
തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത 66 (എന്‍എച്ച് 66) ന്റെ നിര്‍മാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 45 മീറ്ററില്‍ പാതയുടെ നിര്‍മാണം പൂർത്തിയായാൽ പ്രധാനമായും തിരുവനന്തപുരം, കൊച്ചി പോലുള്ള പ്രധാന നഗരങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ ഗുണം ലഭിക്കുമെന്നതാണ് പ്രധാന നേട്ടം.
ദിവസേന ലക്ഷക്കണക്കിന് ആളുകള്‍ യാത്ര ചെയ്യുന്ന ഈ നഗരങ്ങള്‍ക്കിടയിലെ യാത്രാസമയം നല്ല രീതിയിൽ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സാധാരണ കൊച്ചി – തിരുവനന്തപുരം 210 കിലോമീറ്റര്‍ പിന്നിടാന്‍ നിലവില്‍ അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെ സമയം ചെലവാകാറുണ്ട്. ഗതാഗതക്കുരുക്ക് രൂക്ഷമായാൽ അതിൽ കൂടുതൽ സമയമെടുക്കാറുണ്ട്.
എന്‍എച്ച് 66 വീതികൂട്ടല്‍ പൂർത്തിയായാൽ രണ്ടര മുതല്‍ മൂന്ന് മണിക്കൂറിനുള്ളിൽ ഈ ദൂരം മറികടക്കാൻ സാധിക്കുമെന്ന് ദേശീയപാത അധികൃതര്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വരെ വേഗതയിൽ വാഹനങ്ങള്‍ക്ക് കടന്ന് പോകുന്നതിനുള്ള ക്രമീകരണമാണ് ഒരുക്കുന്നത്. കൂടാതെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പ്രത്യേക നടപടിക്രമങ്ങളും തയ്യാറാക്കുന്നുണ്ട്.
കാസര്‍കോട് ജില്ലയിലെ തലപ്പാടിയിൽ നിന്ന് തിരുവനന്തപുരം മുക്കോല വരെ നീളുന്ന 644 കിലോമീറ്റര്‍ എന്‍എച്ച്66 ആറ് വരിയായി വികസിപ്പിക്കുന്ന പ്രവര്‍ത്തികളാണ് പുരോഗമിക്കുന്നത്. ഈ പാതയിലെ 22 റീച്ചുകളില്‍ നിന്ന് നാലെണ്ണം ഒരു മാസത്തിനുള്ളില്‍ ഗതാഗതത്തിനായി തുറക്കാനാണ് പദ്ധതി. ബാക്കിയുള്ള റീച്ചുകളില്‍ 60 ശതമാനത്തിലധികം നിര്‍മാണ പ്രവൃത്തികള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. ഈ വർഷാവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.