video
play-sharp-fill

കെപിസിസി പ്രസിഡൻ്റായി ചുമതലയേല്‍ക്കുന്ന സണ്ണി ജോസഫിനു വെള്ളാപ്പള്ളിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ആൻ്റോ ആന്റണി എംപി.

കെപിസിസി പ്രസിഡൻ്റായി ചുമതലയേല്‍ക്കുന്ന സണ്ണി ജോസഫിനു വെള്ളാപ്പള്ളിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ആൻ്റോ ആന്റണി എംപി.

Spread the love

കോട്ടയം: വെള്ളാപ്പളളി നടേശൻ ബിജെപിയുടെയും, സിപിഎമ്മിന്റെയും താത്പര്യങ്ങള്‍ സംരക്ഷിക്കാൻ വളരെ ശക്തമായി പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആ പ്രവർത്തനം ശക്തമായി തുടരട്ടെയെന്നും ആൻ്റോ ആൻ്റണി വിമർശിച്ചു. കോണ്‍ഗ്രസിന് ഉപദേശം നല്‍കാൻ സമയം എടുക്കേണ്ടെന്നും ആന്റോ ആന്റണി വിമർശിച്ചു. എഫ്ബി പോസ്റ്റിലാണ് വിമർശനം.കെപിസിസി പ്രസിഡൻ്റ് മാറ്റത്തില്‍ എസ്‌എൻഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശൻ രൂക്ഷമായി പ്രതികരിച്ചിരുന്നു.

കേരളത്തിലെ കോണ്‍ഗ്രസ് ഈഴവവിരുദ്ധ പാർട്ടിയായി മാറിയെന്നത് ഒരിയ്ക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം. ക്രൈസ്തവ സഭയുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയാണ് അറിയപ്പെടാത്തതും അപ്രസക്തനുമായ ആളെ കെപിസിസി അധ്യക്ഷനായി പ്രതിഷ്ഠിച്ചതെന്നും, ഇത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമോ എന്ന് കണ്ടറിയണമെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയുക്ത കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫിനെതിരെ വെള്ളാപ്പള്ളി നടേശൻ നടത്തിയ തരംതാണ പ്രസ്താവന കണ്ടു. അതാണ് എന്നെ ഇങ്ങനെ എഴുതാൻ പ്രേരിപ്പിച്ചത്.

ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് എനിക്കെതിരെയും ഇദ്ദേഹം ഇത്തരം പ്രസ്താവന നടത്തുകയുണ്ടായി. ഇതിന്റെ പിന്നില്‍ പ്രവർത്തിച്ചത് ഒരു ഉപജാപക സംഘമാണ്. എന്നെ അക്രമിച്ചതിലൂടെ അവരുടെ ലക്ഷ്യം സാധൂകരിച്ചു എന്നാണ് ഞാൻ കരുതിയത്. പക്ഷേ അവർ അടങ്ങിയിട്ടില്ല, സണ്ണി ജോസഫിനെയും അവർ ലക്ഷ്യമിട്ടിട്ടുണ്ട് എന്ന് കണ്ടതുകൊണ്ടാണ് ഞാൻ എന്റെ നിലപാട് തുറന്ന് പറയാൻ തീരുമാനിച്ചത്.

സണ്ണി ജോസഫ് വളരെ മാന്യനായ പൊതുപ്രവർത്തകൻ ആണ്. 24 വർഷങ്ങള്‍ക്ക് മുൻപ് അദ്ദേഹം കണ്ണൂരിലും ഞാൻ കോട്ടയത്തും ഡി.സി.സി പ്രസിഡന്റ് ആകുന്നത് ഒരുമിച്ചാണ്. പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന രാഷ്ട്രീയ പ്രവർത്തനത്തിന് ഒടുവിലാണ് അദ്ദേഹം ഡി.സി.സി പ്രസിഡന്റ് ആയത്. ഒരു ജനപ്രതിനിധി ആകാനുള്ള എല്ലാ അർഹതയും ഉണ്ടായിട്ടും 40 വർഷം അതിനുവേണ്ടി അദ്ദേഹം കാത്തിരിക്കേണ്ടിവന്നു. അർഹതയില്ലാതിരുന്നിട്ടും അത്യുന്നതമായ പദവികള്‍ ലഭിച്ചിട്ടും അധികാരത്തിന്റെ ആർത്തിമൂത്ത് കോണ്‍ഗ്രസിനെ തകർക്കാനും, പിളർത്താനുമൊക്കെ ശ്രമിച്ച നേതാക്കള്‍ ഉള്ള പാർട്ടിയിലാണ് സണ്ണി ഇത്ര സമ്യമനത്തോടെ നിലപാട് സ്വീകരിച്ചത്.

അത്രയും രാഷ്ട്രീയ മാന്യതയുള്ള സണ്ണി ജോസഫിനെയാണ് ഒരു മാന്യതയുമില്ലാതെ വെള്ളാപ്പള്ളി നടേശൻ ആക്രമിക്കുന്നത്. സണ്ണി ജോസഫിന്റെ കെ.പി.സി.സി പ്രസിഡന്റായുള്ള കടന്നുവരവ് ഉപജാപക വൃന്ദം ഉള്‍ക്കൊണ്ടിട്ടില്ല എന്നുള്ളത് ഒരിക്കല്‍ കൂടി വ്യക്തമായി. അങ്ങനെ സണ്ണി ജോസഫിനെ ഒറ്റ തിരിഞ്ഞ് അക്രമിക്കാൻ വിട്ടുകൊടുക്കുന്ന പ്രശ്നമില്ല. കേരളത്തിലെ കോണ്‍ഗ്രസ് പ്രവർത്തകർ അദ്ദേഹത്തോടൊപ്പം നില്‍ക്കും. ദുർബ്ബലമായ കോണ്‍ഗ്രസില്‍ സ്ഥാനങ്ങള്‍ക്ക് പ്രസക്തിയില്ല ശക്തമായ കോണ്‍ഗ്രസില്‍ പ്രവർത്തകനായി നില്‍ക്കുന്നതാണ് അഭിമാനം.
ഓണ്‍ലൈൻ മാധ്യമങ്ങളില്‍ കൂലിയെഴുത്തു നടത്തുന്ന ചിലർ കഴിഞ്ഞ കുറെ ദിവസങ്ങളായി കെ.സി വേണുഗോപാലിനെ മ്ലേച്ഛമായ രീതിയില്‍ അക്രമിച്ച്‌കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.
ഇന്ത്യൻ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ത്രിവർണ്ണ പതാക അഭിമാനത്തോടെ ഉയർത്തി പിടിക്കുന്ന നേതാവാണ് കെ.സി വേണുഗോപാല്‍.

ഇന്ത്യൻ മതേതരത്വം കാക്കാനും, ജനാധിപത്യം സംരക്ഷിക്കാനും രാഹുല്‍ ഗാന്ധിയോടൊപ്പം പാർലമെന്റിന്റെ അകത്തും പുറത്തും നടത്തുന്ന പോരാട്ടങ്ങളിലൂടെ ഇന്ത്യയിലെ മതേതരത്വ ശക്തികള്‍ക്ക് ഉറച്ച്‌ വിശ്വസിക്കാൻ സാധിക്കുന്ന നേതാവാണ് കെ.സി എന്ന് തെളിയിച്ചു കഴിഞ്ഞു. ഇത്തരം കൂലിയെഴുത്തുകാരുടെ എഴുത്തിന് എഴുതുന്ന മഷിയുടെ വിലപോലും ജനങ്ങള്‍ കല്പിക്കുന്നില്ല. കെ.സി യുടെ പിന്നില്‍ ഇന്ത്യയിലെയും, കേരളത്തിലെയും കോണ്‍ഗ്രസ് പ്രവർത്തകർ ഉറച്ച്‌ നില്‍ക്കും.

വെള്ളാപ്പളളി നടേശൻ ബി.ജെ.പി.യുടെയും, സി.പി.എമ്മിന്റെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാൻ വളരെ ശക്തമായി പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആ പ്രവർത്തനം ശക്തമായി തുടരട്ടെ. കോണ്‍ഗ്രസിന് ഉപദേശം നല്‍കാൻ സമയം എടുക്കേണ്ട. കോണ്‍ഗ്രസിന്റെ കാര്യം നോക്കാൻ കോണ്‍ഗ്രസിന് പ്രാപ്തിയുണ്ട്.
സണ്ണി ജോസഫ് ഇന്ന് കേരളത്തിലെ കോണ്‍ഗ്രസിന്റെ നേതാവാണ് അദ്ദേഹത്തിന് വെള്ളാപ്പള്ളിയുടെ സർട്ടിഫിക്കേറ്റിന്റെ ആവശ്യം ഇല്ല.