണ് വിവരം.
കേരള കോൺഗ്രസിൽ തുടങ്ങി നിരവധി പാർട്ടികളിൽ പ്രവർത്തിച്ചിട്ടുള്ള മുൻ എംഎൽഎ മാരായ പി എം മാത്യുവും എം വി മാണിയും ജോർജ്ജ് ജെ മാത്യുവിനൊപ്പമുണ്ട്. മുൻ മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരിയുടെയും മുൻ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യു അറക്കലിൻ്റെയും പിന്തുണ തങ്ങൾക്കുള്ളതായി ഇവർ അറിയിച്ചു.
കാസാ പോലെയുള്ള സംഘടനകളുടെ പിന്തുണയും പ്രതീക്ഷിക്കുന്നു. കേരള ഫാർമേഴ്‌സ് ഫെഡറേഷൻ കർഷക സംഘടനയുടെ സമ്പൂർണ്ണ പ്രതിനിധി സമ്മേളനം ഇന്ന് നടക്കും. കോട്ടയം ഈരയിൽ കടവ് ആൻസ് ഇൻ്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന യോഗത്തിൽ ഭാവി കാര്യങ്ങൾ ചർച്ച ചെയ്യും. പുതിയ പാർട്ടിയുടെ പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും . യോഗം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.ജോർജ് ജെ. മാത്യു അധ്യക്ഷത വഹിക്കും.മാർ മാത്യു അറക്കൽ ബിഡിജെഎസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവർ സംസാരിക്കും
പ്ലാൻ്ററും വ്യവസായിയും കേരള കോൺഗ്രസിൻ്റെ മുൻ ചെയർമാനുമായ ജോർജ് ജെ മാത്യു 1964 ൽ കേരള കോൺഗ്രസ് ജന്മം എടുക്കുന്നതു മുതൽ കേരള കോൺഗ്രസിലായിരുന്ന ജോർജ്ജ് ജെ മാത്യു 77 മുതൽ 80 വരെ മൂവാറ്റുപുഴ എംപിയും 80 മുതൽ 83 വരെ പാർട്ടിയുടെ ചെയർമാനുമായിരുന്നു. 83 ൽ കെ.എം മാണിയുമായി തെറ്റി കോൺഗ്രസിൽ ചേർന്നു. 1991 മുതൽ 2006 വരെ കാഞ്ഞിരപ്പള്ളി എംഎൽഎ യായി . പിന്നീട് കാഞ്ഞിരപള്ളിയിലെ പരാജയത്തിനുശേഷം സജീവ രാഷ്ട്രീയത്തിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group