3 റൗണ്ട് വോട്ടെടുപ്പ് പൂര്‍ത്തിയായി; സിസ്റ്റൈൻ ചാപ്പലില്‍ കറുത്ത പുക; ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിൽ തീരുമാനമായില്ല

Spread the love

വത്തിക്കാൻ: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ മാർപാപ്പയെ തെരഞ്ഞെടുക്കുന്ന പേപ്പല്‍ കോണ്‍ക്ലേവില്‍ രണ്ടും മൂന്നും റൗണ്ട് പൂർത്തിയായിട്ടും തീരുമാനമായില്ല.

മൂന്ന് റൗണ്ടിന് ശേഷവും സിസ്റ്റൈൻ ചാപ്പലില്‍ നിന്ന് കറുത്തപുകയാണ് പുറത്തേക്ക് വന്നത്. ഇന്ന് രാവിലത്തെ സെഷനില്‍ രണ്ട് റൗണ്ട് വോട്ടെടുപ്പുകളാണ് ഉണ്ടായിരുന്നത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം (89 വോട്ട്) ആർക്കും നേടാനായില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

 

കത്തോലിക്കാ സഭയുടെ 267 -ാം പോപ്പിനെ തെരഞ്ഞെടുക്കാനായി 133 കർദിനാള്‍മാർ ആണ്‌ സിസ്റ്റീൻ ചാപ്പലില്‍ സമ്മേളിച്ചത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുന്ന കർദിനാള്‍ ആണ് പുതിയ മാർപാപ്പയാകുക. ദിവ്യബലിക്ക് ശേഷമാണ് കർദിനാള്‍മാർ സിസ്റ്റീൻ ചാപ്പലില്‍ എത്തിയത്. വോട്ടെടുപ്പില്‍ കറുത്ത പുക ഉയർന്നതോടെ ആദ്യ റൌണ്ടില്‍ തീരുമാനമായില്ലെന്ന് വ്യക്തമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മലയാളി കർദിനാള്‍മാരായ ബസേലിയോസ്‌ ക്ലിമ്മീസ് കാതോലിക്കാ ബാവ 28 -ാമതും ജോർജ് കൂവക്കാട് 133 -ാമതായും കോണ്‍ക്ലേവിലുണ്ട്. ഇവരടക്കം 4 കർദിനാള്‍മാർ ഇന്ത്യയില്‍ നിന്ന് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നുണ്ട്. ആഫ്രിക്കയില്‍ നിന്നോ ഏഷ്യയില്‍ നിന്നോ മാർപാപ്പയുണ്ടാകുമോയെന്ന ആകാംക്ഷയില്‍ കൂടിയാണ് ലോകം. കഴിഞ്ഞ 2 കോണ്‍ക്ലേവിലും രണ്ടാം ദിവസം മാർപാപ്പയെ തെരഞ്ഞെടുത്തിരുന്നു.

 

80 വയസ്സില്‍ താഴെ പ്രായമുള്ള കർദിനാള്‍മാരാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്ന ആള്‍ ഫ്രാൻസിസ് പാപ്പയുടെ പിൻഗാമിയായി വിശുദ്ധ പത്രോസിന്റെ സിംഹാനത്തിലേക്ക് ഉയർത്തപ്പെടും. ആർക്കെങ്കിലും നിശ്ചിത ഭൂരിപക്ഷം ലഭിക്കുന്നതുവരെ കോണ്‍ക്ലേവ് തുടരണമെന്നാണ് നിയമം. കോണ്‍ക്ലേവിനു മുന്നോടിയായി വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിലേക്കുള്ള വിശ്വാസികളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്.