
ശ്രീമതി പോകണോ നിൽക്കണോ: പി.കെ. ശ്രീമതിക്ക് സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ വിലക്കില്ലന്ന് ജനറല്‍ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർ: എല്ലാ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങളിലും ശ്രീമതിക്ക് പങ്കെടുക്കാനാകില്ലെന്ന് പിന്നറായി: അതായത് വിലക്കില്ലന്ന് കേന്ദ്രകമ്മറ്റിയും വിലക്കുണ്ടന്ന് പിണറായിയും.
തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതിക്ക് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതിലെ വിലക്ക് ശരിവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
എല്ലാ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങളിലും ശ്രീമതിക്ക് പങ്കെടുക്കാനാകില്ലെന്നും എന്നാല്‍, സംസ്ഥാന സമിതി യോഗത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് യോഗം നടക്കുമ്പോള്‍ പങ്കെടുക്കാമെന്നും വാർത്തസമ്മേളനത്തില്‍ അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ 19ന് നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്ത പി.കെ. ശ്രീമതിയെ മുഖ്യമന്ത്രി വിലക്കിയ വിവരം പുറത്തുവന്നിരുന്നു.
പി.കെ. ശ്രീമതിയെ ആരും വിലക്കിയിട്ടില്ലെന്നും സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ പങ്കെടുക്കാമെന്നുമാണ് ജനറല്‍ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർ വിശദീകരിച്ചത്. കേരളത്തിലുള്ളപ്പോള്‍ സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ പങ്കെടുക്കുമെന്ന് ശ്രീമതിയും വിശദീകരിച്ചു. എന്നാല്‍, എല്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളിലും ശ്രീമതിക്ക് പങ്കെടുക്കാനാകില്ലെന്നാണ് പിണറായി വ്യക്തമാക്കിയത്. മൂവരുടെയും നിലപാടുകള്‍ വ്യത്യസ്തമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷയത്തില്‍ പിണറായി വിജയന്റെ വിശദീകരണം ഇങ്ങനെ: പ്രായപരിധി കർശനമായി നടപ്പാക്കിയതിനാലാണ് പി.കെ. ശ്രീമതിയെ സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവാക്കിയത്. മഹിള അസോസിയേഷൻ നേതാവെന്ന നിലയില്‍ ഇതര സംസ്ഥാനങ്ങളില്‍ മികച്ച പ്രകടനം നടത്തുന്ന പി.കെ. ശ്രീമതിക്ക് കേന്ദ്ര കമ്മിറ്റിയില്‍ തുടരാൻ ഇളവ് നല്‍കണമെന്ന് പാർട്ടി കോണ്‍ഗ്രസില്‍ അഭിപ്രായം വന്നു.
അതനുസരിച്ച് കേന്ദ്ര ക്വോട്ടയില്‍ ഉള്‍പ്പെടുത്തി ഇളവ് നല്കി.
ഇതനുസരിച്ച് നിലവില്‍ കേന്ദ്ര കമ്മിറ്റിയംഗമെന്ന നിലയില്‍ സംസ്ഥാന സമിതി യോഗത്തില്‍ പി.കെ. ശ്രീമതിക്ക് പങ്കെടുക്കാം. എന്നാല്‍, നേരത്തേയുണ്ടായിരുന്നതുപോലെ ശ്രീമതിക്ക് സംസ്ഥാനത്ത് സംഘടന ചുമതലയില്ല. അതുകൊണ്ടുതന്നെ എല്ലാ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങളിലും പങ്കെടുക്കേണ്ടതില്ല. സംസ്ഥാന സമിതിയുടെ ഭാഗമായുള്ള സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാവുന്നതാണെന്നും പിണറായി തുടർന്നു.