
വേടന്റെ പരിപാടിക്ക് കനത്ത സുരക്ഷ; ആരും പൂർണരല്ല, തെറ്റ് ഏറ്റ് പറയാനുള്ള മനസാണ് വേടനെ വ്യത്യസ്തനാക്കിയത്: റാപ്പർ വേടനൊപ്പം സർക്കാരും പൊതുജനങ്ങളുമുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
ഇടുക്കി: വേടനൊപ്പം സർക്കാരും പൊതുജനങ്ങളുമുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വിവാദങ്ങള്‍ക്കിടെ ഇടുക്കിയിലെ സർക്കാർ പരിപാടിയില്‍ വേടന്റെ പരിപാടി നടക്കാനിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം.
ആരും പൂർണരല്ല. തെറ്റ് ഏറ്റ് പറയാനുള്ള മനസാണ് വേടനെ വ്യത്യസ്തനാക്കിയത്. ഇടുക്കിയിലെ പരിപാടിയോടുകൂടി വേടന് പുതിയ മുഖം ലഭിക്കും എന്നാണ് റോഷി അഗസ്റ്റിന്റെ പ്രതികരണം.
വൈകീട്ട് 7 മണിക്ക് വാഴത്തോപ്പ് സ്കൂള്‍ മൈതാനത്തിലാണ് വേടന്റെ പരിപാടി നടക്കുക. സംഗീതനിശയിലേക്ക് പരമാവധി 8000 പേർക്ക് മാത്രമാണ് പ്രവേശനം. സ്ഥല പരിമിതി മൂലമാണ് തീരുമാനം. കൂടുതല്‍ പേർ എത്തുന്ന സാഹചര്യം ഉണ്ടായാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ പേർ എത്തിയാല്‍ വേദിയിലേക്കുള്ള റോഡുകള്‍ ബ്ലോക്ക് ചെയ്യും. അനിയന്ത്രിതമായ സാഹചര്യം ഉണ്ടായാല്‍ പരിപാടി റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന സർക്കാരിന്റെ നാലാം വാഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് വേടന്റെ പരിപാടി. ഉദ്ഘാടന ദിവസമായ 29 ന് വേടൻ്റെ പരിപാടി അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. 28 ന് കഞ്ചാവ് കേസില്‍ പിടിയിലായതോടെ പരിപാടി റദ്ദാക്കിയിരുന്നു. സിപിഐഎമ്മും സിപിഐയും വേടന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇടുക്കിയില്‍ പരിപാടി അവതരിപ്പിക്കാൻ വേടന് വേദി നല്കാൻ തീരുമാനിച്ചത്. സുരക്ഷക്കായി 200 പൊലീസുകാരെയാണ് വിന്യസിപ്പിക്കുക.