ദില്ലി: രാജ്യ തലസ്ഥാനമായ ദില്ലിയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും രണ്ട് മരണം. 11 പേർക്ക് പരിക്കേറ്റു.നിസാമുദ്ദീൻ മേഖലയിൽ ഇലക്ട്രിക് പോസ്റ്റ് വീണാണ് ഭിന്നശേഷിക്കാരനായ ഒരാൾ മരിച്ചത്. 22 വയസുള്ള യുവാവാണ് മരിച്ച മറ്റൊരാൾ. നഗരത്തിൽ പലയിടങ്ങളിലുംമരങ്ങൾ വീണും മറ്റുമാണ് നിരവധി പേർക്ക് പരിക്കേറ്റത്. വരും മണിക്കൂറുകളിലും മഴ മുന്നറിയിപ്പ് ഉള്ളതിനാൽ ദില്ലിയിലും സമീപ പ്രദേശങ്ങളിലും അടക്കം ജാഗ്രത തുടരുകയാണ്. ദില്ലിയിൽ കനത്ത മഴയക്ക് പിന്നാലെ ആലിപ്പഴ വർഷവും അുഭവപ്പെട്ടിരുന്നു. മഴ കനത്തതോടെ വിമാന സർവീസുകളെ പലതും ബാധിച്ചു. പ്രതികൂല കാലാവസ്ഥ കാരണം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകളും താറുമാറായി. റോഡ് ഗതാഗതത്തിലും തടസ്സമുണ്ടായി. കഴിഞ്ഞ ദിവസം ശക്തമായ കാറ്റിലും മഴയിലും ദില്ലി വിമാനത്താവളത്തിലെ മേൽക്കൂരയുടെ ഷീറ്റ് വീണ് മലയാളിക്ക് പരിക്കേറ്റിരുന്നു. കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഉഷയ്ക്കാണ് കാലിന് പരിക്കേറ്റത്.